നിന്നോളമെന്നെയറിഞ്ഞതില്ലാരും...
എന്നോളം നിന്നെയുമറിഞ്ഞതില്ലാരും..!
എത്രജന്മങ്ങളായൊത്തുകൈകോര്ത്തിങ്ങ-
ലഞ്ഞിരിക്കുമീ സരയൂതീരങ്ങളില്‍,
ഇത്രമേലൊത്തുചേര്‍ന്നൊരീ ചിന്തകളുമായ്...!
എന്നരികത്തണഞ്ഞുനീപുഞ്ചിരിതൂകീടില്,
ഈര്‍ഷ്യതന്നേതൊരുവന്മതിലും
മഞ്ഞുപാളിപോലടര്ന്നുവീണീടുമരക്ഷണാല്...
പിന്നയിവിടം പൂത്തുലയും, പാരിജാതപ്പൂക്കളാല്‍...!
പാരിടത്തില്പങ്കുവച്ച നിമിഷങ്ങളോരോന്നും
പാതിമെയ്യെന്നും പാതിമനമെന്നും പറയാതെ പറഞ്ഞീടും...
പരിഭവം ചൊല്ലുകിലതു പാഴ്വാക്കെന്നറിയാം,
പരസ്പരമറിഞ്ഞവര്‍ നമ്മളല്ലോ...!
പരീക്ഷണങ്ങള്‍ പലവുരുവന്നമ്പേ
പരാജിതരായ്മടങ്ങിയതോര്മ്മയില്ലേ...
പേര്‍ത്തും പേര്‍ത്തും ദുഃഖശിലാപാളികളനവധി
ഹൃത്തിലടിഞ്ഞെന്നാലുമൊരുതലോടലിനപ്പുറം
താണ്ടിയതില്ലതിന്നായുസ്സൊരുകാലവും...
നിന്നെയെനിക്കു പാരിതോഷികമായ്ത്തന്ന കാലവും
എന്നെ നിന്നില്പാതിയാക്കിയ മോഹവും
നിഴലായ്പ്പോലുമവശേഷിക്കാതെ കടന്നുപോകിലും...
ചന്ദനമുട്ടിയിലിട്ടങ്ങഗ്നിക്കൂട്ടിയ ശരീരം, ചിതയില്ചിന്തിയ
ഭസ്മം, കലശമായ്... ശേഷക്രിയകൾതന്‍ ബാക്കിപത്രമായ്
പലജന്മങ്ങളിലുമാ ധനുഷ്ക്കോടിതന്നലകളേറ്റുവാങ്ങുകിലും...
പുനര്ജ്ജനിച്ചീടുമാശാരികപ്പൈതല്തന് കിളിക്കൊഞ്ചലായ്...വരുംതലമുറയുമതേറ്റുപാടും...
നിത്യസ്മാരകമായിങ്ങുശേഷിച്ചിടുമീ ദിവ്യപ്രണയം,
ഒരമരകാവ്യമായ്.... ഒരൽഭുത ഗാന നിര്‍ത്ധരിയായ്...!!