തിരുവനന്തപുരം: സംസ്ഥാനത്ത് 48 മണിക്കൂറിനിടെ നാലുകൊലപാതകങ്ങള്‍. മദ്യലഹരിയിലാണ് കൊലപാതകങ്ങളെല്ലാം. മദ്യലഹരിയില്‍ മാതാവിനെയും പിതാവിനെയും സുഹൃത്തുക്കളെയുമാണ് കൊലപ്പെടുത്തിയത്. നിരവധി സംഘര്‍ഷങ്ങളും സംസ്ഥാനത്ത് അരങ്ങേറി.
തിരുവനന്തപുരത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തലക്ക് അടിച്ചുകൊന്നു. ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് വിവരം. സതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഓട്ടോ ഡ്രൈവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. ശ്യാമും സതിയും തമ്മില്‍ ശനിയാഴ്ച രാത്രി പത്തുമണിയോടെ വാക്കുതര്‍ക്കമുണ്ടായെന്ന് സമീപവാസികള്‍ പറയുന്നു. മദ്യപിച്ചെത്തിയ ശേഷം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഇതിനിടെ ശ്യാമിന്‍െറ തലക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നാട്ടുകാരെ അറിയിച്ചു. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം തിരൂരില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയാണ് കൊല്ലപ്പെട്ടത്. എഴുപതുകാരനായ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും മുഹമ്മദ് ഹാജിയെ അബൂബക്കര്‍ തള്ളിവീഴ്ത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഹാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അബൂബക്കറിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
ചങ്ങനാശേരി തൃക്കൊടിത്താനത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം അമര കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 27 കാരനായ മകന്‍ നിതിന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ നിതിനെ വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കറികത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. കൊല നടത്തിയ ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണ്‍ വിളിച്ചു അറിയിക്കുകയായിരുന്നു. അവര്‍ പൊലീസിനെ വിവരം അറിയിച്ചു. വീട്ടിന് മുന്നിലെ ഗ്രില്‍ പൊളിച്ച് പൊലീസ് അകത്തു കയറിയപ്പോയാണ് കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയുടെ കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം താനൂരില്‍ ശനിയാഴ്ച മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു കുത്തേറ്റത്. പരിക്കേറ്റ ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹസനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ മദ്യലഹരിയിലായിരുന്ന പൊലീസുകാര്‍ തമ്മില്‍ തല്ലി. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു. എസ്.ഐ ജയകുമാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് പാചകക്കാരന്‍ ചികിത്സ തേടി.
മൂന്നാര്‍ ദേവികുളത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരനും കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്കും കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ആകെ എട്ടുപേര്‍ക്കാണ് പരിക്ക്. പൊലീസുകാരനും കൂട്ടാളികളും ടൈല്‍ ജോലിക്കെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേവികുളം സ്‌റ്റേഷനിലെ പൊലീസുകാരന്‍ സജുസണ്‍ സാമുവല്‍ (27), സുഹൃത്തുക്കളായ സുജി (25), വര്‍ക്കി (27), അലക്‌സ് (27) എന്നിവര്‍ക്കും ആലപ്പുഴ സ്വദേശികളും ടൈല്‍സ് ജോലിക്കാരുമായ ജിബിന്‍ ജോസഫ് (32), ജിത്തു (30), ബിബിന്‍ (25), ജോമോന്‍ (32) എന്നിവര്‍ക്കുമാണ് പരിക്ക്. ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും ടൈല്‍ ജോലിക്കാരെ കോതമംഗലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട മദ്യശാലകള്‍ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
മദ്യം കിട്ടാത്തതില്‍ പ്രകോപിതനായ യുവാവ് ബെവ്‌കോ ജീവനക്കാരനെ ബീയര്‍ കുപ്പിവെച്ച് തലക്കടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്‌കോയിലെ ജീവനക്കാരന്‍ മഹേന്ദ്രന്‍ പിള്ളക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിയായ നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെ പൊലീസ് അറസ്്റ്റ് ചെയ്തു.