കണ്ണുകളോ രണ്ടു
തുറന്നുവച്ച ജാലകം
ആത്മാവിലേക്കുറ്റു
നോക്കാൻ
ഞാനുണ്ടാക്കിയ
ജാലകം.
കല്ലേറിനാൽ
തകർന്ന ജാലകച്ചില്ലുകൾ
വിരൽ മുറിയാതെ
കണ്ടെടുത്തുവച്ചതു പിന്നെ
പുതുവർണ്ണച്ചില്ലാക്കി
ഉണ്ടാക്കിയതീ കണ്ണാടി..
ചില്ലു വാതിലിലൂടെ നിന്നെ,യരികിലെനിക്കു കാണാൻ,
ഏറെ ദൂരത്തല്ലാതെ
കണ്ടാശ്വസിക്കുവാൻ...
നിന്നടുത്തേക്കു വരില്ല,
ഞാൻ
എൻ സ്നേഹം നിനക്കു തരികയില്ല
സ്നേഹം നിനക്കൊരു ഭാരമായേക്കാം
ചുമക്കാൻ കഴിയാത്ത
വലിയ ഭാരം....
ശിശിരകാലക്കാറ്റടിക്കുന്ന
വേളയിൽ
നീയറിയാതാ ജാലക
വാതിലടയ്ക്കും ഞാൻ
ഇരുളും തണുപ്പും അസ്വസ്ഥമാക്കുമ്പോൾ
ഒരു കൊച്ചു കുഞ്ഞുപോൽ , തലയിണയിൽ
മുഖമമർത്തി
നിന്നിൽ നീയൊളിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്...
ഇന്നു ഞാനൊരു മിന്നാമിനുങ്ങല്ലേ,
നിന്റെ തലയിൽ മൃദുവായ്
തലോടിയും ചുംബിച്ചും
നിദ്രതന്നാഴത്തിൽ
നീയൂളിയിടുമ്പോഴും
ജാലകച്ചില്ലയിൽ ഞാൻ
വന്നിരിക്കാറുണ്ട് ,...
ഒരുനാളിലാ ജാലക
വാതിൽ
തുറക്കും നീ
അന്നു ഞാനെന്റെ മിഴികളടയ്ക്കും,
പിന്നെ ഞാൻ കാണുന്ന കിഴ്ചയെല്ലാം
നിന്റെ ജാലകക്കണ്ണിലൂടെ..
നിന്റെ മായക്കാഴ്ചയിലൂടെ..