ന്യൂഡൽഹി∙ ചൈനയിലെ കോവിഡ് കേസുകൾ കുറയുന്നതിനു പിന്നിലെ മരുന്നു വെളിപ്പെടുത്തി ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്ടർ. സിങ്ക്, ഹൈഡ്രോക്സിക്ലോറോക്വിൻ, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ തുടങ്ങിയവയുടെ മിശ്രണമാണ് കോവിഡ്–19 രോഗികൾക്കു ചൈന നൽകുന്നതെന്ന് സെന്റ് മൈക്കിൾസ് ആശുപത്രി ഇന്റേണൽ മെഡിസിൻ മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ചീവ് ചൗബെ വാർത്താ ഏജൻസിയായ ഐഎഎന്‍എസിനോടു പറഞ്ഞു. ചികിത്സിച്ച രോഗികൾക്കു ഭേദപ്പെടുന്നുണ്ടെന്നും ഐസിയുവിൽ കിടത്തേണ്ട സാഹചര്യം കുറയുന്നുണ്ടെന്നും ഡോ. ചൗബെയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
സമൂഹവ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. അകലം പാലിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൈവിട്ടുപോകും. ഉയർന്ന ജനസംഖ്യയാണ് കേസുകൾ വർധിക്കാൻ കാരണം. ഹോട്സ്പോട്ടുകൾ കണ്ടെത്താനും നിയമങ്ങൾ പാലിക്കാൻ ജനങ്ങളെ നിർബന്ധിക്കാനും സർക്കാർ ശ്രമിക്കണം. നിയമങ്ങൾ പാലിക്കുന്ന ജനങ്ങളെ അംഗീകരിക്കാനും സമ്മാനങ്ങൾ നൽകാനും സർക്കാർ തയാറായാൽ സമൂഹത്തിലൊരു പോസിറ്റീവ് ട്രെൻഡ് വരുമെന്നും ഡോ. ചൗബെ പറഞ്ഞു.