അപരിചിതമാം ഹേ
നഗരമേയെത്രയോ
അരികിലാകുന്നു നാം
എപ്പൊഴുമെങ്കിലും
അതിഗൂഢമായി
തുടരുന്നുവോ നഗര
ഹൃദയത്തിലേയ്ക്കു
നയിക്കുന്ന പാതകൾ ?
ഉണ്ടുറങ്ങുന്ന
തൊരേയിടത്തെങ്കിലും
മിണ്ടാതിരിക്കുക -
യല്ല ,നാമെങ്കിലും
എന്തോ മറന്നതു
പോലെയിത്തോണിയിൽ
നമ്മളനുസ്യൂത -
മായിത്തുഴയവേ
ദ്വീപങ്ങളെന്നു
വിചാരിച്ചതൊക്കെയും
നീളും ചതുപ്പുക -
ളെന്നറിയുന്നൊരീ
ബോധോദയത്തിൻ
അതീത തലങ്ങളാൽ
സ്നാനപ്പെടുന്നു ,നാം
ബുദ്ധപഥങ്ങളിൽ ...
അങ്ങനെയോരോ
പരിക്രമണത്തിനു
മപ്പുറം പാതകൾ
നിന്നിലേയ്ക്കെത്തവേ
ഉണ്ടായിരുന്നെ-
ന്നറിഞ്ഞില്ല പിന്നെയും
എങ്ങോ ഒളിച്ചിട്ടൊ-
രൊട്ടു ഗ്രാമീണത
കണ്ടിരുന്നില്ല
യൊരിക്കലും മൈലാഞ്ചി
കൊണ്ടു തുടുത്തു
ചുവന്ന പാദങ്ങളെ
സന്ധ്യാ പരാഗം
മയങ്ങും കപോലത്തി
ലെങ്ങോ മറഞ്ഞു
കിടന്ന സിന്ദൂരത്തെ
എന്നോ നിലാസാധകം
ചെയ്തിടും പുഴ-
യ്ക്കക്കരെ നീന്തി
ത്തുടിച്ച യാമങ്ങളെ......
നിന്നിരിക്കാം നി-
ന്നെടുപ്പുകൾ ഗോപുര
ഭംഗികൾ കണ്ടു
നടന്ന,ന്നു യാത്രികർ
പാടിയിട്ടുണ്ടാ
യിരിക്കാം കവിതകൾ
പ്രാണനേ,യെന്നു
വിളിച്ചിട്ടാരാധകർ ..!
എങ്കിലും ജീവിതം
നമ്മളെയെത്തിച്ചൊ-
രീ ശരപഞ്ജര-
ത്തിൻ നൊമ്പരത്തിലും
വഴി മറന്നെങ്ങോ
നടന്നൊരീ പാന്ഥനായ്
നഗര ദീപങ്ങ -
ളണയ്ക്കാതിരിക്കണേ ...!
സുരേഷ് കുമാർ .ജി