തിരുവനന്തപുരം : രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്‌തവുമായി സംസ്ഥാന സര്‍ക്കാര്‍. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് എല്ലാം ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം. ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരും. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നൽകുന്നത് പരിഗണനയിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള അവശ്യവസ്‌തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നൽകും.
നീലയും വെള്ളയും കാർഡുകളുള്ള എല്ലാവർക്കും ഈ മാസം 15 കിലോ സൗജന്യ അരി നൽകുന്നത് വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഈ മാസം സർക്കാരിന്റെ ഭാഗത്ത് നിന്ന് സൗജന്യറേഷൻ ലഭിക്കുകയാണ്.
ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.