ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശംചെയ്തു. ഇസ്രയേലും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജഡെയാണ് ട്രംപിനെ നിര്‍ദേശിച്ചത്. ലോകത്തെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ട്രംപിന്റെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീര്‍വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതും ടൈബ്രിങ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘‘ഞാന്‍ ട്രംപിന്റെ ആരാധകനല്ല, എന്നാല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്’’ ടൈബ്രിങ് ‘ഫോക്‌സ് ന്യൂസി’നോട് പറഞ്ഞു. യു.എ.ഇ.യും ഇസ്രയേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാര്‍ലമെന്റ് അംഗവും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാനുമായ ടൈബ്രിങ് കൂട്ടിച്ചേര്‍ത്തു.
നൊബേല്‍ പുരസ്കാരസമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2020ലെ സമാധാനപുരസ്കാരത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ 318 പേരുണ്ട്.