വാഷിങ്ടണ്‍: വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്.
വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത താനായിരിക്കാമെന്നും പക്ഷേ അവസാനത്തെ വനിത താനായിരിക്കില്ലെന്നും കമല പ്രതീക്ഷ പങ്കുവച്ചു.
"ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കാം, പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെണ്‍കുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം.''ജനങ്ങളെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു.
തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് കറുത്തവർഗ്ഗക്കാരായ സ്ത്രീകളെ വാനോളം പുകഴ്ത്തികമല പറഞ്ഞു.
തന്റെ മാതാവ് ശ്യാമള ഗോപാലനാണ് ജീവിത വിജയത്തിന് എന്നും പ്രചോദനമായത് എന്ന് മുൻപ് പലപ്പോഴും പരാമർശിച്ചത് ഇത്തവണയും ഹാരിസ് പ്രത്യേകം പറഞ്ഞു .
''19 വയസിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയപ്പോൾ അവർ ഇത് പോലൊരു നിമിഷം ഒരിക്കലും സ്വപ്നം കണ്ടിരിക്കില്ല.പക്ഷെ അവർക്കു തീർച്ചയായും അമേരിക്കയിൽ വിശ്വാസമുണ്ടായിരുന്നു, ഈ രാജ്യത്തെ സാധ്യതകളിൽ വിശ്വാസമുണ്ടായിരുന്നു . ഞാനിപ്പോൾ അമ്മയെകുറിച്ച ആ ഓർമകളെ മനസ്സിൽ കൊണ്ടുവരുന്നു'' കമല സ്മരിച്ചു.
'അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചു. മുറിവുണക്കുന്ന, ഐക്യത്തിന്റെ വക്താവാണ് പ്രസിഡന്റ് ജോ ബൈഡന്‍. നാലുവര്‍ഷം ജനങ്ങള്‍നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി'- അവര്‍ പറഞ്ഞു.
'ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു . അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികള്‍ തീര്‍ക്കാനുണ്ട്. നമുക്ക് തുടങ്ങാം." കമല കൂട്ടിച്ചേര്‍ത്തു.
''കോവിഡിനെ തോല്‍പ്പിക്കാനും സമ്ബദ്ഘടന മെച്ചപ്പെടുത്താനും വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാനും കാലാവസ്ഥാ പ്രശ്‌നങ്ങളെ പരിഹരിക്കാനും രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുര്‍ഘടമാണെന്ന് അറിയാം. പക്ഷെ അമേരിക്ക തയ്യാറാണ്.. ജോ ബൈഡനും ഞാനും."
"ഞങ്ങളെ വിശ്വസിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറയുന്നു. ജനാധിപത്യമെന്നാല്‍ ഒരു അവസ്ഥയല്ല, പ്രവൃത്തിയാണെന്നാണ് ജോണ്‍ ലെവിസ് പറഞ്ഞത്. അദ്ദേഹം അര്‍ഥമാക്കിയത് എന്തെന്നാല്‍ ജനാധിപത്യത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം പോരാടുന്നു എന്നതിനെ ആശ്രയിച്ചാകും അതിന്റെ ശക്തി. അതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ചെയ്തത്. ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതല്‍ പേരെ എത്തിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോള്‍ വര്‍ക്കര്‍മാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പാകത്തിലേക്കുയര്‍ത്തിയ അമേരിക്കന്‍ ജനതയ്ക്ക് നന്ദി."
ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസ് യു.എസിന്‍െറ പ്രഥമ വനിത വൈസ് പ്രസിഡന്‍റാണ്. ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുന്‍നിരയില്‍ കമലയുമുണ്ടായിരുന്നു.
തമിഴ്നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡൊണള്‍ഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. 1964 ഒക്ടോബര്‍ 20ന് കലിഫോർണിയയിലെ ഒക്ലന്‍ഡിലാണ് കമല ജനിച്ചത്.