ജഡ്ജ് കെ.പി. ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു, ജീമോന്‍ റാന്നി, റെനി കവലയില്‍, ഡോ. സുബോദ് ഭൂചാര്‍, സഞ്ജയ് രാമഭദ്ര, ശിഖാ ഗുപ്ത
ഹ്യൂസ്റ്റണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ദേവി ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഹൂസ്ടണിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹം ആഹ്ലാദം പങ്കു പ്രകടിപ്പിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാരായ പലരോടും ഞാന്‍ സംസാരിച്ചു അവരൊക്കെയും കമലാ ഇന്ത്യന്‍ വംശജ ആയതുകൊണ്ടുള്ള ആവേശം മറച്ചു വെച്ചില്ല പക്ഷെ വംശത്തെക്കാളും നിറത്തെക്കാളും വിദ്യാഭ്യാസത്തിനും യോഗ്യതക്കും ആണ് പ്രാധാന്യം എന്ന് പലരും പറഞ്ഞു.
ജഡ്ജ് കെ.പി. ജോര്‍ജ്
കമലയെന്ന ഇന്ത്യന്‍ പേര് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങികേള്‍ക്കുമ്പോള്‍ ഇത് തീര്‍ച്ചയായും എനിക്ക് അഭിമാനത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണ്. ജോ ബൈഡന്‍ തീര്‍ച്ചയായും എടുത്തത് വളരെ സമര്‍ത്ഥമായ തീരുമാനമായി ഞാന്‍ കാണുന്നു-ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ് പറഞ്ഞു. ഡിസ്ട്രിക്ട് അറ്റോര്‍ണി, കാലിഫോര്‍ണിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ പിന്നീട് സെനറ്റര്‍ എന്നി നിലകളില്‍ ശോഭിച്ച കമല വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഡ്ജ് ജൂലി മാത്യു
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ വളരെ ആവേശഭരിതയാണ്. കമലയെപറ്റി പല നെഗറ്റീവ് കമന്റ്റുകള്‍ ആളുകള്‍ പറയുന്നുണ്ടെങ്കിലും കമല ശരിക്കും ഒരു മാര്‍ഗ്ഗദര്‍ശിയാണ്. വളരെ കുറച്ചു പേര്‍ മാത്രമാണ് കമലക്കു നേടാനായത് കൈവരിച്ചത്- ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിയായ ജൂലി മാത്യു പറഞ്ഞു. സെനറ്റില്‍ മൂന്ന് ഏഷ്യന്‍ അമേരിക്കക്കാര്‍ മാത്രമേയുള്ളൂ, അതിലൊരാള്‍ കമലാ ഹാരിസും. സ്ത്രീ ജനസംഖ്യയുടെ നല്ലൊരു പങ്ക് വരുന്ന ആഫ്രിക്കന്‍ അമേരിക്കന്‍, ഏഷ്യന്‍ വംശജരെ കമല പ്രതിനിധികരിക്കുന്നു-അവര്‍ ചൂണ്ടിക്കാട്ടി
ജീമോന്‍ റാന്നി
ഒരു ജനാധിപത്യ രാജ്യത്തില്‍ വര്‍ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും, ഭാഷയുടെയും പേരില്‍ വോട്ടുകള്‍ തേടുന്നതും നേടുന്നതും ഭൂഷണമല്ല. ഇന്ത്യയിലും ഇത് തന്നെയാണല്ലോ നാം കാണുന്നത്. തീവ്രവര്‍ഗീയത തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് അധികാരത്തില്‍ കയറുന്നതും തുടരുന്നതും നാം ഇന്ന് ഇന്ത്യയില്‍ കാണുന്നു. കമല ഹാരിസിന്റെ മാതാവ് ഇന്ത്യക്കാരി ആണെന്നതില്‍ നമുക്ക് അഭിമാനം കൊള്ളാമെങ്കിലും ട്രമ്പ്-പെന്‍സ് കൂട്ടുകെട്ടിന്റെ മുമ്പില്‍ അവര്‍ പരാജയപ്പെടാനാണ് എല്ലാ സാധ്യതകളും. കോറോണയെന്ന മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും അമേരിക്കയെ ശക്തമായി മുന്നൊട്ടു നയിക്കുവാന്‍ ഇച്ഛാശക്തിയുള്ള റിപ്പബ്ലിക്കന്‍ ഭരണം തുടരണം എന്ന് തന്നെയാണു എന്റെ വ്യക്തമായ അഭിപ്രായം. അവിടെ വംശീയ ചിന്താഗതികള്‍ക്കെന്തു പ്രസക്തി? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജീമോന്‍ റാന്നി പറഞ്ഞു.
റെനി കവലയില്‍
ഇന്ത്യക്കാര്‍ക്ക് വേണമെങ്കില്‍ കമല ഹാരിസ് ഇന്ത്യന്‍ വംശജ എന്നു അഭിമാനിക്കാം, എന്നാല്‍ കമല ബ്ലാക്ക് അമേരിക്കന്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. പിന്നെ ഡെമോക്രാറ്റ് പാര്‍ട്ടിയെ സംബന്ധിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം പ്രധാനപ്പെട്ടതായി വന്നിരിക്കുന്നു, കാരണം വയോവൃദ്ധനായ ബൈഡന്‍ ഓര്‍മ്മക്കുറവ് കൊണ്ടു വളരെ ഏറെ വിഷമം നേരിടുന്ന അവസ്ഥയില്‍ പാര്‍ട്ടി അണികളില്‍ ഉത്സാഹം ജനിപ്പിക്കുന്നതിനു കമല വേണ്ടി വന്നിരിക്കുന്നു-ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക് പാര്‍ട്ടി ക്ലബ് വൈസ് പ്രസിഡണ്ട് റെനി കവലയില്‍ പറഞ്ഞു.
ഡോ. സുബോദ് ഭൂചാര്‍
ഈ ആവേശം വളരെ കുറച്ചു കാലത്തേക്കേ ഉള്ളു, ഇന്ത്യക്കാര്‍ എന്ന നിലയില്‍ തല്ക്കാലം ആവേശത്തിലാണ്. ഡമോക്രാറ്റുകള്‍ പ്രത്യേകിച്ചും. ഈ മധുവിധു കാലം അവസാനിച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നു. അതുകൊണ്ടുതന്നെ അമിത ആവേശമൊന്നും എനിക്കില്ല. കാരണം ഞാന്‍ വംശമല്ല നോക്കുന്നത്, ബുദ്ധിസാമര്‍ഥ്യം ആണ് അന്വേഷിക്കുന്നത്- ഇന്തോ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് അംഗമായ ഡോ. സുബോദ് ഭൂചാര്‍ പറയുന്നു.
ഇന്ത്യക്കാരായ അമ്മയില്‍ നിന്നും മുത്തച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് കമലയുടെ ജീവിതം. അത് തന്നെയാണ് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ സ്പര്‍ശിക്കുന്നത്. നമുക്കെല്ലാം നമ്മെ തന്നെ ഇതുമായി ബന്ധപ്പെടുത്താന്‍ കഴിയും- 'ഗ്രേറ്റര്‍ ഹ്യൂസ്റ്റണിലെ ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗം സഞ്ജയ് രാമഭദ്ര പറഞ്ഞു.
സഞ്ജയ് രാമഭദ്ര
തമിഴ്നാട്ടില്‍ നിന്ന് യുസി ബെര്‍ക്ക്ലിയില്‍ ഡോക്ടറല്‍ പ്രോഗ്രാമില്‍ ചേരാന്‍ യുഎസിലേക്ക് കുടിയേറിയ അമ്മയുടെ ചിത്രം കമലാ ഹാരിസ് അടൂത്തയിടക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 42 കാരനായ ഷുഗര്‍ ലാന്‍ഡ് നിവാസി പ്രദീപ് ആനന്ദ് ഇതേ വേരുകളില്‍ നിന്നാണ്. 'വളരെ രസകരമായ ഒരു കാര്യം എവിടെ പോയാലും ഈ സ്ഥലത്തുനിന്നുള്ള ആളുകളെ നമ്മള്‍ കണ്ടുമുട്ടും,' ആനന്ദ് പറഞ്ഞു.
ശിഖാ ഗുപ്ത
'അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജരില്‍ നിന്നാണെന്ന് പറയുന്നത് തന്നെ ആവേശകരമാണ്. നിങ്ങള്‍ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നതോ ഒരു പ്രശ്‌നമല്ല. എന്ത് നേടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, മുന്നോട്ടു പോവുക നിങ്ങള്‍ക്കതു നേടാന്‍ കഴിയും''. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഇന്‍ഡോ അമേരിക്കന്‍ ഫോറം നേതാവ് ശിഖാ ഗുപ്ത പറഞ്ഞു.