കനകക്കതിർ ചാർത്തി
മന്ദസ്മിതം തൂകി
ഗോതമ്പു വിളയുന്ന പാടമുണ്ട്.
ഒട്ടിയ വയറിലും
നിണം വറ്റിയൊരക്ഷിയിലും
മോഹം നിറയ്ക്കുന്ന
കൊയ്ത്തുഗാഥയുണ്ട് .
പ്രതീക്ഷവെയിൽചൂടും
കാറ്റിൻ ചിറകടിയും
സ്വപ്നക്കുളിർ മഴയുമൊത്ത്
ചേർന്നുള്ളൊരു സ്നേഹമുണ്ട്.
ഗോതമ്പു മണികളിൽ
പുരളും വിരൽപാടിൽ
കർഷകലക്ഷത്തിൻ വിയർപ്പുമുണ്ട്.
ഈ ഗോതമ്പു പാടങ്ങൾ
വെറും ഭൂമിയല്ല പിന്നെ
വിശപ്പ് വിതച്ച്
മധുരം വിളയുന്ന ഹൃദയമാണ്.
ഇവിടെ നിറകതിരിൽ നിറയും
ഗോതമ്പു മണികളിൽ വെളിച്ചമുണ്ട്,
ഓരോ മണിയും
തിരി നീട്ടും വിളക്കിൽ
പ്രകാശിതമായി പൊൻപ്രഭയോലും
അന്ധകാരമാറ്റും അഗ്നിയാണ്.