Image

ചിക്കാഗോയില്‍ കെവിന്‍ ഓലിക്കലിനു വേണ്ടി മലയാളി സമൂഹം രംഗത്ത്

Published on 17 March, 2020
ചിക്കാഗോയില്‍ കെവിന്‍ ഓലിക്കലിനു വേണ്ടി മലയാളി സമൂഹം രംഗത്ത്
ചിക്കാഗോ: കോറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇല്ലിനോയിയില്‍ ഇന്ന് നടക്കുന്ന പ്രൈമറിയില്‍ വോട്ടിംഗ് കുറഞ്ഞേക്കുമെന്ന് ആശങ്ക. പലയിടത്തും വളരെ കുറച്ചു പേര്‍ മാത്രമാണു വോട്ട് ചെയ്യാന്‍ എത്തുന്നത്. ആളുകള്‍ നേരിട്ട് എത്തി വോട്ട് ചെയ്യുന്നത് ഉപേക്ഷിക്കണമെന്നു പോളിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ഗവര്‍ണര്‍ അതിനു അനുമതി നല്കിയില്ല.

ചിക്കാഗോയിലെ 16-ം ഡിസ്ട്രിക്ടില്‍ നിന്നു സ്റ്റേറ്റ് അസംബ്ലിയിലേക്കു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു വേണ്ടി മലയാളി സമൂഹം ഒറ്റക്കെട്ടായി പോളിംഗ് ബൂത്തുകളിലെത്തുന്നത് അഭിമാനകരമായി. കെവിന്‍ രാവിലെ തന്നെ സ്‌കോക്കിയിലെ ബൂത്തില്‍ വോട്ട് ചെയ്തു.

ചിക്കാഗോയിലെ 40, 50 വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കന്‍വുഡ് എന്നിവയും അടങ്ങിയതാണ് പതിനാറാം ഡിസ്ട്രിക്റ്റ്. ഒരു ലക്ഷത്തോളം വോട്ടര്‍മാരില്‍ 6000 പേരെങ്കിലും ദക്ഷിണേഷ്യക്കരാണ്. കൂടുതല്‍ ഇന്ത്യാക്കാര്‍. അതില്‍ ഒട്ടേറെ മലയാളികളുമുണ്ട്. വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ഡമോക്രാറ്റുകള്‍.

മുപ്പത് വരഷം ഈ ഡിസ്ട്രിക്റ്റ് പ്രതിനിധി ലൂ ലാംഗ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം അദ്ധേഹം രാജി വയ്ക്കുകയും യഹിയേല്‍ കാലിഷിനെ റെപ്രസെന്റേറ്റിവായി നിയമിക്കുകയും ചെയ്തു. കാലിഷും മറ്റൊരു വനിതയും മല്‍സര രംഗത്തുണ്ട്. ഫലത്തില്‍ ഓപ്പണ്‍ സീറ്റ് എന്നു പറയാം.

വിജയ സാധ്യത ഏറെ ഉണ്ടെന്നു കെവിന്‍ ഇ-മലയാളിയോടു പറഞ്ഞു. എല്ലാ വിഭാഗങ്ങളില്‍ നിന്നും നല്ല പിന്തുണയുണ്ട്. മലയാളി സമൂഹം നിര്‍ലോപം പിന്തുണക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

നൈല്‍സ് നോര്‍ത്ത് ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത കെവിന്‍ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോളജിയില്‍ ബിരുദമെടുത്തു. ചിക്കാഗോയില്‍ തിരിച്ചെത്തി രാഷ്ട്രീയരംഗത്തേക്കു തിരിഞ്ഞു. 2016-ലെ ഇലക്ഷനില്‍ ഒരു റെപ്രസെന്റേറ്റിവിന്റെ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടര്‍ ആയി. ഇപ്പോള്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ (ഐ.എ.ഡി.ഒ) എക്സിക്യൂട്ടീവ് ഡയറക്ടര്‍.

ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങളിലും കെവിന്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നു. മലയാളി യുവജനങ്ങള്‍ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരുവാന്‍ പ്രചോദനമായും കെവിന്‍ മുന്നിലുണ്ട്.

പുരോഗമന ആശയങ്ങളുടെ വക്താവാണ് കെവിന്‍. സാമ്പത്തിക രംഗത്തും മറ്റും ഘടനാപരമായ മാറ്റം വേണമെന്നു കെവിന്‍ കരുതുന്നു. ലോബിയിംഗ്, കാമ്പെയിന്‍ എന്നിവയിലും മാറ്റം ഉണ്ടാവണം. തൊഴിലാളികള്‍ക്കും മിഡില്‍ ക്ലാസിനും അവഗണന ഉണ്ടാവരുത്. എല്ലാവര്‍ക്കും വീട്, ഹൗസിംഗ് ടാക്സ് ഇളവ് എന്നിവക്കു പുറമെ വനിതകളുടെ ഹെല്ത്ത് കെയര്‍ സരക്ഷിക്കുക, പൊതുവിദ്യാഭാസം ശക്തിപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.

ഇമ്മിഗ്രേഷന്‍ ഫെഡറല്‍ വിഷയമാണെങ്കിലും തന്റെ മാതാപിതാക്കള്‍ കുടിയേറ്റക്കാരായി എത്തിയതു പോലെ മറ്റുള്ളവര്‍ക്കും അവസരം ലഭിക്കണമെന്നാഗ്രഹിക്കുന്നു.

കെവിന്റെ പിതാവ് ജോജൊ മൂവാറ്റുപുഴ സ്വദേശിയാണ്. ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസില്‍ ഉദ്യോഗസ്ഥന്‍. മാതാവ് സൂസന്‍ കെമിസ്റ്റ്. പാലാ സ്വദേശിനി. ഇളയ സഹോദരന്‍ ജെഫ് കോളജ് വിദ്യാര്‍ഥി.
ചിക്കാഗോയില്‍ കെവിന്‍ ഓലിക്കലിനു വേണ്ടി മലയാളി സമൂഹം രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക