അടുത്ത വ്യാഴാഴ്ച ഗാന്ധിജയന്തിക്കു നിലവില്‍ വരുന്ന കേരള ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല മലയാളി കണ്ട ഏറ്റവും വലിയ നവോഥാന നായകനുള്ള കേരളത്തിന്റെ പ്രണാമം ആയിരിക്കുമെങ്കിലും കേരളത്തിലെ സാമൂഹ്യ രംഗത്ത് അത് സൃഷിടിക്കാന്‍ ഇടയുള്ള ചലനങ്ങള്‍ വലുതായിരിക്കും.
കേരളയൂണിവാവെഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും പൊളിറ്റിക്‌സ് വകുപ്പ് തലവനും ആയിരുന്ന ഡോ. ജെ പ്രഭാഷ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍ സമര്‍പ്പിച്ച സമഗ്രമായ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ഓര്‍ഡിനന്‍സിലൂടെ പുതിയ സര്‍വകലാശാല രുപം കൊള്ളുക.
ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്‌സിറ്റി (ഇഗ്‌നോ40 ലക്ഷം വിദ്യാര്‍ത്ഥികള്‍, ചൈനയിലെ സര്‍വകലാശാലക്കാണ് രണ്ടാം സ്ഥാനം) യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ യൂണിവേഴ്‌സിറ്റിയുടെ രൂപകല്‍പന ചെയ്തതെന്ന് ഡോ. പ്രഭാഷ് ഒരു പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ലോകത്തിലെ എല്ലാ പ്രമുഖ സര്‍വകലാശാലകളെപ്പറ്റിയും പഠിച്ചു.
'ടിഎം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1983ല്‍ ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ പ്രൊഫ. ഇ ഐ ജോര്‍ജിനെ സ്‌പെഷ്യല്‍ ഓഫീസറായി വച്ചിരുന്നു. വളരെക്കാലം ആ ഓഫീസിന്റെ ബോര്‍ഡ് സെക്രട്ടറിയേറ്റില്‍ കണ്ടിട്ടുണ്ട്,' യുജിസിയുടെ ചെയര്‍മാനും ഇഗ്‌നോയുടെ വൈസ് ചാന്‍സലറും ആയി സേവനം ചെയ്ത ഡോ വിഎന്‍ രാജശേഖരന്‍ പിള്ള ഈ ലേഖകനോട് പറഞ്ഞു.'അന്നത്തെ ആ സ്വപ്ന പദ്ധതി ഇന്ന് സമൂര്‍ത്തമായി കാണുന്നതില്‍ ചാരിതാര്‍ഥ്യം ഉണ്ട്.'
'ആശയങ്ങള്‍ക്കും നാടിനും നാട്ടാര്‍ക്കും കടന്നു വരാവുന്ന സ്ഥാപനം ആയിരിക്കണം ഒരു സര്‍വകലാശാല (അ ഡിശ്‌ലൃേെശ്യ വെീൗഹറ യല ീുലി ീേ ശറലമ,െ ുലീുഹല മിറ ുഹമരല)െ എന്ന നിലയില്‍ ഇഗ്‌നോ റീബ്രാന്‍ഡു ചെയ്യാന്‍ മുന്‍കൈ എടുത്ത ആള്‍ എന്ന നിലയില്‍; ഞാന്‍ അഭിമാനം കൊള്ളുന്നു'ചെങ്ങന്നൂര്‍ ജനിച്ചു കോട്ടയത്ത് താമസിക്കുന്ന ഡോ പിള്ള പറഞ്ഞു. എംജിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന ഡോ.ഗീതയാണ് ഭാര്യ.
കോട്ടയത്ത് എംജി യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി പ്രൊഫസറായി തുടങ്ങി വൈസ് ചാന്‍സലര്‍ ആയി. ഇപ്പോള്‍ മുംബൈയില്‍ സോമയ്യ വിദ്യാവിഹാര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും ഇക് ഫായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചാന്‍സലറും ആണ്. ഐഐടിയില്‍ പഠിച്ച മകന്‍ ബാലനാരായണും ഭാര്യ മായയും മകള്‍ ഗായത്രിയും ഭര്‍ത്താവ് സായി കൃഷ്ണനും എല്ലാവരും ഡോക്ട്രേറ്റ് എടുത്ത് അദ്ധ്യാപന, ഗവേഷണ രംഗത്താണ്.
ശ്രീനാരായണ ഗുരു സര്‍വകലാശാല വരുന്നതോടെ കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികള്‍ നടത്തിവരുന്ന എല്ലാ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാതാകും. പക്ഷെ അവ നടത്തിവരുന്ന കോഴ്‌സുകള്‍ കാലാവധി തീരും വരെ തുടരുന്നതാണ്. സ്റ്റാഫിന് പുതിയ യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ ഒപ്ഷന്‍ നല്‍കും.
ഓപ്പണ്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ പതിനേഴു ബിരുദ കോഴ്‌സുകളും പതിനഞ്ചു ബിരുദാനന്തര കോഴ്‌സുകളും ഒട്ടേറെ സര്‍ട്ടിഫിക്കറ്റു കോഴ്‌സുകളും ഉണ്ടാകും. 'കാലക്രമേണ ഇഗ്‌നുവിലേത് പോലെ പ്രായഭേദമന്യേ ആര്‍ക്കും ഡോക്ടറല്‍ ഗവേഷണം വരെ ചെയ്യാനും കഴിയുമെന്ന് ഡോ. പ്രഭാഷ് പ്രത്യാശിക്കുന്നു.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് മുന്‍തൂക്കം കിട്ടി. ഓപ്പണ്‍ സര്‍വകലാശാലയില്‍ ഏതു കോഴ്‌സും ഓണ്‍ലൈനില്‍ പഠിക്കാന്‍ സൗകര്യം ഉണ്ടാവും. തന്മൂലം പാഠങ്ങള്‍ അച്ചടിച്ച് അയച്ചുകൊടുക്കുന്ന രീതിയില്‍ മാറ്റം വരും. സര്‍വകലാശാലയുടെ ചെലവ് കുറക്കാനും ഇത് സഹായിക്കും.
യുണിവേഴ്‌സിറ്റിയുടെ ആസ്ഥാനം കൊല്ലം നഗരത്തില്‍ തന്നെയായിരിക്കുമെങ്കിലും കാമ്പസ് 20 കി.മീ. വടക്കു ചവറയില്‍ ആകാനാണ് സാധ്യത. നവോഥാന നായകരുടെ സ്മൃതി കേന്ദ്രമെന്ന എന്നനിലയില്‍ കൊല്ലം ആശ്രാമത്ത് സ്ഥാപിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിനു സമീപം ആയിരിക്കും ആസ്ഥാനം.
ചവറയില്‍ നൈപുണ്യ വികസനത്തിനായി നിര്‍മിച്ച മന്ദിരത്തിനോട് ചേര്‍ന്നായിരിക്കും കാമ്പസ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സയന്‍സ് വിഷയങ്ങളും കോഴ്‌സുകളില്‍ ഉണ്ടാകും എന്നതിനാല്‍ ലാബുകളും വേണം. ചവറ ഗവ. കോളേജിലെ സൗകര്യം ഇതിനായി ഉപയോഗിക്കും.
ശ്രീ നാരയണ ഗുരു സര്‍വകലാശാല യാഥാര്‍ഥ്യമാകുമ്പോള്‍ കായംകുളം വാള്‍ പോലെ ഇരുതലവാള്‍ ആണ് പിണറായി ഗവര്‍മെന്റ് കയ്യാളുക. ഒരുവശത്ത് ലക്ഷക്കണക്കിന് ശ്രീനാരായണീയരെ കയ്യിലെടുക്കുക. അതേ സമയം അവരുടെ മേലധികാരം തങ്ങള്‍ക്കാണെന്നു വീരവാദം മുഴക്കുന്ന സ്ഥാപിത താല്പര്യക്കാരെ കടപുഴക്കി എറിയുക. ചുരുക്കത്തില്‍, വലിയൊരു വോട്ട് ബാങ്കിനെ മെരുക്കിയെടുക്കുക.
ഒരേസമയം ഇതൊരു പശ്ചാത്താപവും പ്രായച്ചിതവും ആയിരിക്കും. തീണ്ടലും തൊടീലും പോലുള്ള അനാചാരങ്ങള്‍ കൊടികുത്തി വാണ നാട്ടില്‍ ശ്രീനാരായണ ഗുരു കൊണ്ടുവന്ന നവോതഥാനത്തെ ഇടതുപക്ഷം ഹൈജാക്ക് ചെയ്തുവെന്നും പിന്നീട് ഒരു നവോതഥാനവും ഉണ്ടായിട്ടില്ലെന്നും പല ചരിത്രകാരന്മാരും വിമര്‍ശിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി വീണ്ടും നൂറു ശതമാനം സാക്ഷരത നേടിയ ഇന്‍ഡ്യയിലെ ഏക സംസ്ഥാനമെന്ന ബഹുമതി നേടി ദിവസങ്ങള്‍ക്കകം ആണ് ഈ വലിയ കാല്‍വെപ്പു നടത്തുന്നത്. 1937ല്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ് ഒരു വിളംബരത്തിലൂടെ ഇന്നാട്ടിലെ ആദ്യത്തെ സര്‍വകലാശാലട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി രൂപവല്‍ക്കരിച്ച ശേഷമുള്ള വലിയ വിപ്ലവം.
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍' എന്നെഴുതിയത് ഗുരുവിന്റെ ശിഷ്യന്‍ കുമാരനാശാന്‍ ആണ്. 'മാറ്റൊലികൊണ്ടീ മൊഴി തന്നെ സര്‍വദ കാറ്റിരമ്പുന്നിന്നു കേരളത്തില്‍,' എന്നും അദ്ദേഹം 'ദുരവസ്ഥ' എന്ന കാവ്യത്തില്‍ എഴുതി.
അങ്ങനെയൊരു മഹാകവിക്ക് പുനരര്‍പ്പണം ചെയ്യാന്‍ കൂടി ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ കലാശാല അവസരം ഒരുക്കുമെന്ന് എം കെ സാനു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സാമൂഹ്യ ചിന്തകന്മാര്‍ പ്രത്യാശിക്കുന്നു. 'കേരളത്തില്‍ നടന്ന ജാതിവിരുദ്ധ, സാമൂഹിക നവീകരണ സമരങ്ങള്‍ക്കെല്ലാം മുഖ്യ സ്വാധീനമായത് െ്രെകസ്തവ ആശയങ്ങളാണ്', എംജി യൂണിവേഴ്‌സിറ്റിയുടെ ചാവറ ചെയര്‍ പ്രഭാഷണത്തില്‍ അദ്ദേഹം. പറഞ്ഞു.
'സ്ത്രീപക്ഷ ചിന്തകള്‍ കേരള സമൂഹത്തില്‍ പ്രചരിക്കുന്നതിനു മുമ്പേ മേല്‍മുണ്ട് സമരം പോലെ ഉള്ള സ്ത്രീ അവകാശ സമരങ്ങള്‍ െ്രെകസ്തവികതയുടെ സ്വാധീനത്തിലാണ് നടന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുദേവ ആഹ്വാനത്തിനു അര നൂറ്റാണ്ടു മുമ്പ് തന്നെ ജാതിഭേദമന്യേ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്യുകയും പള്ളിക്കൂടങ്ങള്‍ തുടങ്ങുകയും ചെയ്ത വിശിഷ്ടവ്യക്തിത്വം ആയിരുന്നു കുര്യാക്കോസ് എലിയാസ് ചാവറ,'
' സവര്‍ണ്ണ മേധാവിത്തത്തിന്റെ പ്രതീകമായ 'ശ്രീ' തന്റെ പേരിനോടൊപ്പം ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലക്ക് 'നാരായണ ഗുരു സര്‍വകലാശാല' എന്നാണ് പേരിടേണ്ടതെന്നു അടിമുടി ശ്രീനാരായണീയനും എഴുത്തുകാരനുമായ മുന്‍ പ്രിന്‍സിപ്പല്‍ ഈ കെ സോമശേഖരന്‍ കോട്ടയത്ത് പറഞ്ഞു. 'ഗുരുവിന്റെ കയ്യെഴുത്ത് നോക്കുക. 'നാരായണഗുരു' എന്നു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു.'
'വിദ്യയിലൂടെ സ്വതന്ത്രരാകണമെന്നും പ്രബുദ്ധരാകണമെന്നും ഉപദേശിച്ച ഗുരുവിന്റെയും സ്വന്തം സമുദായത്തില്‍ നിന്ന് പത്ത് സര്‍വകലാശാലാ ബിരുദധാരികളെ കണ്ടു കണ്ണടക്കണമെന്നു ആശിച്ച അയ്യന്കാളിയുടെയും പേരില്‍ കലാശാലകള്‍ ഇന്നും കേരളത്തില്‍ അപൂര്‍വമാണ്. വൈകിയാണെങ്കിലും ഗുരുവിന്റെ പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിതമായി വരുന്നത് സ്വാഗതാര്‍ഹമാണ്,' കാലടി സംകൃത സര്‍വകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ ഡോ. എസ്. അജയശേഖര്‍ അഭിപ്രായപ്പെട്ടു.
ശ്രീ നാരായണ സര്‍വ്വകലാശാലയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൊച്ചിയിലെ പ്രശസ്ത ദളിത് കഥാകാരന്‍ നാരായന്‍ പറയുന്നു. 'കൊച്ചരേത്തി' എന്ന നോവലിലൂടെ നിരക്ഷര കുക്ഷിയെങ്കിലും അഭിമാനിയായ ഒരു ദളിത് പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥയാണ് അദ്ദേഹം അനാവരണം ചെയ്യുന്നത്. തലക്കരവും മുലക്കരവും വാണ കാലഘട്ടം മിഷണറിമാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസത്തിലൂടെ അസ്തമിക്കുന്ന കഥ അദ്ദേഹം വരച്ചു കാട്ടുന്നു.
'നിരക്ഷരര്‍ പഠിച്ച് വളരണം' എന്ന് ഗുരു നല്‍കിയ സന്ദേശം കേരളത്തിലെ പതിനായിരക്കണക്കിന് പതിതര്‍ക്കുപ്രചോദനം ആയിരുന്നു' .നാരായന്‍ പറഞ്ഞു. സര്‍വകലാശാലയുടെ വളര്‍ച്ചക്കും വിജയത്തിനും അദ്ദേഹം എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റി പ്രസിന് വേണ്ടി 'ദി അരയ വുമണ്‍ ' എന്ന പേരില്‍ കൊച്ചരേത്തി വിവര്‍ത്തനം ചെയ്തു നോവലിസ്റ്റിനും പരിഭാഷകക്കും ദി എക്കോണമിസ്‌റ് ക്രോസ്‌വേഡ് പുരസ്‌കാരം നേടിയ പ്രഫ.കാതറിന്‍ തങ്കമ്മ ഒരു പടികൂടി മുന്നോട്ടു പോകുന്നു.
'ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അതിലൂടെ നിന്നെത്തന്നെ അറിയുക'എന്ന മഹത്തായ സന്ദേശം നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സര്‍വകലാശാല തുടങ്ങുന്നത് സ്വാഗതാര്‍ഹം. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുദേവ ദര്‍ശനങ്ങളുടെ അന്തസത്യം മാര്‍ഗ്ഗദീപം ആകട്ടെ,' ഡോ. കാതറിന്‍ പറഞ്ഞു.
മുപ്പതു വര്‍ഷം ഗവര്‍മെന്റ് കോളേജുകളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച ആളാണ് കാതറിന്‍. മലയാളത്തിലെ ആദ്യത്തെ ദളിത് നോവല്‍ പോള്‍ ചിറക്കരോടിന്റെ 'പുലയത്തറ'യുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവരുടെ പുതിയ കൃതി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഡിസ്റ്റന്‍സ് വിഭാഗം കോഴിക്കോട് സര്‍വകലാ
ശാലയിലാണ്. ഡിഗ്രിക്കും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രിക്കുമായി രണ്ടുലക്ഷം പേര്‍ എന്റോള്‍ ചെയ്തി ട്ടുണ്ടെന്നാണ് ഡയറക്ടര്‍ ഡോ. വികെ സുബ്രമണ്യം പറയുന്നത്. റെഗുലര്‍, ഓപ്പണ്‍ സ്ട്രീമുകള്‍ ഉള്‍പ്പെടെയാണിത്.
ഡിഗ്രി, പി ജി കോഴ്‌സുകളിലും അഫ്‌സല്‍ ഉലമ, കോഓപ്പറേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റു കോഴ്‌സുകളിലുമായി 33,000 കുട്ടികള്‍ പഠിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിദ്യാലയത്തിനാണ് രണ്ടാം സ്ഥാനം. മലയാളം പ്രഫസര്‍ ഡോ. എഎം ശ്രീധരന്‍ ഡയറക്ടര്‍. മുകയര്‍ സമുദായത്തെ ക്കുറിച്ചുള്ള ഫോക്‌ലോര്‍ പഠനത്തിനാണു ഡോക്ട്രേറ്റ്. തുളു ഭാഷാ പ്രവീണനായ ഇദ്ദേഹം 24 പുസ്തകങ്ങള്‍ രചിച്ചു, പുരസ്‌കാരങ്ങള്‍ നേടി.
കേരളത്തിലെ ആദ്യ ഡിസ്റ്റന്‍സ് സ്‌കൂള്‍ നടത്തുന്ന കേരള യുണിവേഴ്‌സിറ്റിക്കാണ് മൂന്നാം സ്ഥാനം. 28,000 കുട്ടികള്‍ പഠിക്കുന്നു. പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍ എന്നിവര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തിലും അധ്യാപകരുണ്ട്. ആകെ സ്റ്റാഫ് എഴുപത്.
എംജിയില്‍ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ഉണ്ടായിരുന്നതാണ്. ഓഫ് കാമ്പസുകള്‍ വഴിയായിരുന്നു പ്രവര്‍ത്തനം. പക്ഷെ യുജിസിയുടെ നിയന്ത്രണങ്ങളെ തുടര്‍ന്ന് അവയെല്ലാം അടച്ചു പൂട്ടി. ഇപ്പോള്‍ പഴയ കോഴ്‌സുകളുടെ പരീക്ഷകളും മറ്റും തുടരുന്നു.ഗാന്ധി സ്‌കൂള്‍ അസ്സോസിയേറ്റ് പ്രൊഫ. ഡോ ബിജു ലക്ഷ്മണന്‍ ആണ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്.
പുതിയ സര്‍വകലാശാലയുടെ സാമൂഹ്യ സാംഗത്യം ഒന്ന് വേറെ. ധനാപഹരണ പ്രശ്‌നത്തിന്റെ പേരില്‍ നാരായണ ഗുരു കൈവെടിഞ്ഞ സംഘടന ആയിരുന്നു എസ്എന്‍ഡിപി എന്ന ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം. അതിന്റെ സിരാകേന്ദ്രത്തില്‍ തന്നെ ഗുരു സര്‍വകലാശാല വരുന്നു എന്നത് ചരിത്രത്തിന്റെ ഒരു നിയോഗമാണെന്ന് കരുതണം. എസ്എന്‍ ട്രസ്‌റ് നടത്തുന്ന കൊല്ലം എസ്എന്‍ കോളേജിന്റെ ഫണ്ടില്‍ നിന്ന് നിന്ന് കോടികള്‍ അപഹരിച്ചു എന്ന കേസില്‍ അന്വേഷണം നേരിടുന്നവര്‍ ചുറ്റുവട്ടത്തുണ്ട്.