Image

ഇന്ത്യയും മ്യാന്‍മറും 12 കരാറുകളില്‍ ഒപ്പുവെച്ചു

Published on 28 May, 2012
ഇന്ത്യയും മ്യാന്‍മറും 12 കരാറുകളില്‍ ഒപ്പുവെച്ചു
യാങ്കൂണ്‍ : ഇന്ത്യയും മ്യാന്‍മറും 12 കരാറുകളില്‍ ഒപ്പുവെച്ചു. മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്‌നും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 12 കാര്യങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്.

മ്യാന്‍മറിന് 500 മില്യന്‍ ഡോളര്‍ വരെ വായ്പാപരിധി നിശ്ചിയിച്ചുകൊണ്ടുള്ളതാണ് പ്രധാന കരാര്‍. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയും മ്യാന്‍മര്‍ ഫോറിന്‍ ട്രേഡ് ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കഴിഞ്ഞ ഒക്‌ടോബറില്‍ മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണായായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമഗതാഗതത്തിന് കരാര്‍ ഒപ്പിട്ടതാണ് മറ്റൊരു നിര്‍ണായക ചുവടുവയ്പ്.. സംയുക്ത വ്യാപാര-നിക്ഷേപ ഫോറം രൂപീകരിക്കാനും അതിര്‍ത്തികളില്‍ അതിര്‍ത്തി വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

മ്യാന്‍മറുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയ യാത്രയ്ക്കാണ് തുടക്കമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായുള്ള സാമ്പത്തിക- വികസന പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിന് മ്യാന്‍മര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെയ്ന്‍ സെയ്‌നും പറഞ്ഞു. മ്യാന്‍മറില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും യെസിന്‍ കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് അത്യന്താധുനീക ഗവേഷണ- പഠനകേന്ദ്രം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിനുമുന്‍പ് 1987 ല്‍ രാജീവ് ഗാന്ധിയാണ് മ്യാന്‍മര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക