Image

പ്രസവിച്ചുകിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാന്‍ നിരീക്ഷണത്തിലുള്ള പ്രവാസി ആശുപത്രിയില്‍, പരിഭ്രാന്തരായി ജനങ്ങള്‍

Published on 23 March, 2020
പ്രസവിച്ചുകിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാന്‍ നിരീക്ഷണത്തിലുള്ള പ്രവാസി ആശുപത്രിയില്‍, പരിഭ്രാന്തരായി ജനങ്ങള്‍
കോട്ടയം:  രാമപുരത്ത് വിദേശത്ത് നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ്, ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയത് പരിഭ്രാന്തി പരത്തി. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു. പോലീസ് എത്തി ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.

കൊറോണയുടെ തീവ്രത കോട്ടയത്ത് കുറഞ്ഞത് ആശ്വാസമേകുന്നു. ദുബായില്‍ നിന്ന് എത്തിയ 60കാരനെ ഇന്നലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ പരിശോധിച്ച 176 സാമ്പിളുകളില്‍ 155 എണ്ണം നെഗറ്റീവാണ്. രണ്ടെണ്ണം പോസിറ്റീവ് . 16 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ട്. ഇന്നലെ ഫലം വന്ന 26 സാമ്പിളുകളില്‍ എല്ലാം നെഗറ്റീവ് ആണ്. ഇതില്‍ ഏഴു പേര്‍ വിദേശികളാണ്.

ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരെ പരിശോധിച്ചതില്‍ ഇന്നലെ ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. 1,204 പേരെ ജില്ലയുടെ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി.

പത്തനംതിട്ടയില്‍ പുതിയതായി രണ്ടുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 7 പേരും കോഴഞ്ചേരി ആശുപത്രിയില്‍ 4 പേരും പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ 3 പേരും കഴിയുന്നുണ്ട്. ഇന്നലെ പരിശോധിച്ച സാമ്പിളുകളില്‍ 9 പോസിറ്റീവ് ആണ്. 122 നെഗറ്റീവും.

ഇടുക്കി ജില്ലയില്‍ 600 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച യു.കെ പൗരന്മാര്‍ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ പ്ലബിംഗ് ജോലിക്കെത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ മൂന്നു പേര്‍ മാത്രമേ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക