വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ പരാജയമാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സുമായി നടന്ന തുറന്ന സംവാദത്തിലാണ് കമലാ ഹാരിസിന്റെ പ്രതികരണം.
കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്നു വരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണള്‍ഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധം.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണ്.
ഏറ്റവും കുറഞ്ഞത് സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡന്റ് തയാറാകണം. സ്വന്തം ആരോഗ്യം സംബന്ധിച്ചും നികുതി സംബന്ധിച്ചും ട്രംപ് കള്ളം പറയുകയാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു ആരോഗ്യ വിദഗ്ദ്ധൻ ആവശ്യപ്പെടുകയാണെങ്കില്‍ താൻ കൊവിഡ്വാക്സിന്‍ സ്വീകരിക്കുവാന്‍ മുന്‍പന്തിയിൽ ഉണ്ടാകും. എന്നാല്‍ ഡോണൾഡ് ട്രംപ് തങ്ങളോട് അത് സ്വീകരിക്കു എന്ന് പറഞ്ഞാൽ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും കമലാ ഹാരിസ്, വാക്സിന്‍ വിഷയത്തിൽ പറഞ്ഞു
ഹാരിസിന്റെ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ട്രംപിന്റെ വിശ്വസ്ഥന്‍ കൂടിയായ മൈക്ക് പെന്‍സും പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിനെതിരെയുള്ള വിമര്‍ശനത്തിലൂടെ വരാനിരിക്കുന്ന വാക്സിനിൽ ജനങ്ങള്‍ക്ക് വിശ്വാസം തകര്‍ക്കുവാനാണ് കമലാ ഹാരിസ് ശ്രമിക്കുന്നത് എന്ന് പെന്‍സ് പറഞ്ഞു.
പ്രതിരോധ മരുന്ന് പരീക്ഷണത്തെ ഡെമോക്രാറ്റുകള്‍ ഇകഴ്ത്തുകയാണെന്നും പെന്‍സ് ആരോപിച്ചു.
കൊവിഡ് പ്രതിരോധ മരുന്ന് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബാമ ഭരണത്തില്‍ തകര്‍ന്ന യു.എസ് സമ്ബദ് വ്യവസ്ഥയെ ട്രംപ് സര്‍ക്കാര്‍ കരകയറ്റിയെന്ന് പെന്‍സ് അവകാശപ്പെട്ടു.
എന്നാല്‍, വ്യാപാര യുദ്ധത്തില്‍ യു.എസ് പരാജയപ്പെട്ടെന്നും ചൈനയുടെ കുഴലൂത്തുകാരായി ട്രംപ് സര്‍ക്കാര്‍ മാറിയെന്നും കമല ചൂണ്ടിക്കാട്ടി.
വര്‍ണവെറിയന്മാരെ അനുകൂലിക്കുന്ന ട്രംപിന്‍റെ നിലപാടിന് വ്യത്യസ്തമായി അമേരിക്കയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന് സാധിക്കുമെന്നും കമല ഹാരിസ് യൂട്ടാ സര്‍വകലാശാല വേദിയില്‍ നടന്ന സംവാദത്തില്‍ വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥ, ജോലികൾ, നികുതികൾ, വിദേശനയം, വംശീയത
, നീതിന്യായ വ്യവസ്ഥ എന്നിവയെക്കുറിച്ചും സ്ഥാനാർത്ഥികൾ വിമർശനങ്ങൾ കൈമാറി.
ഇരുവരുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ കാണാവുന്ന പ്ലെക്സിഗ്ലാസ് ബാരിയർ ഉപയോഗിച്ച് സുരക്ഷിതമായി വേർതിരിച്ചാണ് സംവാദം സംഘടിപ്പിച്ചത്.