പ്രസിഡന്റിന്റെ എക്സ്പോർട്ട് കൗൺസിലിൽ അംഗമാകാൻ ഇന്ത്യൻ അമേരിക്കൻ സാങ്കേതിക സംരംഭകൻ വിൻസൺ പാലത്തിങ്കലിന്റെ പേര് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകി. യു എസ് ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ വേണ്ടത് ചെയ്യുമെന്നാണ് പുതിയ സ്ഥാനം ലഭിച്ചയുടൻ വിൻസൺ പ്രതികരിച്ചത്. ഈ നിയമനം അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവുകൂടിയായ വിൻസൺ കൊച്ചീക്കാരനാണ്. അതുകൊണ്ട് തന്നെ അമേരിക്കയിലെ മലയാളികൾക്കും ഈ വാർത്ത അങ്ങേയറ്റം സന്തോഷം നൽകുന്ന ഒന്നാണ്.
വിർജിനിയയിൽ 27 വർഷങ്ങൾ ചിലവിട്ട വിൻസന്റെ കഴിവുകൾക്കുള്ള അംഗീകാരം കൂടിയാണിത്. ഈ നേട്ടത്തിൽ ട്രംപിനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
'നമ്മുടെ കയറ്റുമതി വർധിപ്പിക്കാൻ യു എസിന് കഴിയും. നിലവിൽ നിലനിൽക്കുന്ന തടസങ്ങൾ നീക്കിയാൽ അത് സുഗമമാകും. ചെറുകിട കയറ്റുമതിക്കാരെ കേന്ദ്രീകരിക്കുകയും ക്രെഡിറ്റ് ഗ്യാരണ്ടി വ്യവസ്ഥകൾ ലഘൂകരിക്കുകയുമാണ് യു എസ് എക്സിം ബാങ്ക് ചെയ്യേണ്ടത്.
ചെറിയ വ്യവസായങ്ങളും കയറ്റുമതിയും നടത്തി താൻ ആർജ്ജിച്ച അറിവ് ഇതിനായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ട്രംപിന് കയറ്റുമതി നയങ്ങളിൽ ആ രീതിയിലുള്ള ഉപദേശങ്ങൾ നൽകുമെന്നും വിൻസൺ ഉറപ്പുനൽകി.
ഇന്ത്യയിൽ നിന്ന് എൻജിനീറിങ്ങിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് നെവാഡയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം , യു എസിൽ പലതരം ചെറിയ വ്യവസായങ്ങൾ നടത്തിവരുന്നു. 2013 ലെ സ്മാൾ ബിസിനസ് എക്സ്പോർട്ടർ അവാർഡ് ( എസ് ബി എ) ജേതാവുകൂടിയായ പാലത്തിങ്കൽ എഞ്ചിനീയറിംഗ് - സാങ്കേതിക വ്യവസായ രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തോടെ നിരവധി കെട്ടിടങ്ങളും റോഡുകളും നിർമിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും കഴിവ് തെളിയിച്ചിട്ടുമുണ്ട്. 2015 ൽ ഇൻഡോ- അമേരിക്കൻ സെന്ററിനും തുടക്കം കുറിച്ചു.
അമേരിക്കയിലെ ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന പാലത്തിങ്കലിന്റെ ഭാര്യ ആശ പാലത്തിങ്കലും സാങ്കേതിക വിദഗ്ദ്ധയാണ്. മക്കൾ: സേവ്യർ, സ്റ്റീഫൻ.
യാഥാസ്ഥിക മൂല്യങ്ങളും ലോകവീക്ഷണവും പകർന്നുകിട്ടിയത് കേരളത്തിൽ കത്തോലിക്ക സമുദായത്തിൽ ജനിച്ചുവളർന്നതിന്റെ ഫലമായാണെന്നു പറയാനും വിൻസൺ മറന്നില്ല.