ഓഗസ്റ്റ് !
നിനക്കെന്തിതേ പോലെയീ-
മഴത്തോറ്റങ്ങളെ പ്രിയം
പേക്കിനാവിൻ ചുരുൾ കാറ്റുകൾ
ചുറ്റുന്ന രാവും കടന്നിതാ
യാത്രകൾ പെയ്തുവീഴുന്നു,
കിനാവിൻ്റെ പൂക്കളിൽ
നിന്ന് രക്തം കിനിഞ്ഞീടുന്നു.
ഓഗസ്റ്റ്!
അതേ എന്നുമെന്നും ശുഭാപ്തിയെ
ചേർത്തു നിന്നോരു നിൻ
മാന്ത്രികച്ചില്ലയിൽ
തൂവൽ കൊഴിഞ്ഞങ്ങരിക്കുന്നു
പക്ഷികൾ, സൂര്യനോ
കണ്ടു നിന്നീടുന്നു നിശ്ചലം
നൂൽ നൂൽക്കുമേതോ യുഗാന്ത്യ-
കാലത്തിൻ്റെ പാതയിൽ
പ്രാണൻ പിടഞ്ഞു വീണീടവെ!
കൈയിൽ ത്രിവർണ്ണവും, കാലിൽ
വിലങ്ങുമായ് ചങ്ങലപ്പൂട്ടിൽ
കുരുങ്ങിക്കിടക്കവെ;
കാലം, അചഞ്ചലം, കണ്ണു
നീർപ്പൂക്കളെ കോരിക്കുടിച്ചു
നീങ്ങീടുന്നു സന്ധ്യകൾ .
ഓഗസ്റ്റ്!
അതേ നീ പ്രതീക്ഷതൻ
സ്വാതന്ത്ര്യഗാനവും, ഓണവും
എന്നും പകർന്നവൾ,
കൈയിലായെന്നും കനൽ നീറ്റി-
യായിരം സ്വർണ്ണക്കിനാക്കളെ
കൊയ്തങ്ങ് തന്നവൾ;
ഇന്നിതാ കാർമേഘമൊന്നായ്
കുടഞ്ഞിട്ട് മുങ്ങിയും
താണും തിരക്കിട്ട് പോകുന്നു
ഓഗസ്റ്റ്!
നീയെന്തിതേ പോലെ
മഴത്തോറ്റമേറ്റുന്നു പിന്നെയും
തുള്ളിത്തിമിർക്കുന്നു?
നീ പണ്ടു കണ്ട പോലൊന്നുമേ
കാലവും, നീയും മറന്നുവോ
നിൻ്റെ ബാല്യത്തിനെ,
നിൻ ലിപിയ്ക്കുള്ളിലെ
പ്രൗഢസ്പന്ദങ്ങളെ,
നിൻ മിഴിക്കുള്ളിലെ
സൂര്യ ക്ഷേത്രങ്ങളെ!
ഓണത്തെ, സ്വാതന്ത്ര്യമുദ്രയെ
കാലത്തിനോരോ തുടിപ്പിലും
നീങ്ങുന്ന ഭൂമിയെ..