ഫോർട്ട് വർത്ത് (ഡാളസ്) :- ഒക്ടോബർ 1 മുതൽ അമേരിക്കൻ എയർലൈൻസ് 19000 ജീവനക്കാരെ താൽകാലികമായി പിരിച്ചു വിടുമെന്ന് സി ഇ ഒ ,ഡഗ് പാർക്കർ അറിയിച്ചു.
കോവിഡ് മഹാമാരി മൂലം സാമ്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ തൽക്കാലം പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30 - ന് അവസാനിക്കുകയും ഇതു സംബന്ധിച്ചു വാഷിംഗ്ടണിൽ ബുധനാഴ്ച തൊണ്ണൂറു മിനിട്ടോളം ഹൗസ് സ്പീക്കർ നാൻസി പെളോസിയും ട്രഷറി സെക്രട്ടറി സ്റ്റീഫൻ മൻചിനും തമ്മിൽ നടന്ന ചർച്ച തീരുമാനമാകാതെ അവസാനിപ്പിക്കേണ്ടി വന്നതുമാണ് ജീവനക്കാരെ പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് സി.ഇ.ഒ പറഞ്ഞു.
ഫെഡറൽ ഗവൺമന്റ് പെ റോൾ സപ്പോർട്ട് തുടർന്നും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എയർലൈൻസിന്റെ ഈ തീരുമാനം ആകെയുള്ള വർക്ക് ഫോഴ്സിന്റെ 16 ശതമാനത്തെ ബാധിക്കും. ഫോർട്ട് വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഓരോ ദിവസവും മില്യൺ കണക്കിന് ഡോളർ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എയർലൈൻസിന് ഇതുവരെ 4.1 ബില്യൻ ഡോളർ ഗ്രാന്റും 7 ബില്യൺ ഡോളർ ലോണും ഗവൺമെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. താൽക്കാലികമായി പിരിച്ചു വിടുന്നവരെ 6 മാസത്തിനു ശേഷം തിരിച്ചു വിളിക്കാൻ സാധ്യതയുണ്ടെന്ന് സി.ഇ.ഒ ഡഗ് പറഞ്ഞു.