Image

സ്പെയിനില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, 24 മണിക്കൂറിനിടെ മരിച്ചത് 514 പേര്‍

Published on 25 March, 2020
സ്പെയിനില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, 24 മണിക്കൂറിനിടെ മരിച്ചത് 514 പേര്‍

മാഡ്രിഡ്: കൊറോണ ഭീകരതാണ്ഡവമാടുന്ന സ്‌പെയിനില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുന്നു. സ്‌പെയിനിലെ ലേയൂസേരയിലെ നഴ്സിംഗ് ഹോമുകള്‍ അണുവിമുക്തമാക്കുന്നതിനിടെ നിരവധി മൃതശരീരങ്ങള്‍ കണ്ടെത്തി. കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ ശരീരങ്ങളാണ് സ്പാനിഷ് സൈനികര്‍ കണ്ടെത്തിയത്. 


ഇതുവരെ സ്‌പെയിനില്‍ മാത്രം 2700 ലേറെ പേരാണ് കൊറോണയില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതാകട്ടെ 514 പേര്‍. മൊത്തം വൈറസ് ബാധിതരുടെ എണ്ണം 39,600 കവിഞ്ഞു. ചൊവ്വാഴ്ച രാത്രി വരെ 6,600 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതുവരെ ഇവ സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


മൃതദേഹങ്ങള്‍ കുന്നുകൂടിയതോടെ ഇവ സൂക്ഷിക്കാന്‍ മാഡ്രിഡ് ഒരു പൊതു സ്‌കേറ്റിംഗ് റിങ്ക് ഏറ്റെടുത്തു. 1,535 പേര്‍ സ്പാനിഷ് തലസ്ഥാനത്ത് മാത്രം മരിച്ചു. കൊറോണ വൈറസ് ബാധ കാരണം പ്രായമായവര്‍ കിടക്കയില്‍ രക്ഷപ്പെടാനാവാതെ മരിക്കുന്നുവെന്ന് സ്പാനിഷ് പ്രതിരോധമന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. 


എന്നാല്‍ ഇങ്ങനെ മരിക്കുന്നവരുടെ കണക്കുകളോ ആശുപത്രികളുടെ വിവരങ്ങളോ കണ്ടെത്തിയിട്ടില്ല. ദുഷ്‌കരമായ ആഴ്ചയാണെന്നും ഇതു മറികടക്കാന്‍ അടിയന്തര നടപടി അനിവാര്യമാണെന്നും ആരോഗ്യ അടിയന്തര കേന്ദ്രം മേധാവി ഡോ. ഫെര്‍ണാണ്ടോ സിമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

5,400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായും അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക