നിളയാണുഞാൻ, മഹാധമനിപോൽ-
ഒഴുകി നിന്നുയിരിനെക്കാത്തവൾ.
അന്നൊഴുകി,നിൻ നിറവുകൾക്കായ്-
ഇന്നു,നിനവുകളിൽനിന്നു മായുന്നോൾ.
കൊച്ചു പെണ്ണിൻ കൊലുസ്സുപോലെപ്പൊഴും-
ഒച്ചവച്ചുകൊണ്ടൊഴുകിയവളീനിള.
എന്റെ ചേലയിൽ വർണ്ണങ്ങളാലന്ന-
ഴകുചാർത്തിയതു കാലവും പ്രകൃതിയും.
ഉറ്റതോഴിയും പ്രണയിനിയുമായ്,അന്നു-
കാവ്യഭാവനയ്ക്കൂർജ്ജം പകർന്നവൾ.
അഴകു വറ്റിയിന്നുടലുമൊരു നൂൽപോലെ-
നേർത്ത കണ്ണുനീർ ചാലുകൾ മാത്രമായ്.
മധുരമൂട്ടിയും മാലിന്യമേറ്റിയും-
പുതിയ കാലത്തിനൊരു രക്തസാക്ഷി ഞാൻ.
അഴകുവഴിയുന്ന കാഴ്ചയായ്-
ദേശ സിരകളിൽ ജീവരക്തമെത്തിച്ചവൾ.
ഇന്നു,നഷ്ടപ്രതാപത്തിനോർമ്മകളുമി-
വളിൽനിന്നൊഴുകിയകലുന്നൂ..
കീറിപ്പറിഞ്ഞു മുഷിഞ്ഞ ചേല-
നാറുന്നൊരുടലിൽ പുതച്ചപോലെ,
ശ്വാസമെടുക്കുവാൻ പോലുമല്പം-
ത്രാണിയില്ലാതെ നൊന്തുരുകുന്നവൾ..
അമൃതുചുരത്തിയ മാറും തുരന്നെടു-
ത്തിനിയെന്റെ മക്കളേയെന്തു നൽകാൻ.
മാറാത്ത ദുരയാൽ മനുഷ്യപുത്രാ-
എന്റെ മുറിവും തുരന്നു നിണമൂറ്റിടുമ്പോൾ,
മരണത്തിനേകുവാനെങ്കിലും-
ജീവന്റെ കണിക നീ ബാക്കിവയ്ക്കില്ലേ!!