കോണിച്ചുവരിലെ
ക്രയോൺവരകളിലേക്കുറ്റുനോക്കിയാണ്
അയാൾ പടികളിറങ്ങിയത്
ഇതിവിടുണ്ടായിരുന്നോ...
പെങ്ങളും മോനും
പൂനയ്ക്കു പോയിട്ടെത്രയോ നാളായി !.
തന്നെപ്പൊതിഞ്ഞ ചെറുകാറ്റിന്
ഉച്ചയാലസ്യത്തെ ചുമ്മാ കൊടുത്തിട്ട്
നടക്കവെ കണ്ടു,
പായൽ പിടിച്ച കായൽപ്പടവ്
പൂഴിയിടവഴി
ആനപ്പക്കികൾ
ചുറ്റിപ്പറക്കുന്ന തെളിവാനം,
കൊന്നപ്പത്തൽ വേലിയുള്ള
ചെറിയ പള്ളിക്കൂടം
മുറ്റത്തെ ഉറക്കംതൂങ്ങിയും
തോട്ടുവക്കിലെ ബ്ലാത്തിയമ്പഴവും
എൻ്റെ നാട്ടുകാർക്കെന്നോടിത്രയ്ക്കു
സ്നേഹമോ , ഇങ്ങനെ ആരായാൻ
എന്നോട് വിശേഷങ്ങൾ....
എല്ലാം...
എല്ലാമുണ്ടിപ്പോഴുമിവിടെ.
വിട്ടുനിന്നത് , താൻ മാത്രവും..
നന്നായി,
മൊബൈൽ ഹാങ്ങായത്.