വാഷിങ്‌ടൺ: ഇന്ത്യൻ അമേരിക്കൻ ഡോ. മാധവി ആയയ്ക്ക് തന്റെ അവസാന നാളുകളിൽ ഉറ്റവരെ കാണാൻ പോലുമായില്ല. 61 വയസ്സുള്ള മാധവി മകൾക്കും ഭർത്താവിനും ആശുപത്രി കിടക്കയിൽനിന്നാണ് സന്ദേശങ്ങൾ അയച്ചത്. അമേരിക്കയിൽ കോവിഡിനിരയായ അനവധി ഇന്ത്യൻ ഡോക്‌ടർമാരിലൊരാളാണ് മാധവി. ഇവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപോരാളികളായിരുന്നു ഇവരെല്ലാം.
ന്യൂയോർക്കിലെ അത്യാഹിതവിഭാഗത്തിൽ കോവിഡ് രോഗികളെ പരിചരിച്ചിരുന്ന ഡോ. രജത് ഗുപ്‌തയും(പേര് ഇതല്ല) കോവിഡിനിരയായി. കഴിഞ്ഞയാഴ്ച, വൃക്കഡോക്‌ടറായിരുന്ന പ്രിയ ഖന്നയും(43) കോവിഡ് ബാധിച്ച് മരിച്ചു. ഇവരുടെ പിതാവും ജനറൽ സർജനുമായ സത്യേന്ദ്ര ഖന്നയും കോവിഡ് ബാധിതനാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
എത്ര ഇന്ത്യൻ ഡോക്‌ടർമാർക്ക് രോഗമുണ്ടെന്നുള്ള കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ) സെക്രട്ടറി രവി കൊള്ളി പറഞ്ഞു. നിലവിൽ പത്ത് ഡോക്‌ടർമാരുടെ സ്ഥിതി ഗുരുതരമാണ്.സംഘടനയുടെ മുൻ പ്രസിഡന്റ് അജയ് ലോധയും കോവിഡ് ബാധിതനായി. ഉദരരോഗവിദഗ്‌ധയായ ഡോ. അഞ്ജന സമാദെറും ജീവനുവേണ്ടി പൊരുതുകയാണ്.
എന്നാൽ, അമേരിക്കയിൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് ഏഷ്യൻ സമൂഹത്തിലാണെന്ന് രോഗപ്രതിരോധ കേന്ദ്രം പറയുന്നത്. മുഴുവൻ രോഗികളുടെ 4.4ശതമാനം മാത്രമാണ് ഏഷ്യയിൽ നിന്നുള്ളവരെന്നാണ് വിശദീകരണം. എന്നാൽ ഇന്ത്യൻ ഡോക്ടർമാരുടെ കാര്യത്തിൽ ഇതിലും ഏറെ മുകളിലാണ് മരണനിരക്ക് എന്നാണ് സൂചന.
see also