Image

ബാബു വര്‍ഗ്ഗീസ് ഫ്ളോറിഡാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍

ജോയി കുറ്റിയാനി Published on 11 January, 2020
ബാബു വര്‍ഗ്ഗീസ് ഫ്ളോറിഡാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍

മയാമി: ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഏതൊരാള്‍ക്കും എഞ്ചിനീയറായി ജോലി ചെയ്യാമായിരുന്നു. പൊതുജനാരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി 1907-ല്‍ അമേരിക്കയിലെ വയോമിംഗ് സംസ്ഥാനത്ത് എഞ്ചിനീയറിംഗ് ലൈസന്‍സ് നിയമം ആദ്യമായി നടപ്പിലാക്കി.

ഇന്ന് അമേരിക്കയില്‍ എഞ്ചിനീയറിംഗ് ഡിഗ്രി മാത്രമല്ല പ്രിന്‍സിപ്പിള്‍സ് ആന്റ് പ്രാക്ടീസ് ഓഫ് എഞ്ചിനീയറിംഗ് പി.ഇ.ലൈസന്‍സുള്ള എഞ്ചിനീയര്‍മാര്‍ക്കു മാത്രമേ എഞ്ചിനീയറിംഗ് പദ്ധതികളില്‍ ഒപ്പു വയ്ക്കുവാനും, എഞ്ചിനിയറിംഗ് പ്ലാനുകളും ഡ്രോയിംഗുകളും ഒരു പൊതുഅതോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുകയുള്ളൂ.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രൊഫണല്‍ എഞ്ചിനീയറിംഗ് പി.ഇ. ലൈസന്‍സ് നിര്‍ബന്ധിതമണ്. ഫ്ളോറിഡാ സംസ്ഥാന എഞ്ചിനീയറിംഗ് മേഖലയെ പ്രൊഫണല്‍ രീതിയില്‍ ക്രമീകരിച്ച് നിയമാനുസൃണം നിയന്ത്രിക്കുന്ന ഫ്ളോറിഡാ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിനിയേഴ്സ് (എഫ്.ബി.പി.ഇ) ചെയര്‍മാനായി ബാബു വര്‍ഗ്ഗീസിനെ നിയമിച്ചു. ഗവര്‍ണര്‍ റോണ്‍ ഡി സാന്രിസ അണു നിയമനം നടത്തിയത്. അത് സെനറ്റ് അംഗീകരിച്ചതോടേ നിയമനം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

1917-ല്‍ ഫ്ളോറിഡാ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ് എഞ്ചിനീറിംഗ് ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നല്‍കുന്നതിനും ഇന്ന് ഫ്ളോറിഡ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 40,000-ല്‍ അധികം എഞ്ചിനീയറിംഗ് ലൈസന്‍കളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും അര്‍ഹതയായവര്‍ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതിനും എഞ്ചിനീറിംഗ് കരിക്കുലത്തെ നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും പി.ഇ. പരിരക്ഷ പാസാക്കുന്നവര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനും ഈ ബോര്‍ഡിന് അധികാരമുണ്ട്.

അമേരിക്കയില്‍ പ്രൊഫണല്‍ എഞ്ചിനീയറിംഗ് ലൈസന്‍സ് (പി.ഇ.) ലഭിക്കുന്നതിനായി എഞ്ചിനീയര്‍മാര്‍ അവരുടെ കഴിവ് ഉറപ്പാക്കാന്‍ നിരവധി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഒരു അംഗീകൃത എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുകയും ഫണ്ടമെന്റല്‍സ് ഓഫ് എഞ്ചിനീയറിംഗ് (എഫ്.ഇ) പരീക്ഷ പാസാവുകയും നാല് വര്‍ഷം എഞ്ചിനീയറിംഗ് മേഖലയില്‍ പരിശീലനം സിദ്ധിച്ചിരിക്കുകയും പ്രിന്‍സിപ്പിള്‍സ് ആന്റ് എഞ്ചിനിയറിംഗ് പരീക്ഷ പാസാകുകയും ചെയ്തവര്‍ക്കു മാത്രമേ പി.ഇ. എന്ന മുദ്രവയ്ക്കുവാന്‍ അവകാശമുള്ളൂ.

ഇഥംപ്രദമായിട്ടാണ് ഒരു ഇന്ത്യാക്കാരന്‍ ഫ്ളോറിഡ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ബോര്‍ഡിനെ നയിക്കുവാന്‍ നിയമിക്കപ്പെടുന്നത്.

കര്‍മ്മരംഗത്ത് വെന്നിക്കൊടി പാറിച്ച എഞ്ചിനീറിംഗ് രംഗത്തെ ഈ പ്രതിഭ 2015 മുതല്‍ ഫ്ളോറിഡ സംസ്ഥാനത്തെ എഞ്ചിനീറിംഗ് ബോര്‍ഡില്‍ അംഗമായും വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
1984-ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി സ്‌കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തിയ ബാബു വര്‍ഗ്ഗീസ് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി.

ഇന്ന് ഫ്ളോറിഡായിലെ ഡേവി നഗരത്തിലും ജന്മനാടായ തൃശൂരിലുമായുള്ള ആപ്ടെക് എഞ്ചിനീയറിംഗ്കോര്‍പ്പറേഷന്റെ പ്രസിഡന്റും, പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

അമേരിക്കയിലെ ഒന്നര ഡസനിലധികം സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ബാബു വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ആപ്ടെക് എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍നിര്‍മ്മിച്ചവമ്പന്‍ ഷോപ്പിംഗ് മാളുകള്‍, ഹൈ റൈസ് ബില്‍ഡിംഗുകള്‍ , ക്രൂസ് ടെര്‍മിനലുകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ തുടങ്ങിയവ നിരവധിയുണ്ട്.

ഫോര്‍ട്ട് ലോഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിലെ ഒന്നുമുതല്‍ നാലുവരെയുള്ള ഡിപ്പാര്‍ച്ചര്‍ ഏരിയായിലെ പെഡസ്ട്രിയന്‍ കനോപിയുടെ നിര്‍മ്മാണം, ബഹാമസിലെ നാസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, ന്യൂ ഓര്‍ലിയന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹാംഗര്‍, ഓര്‍ലാന്റോ യൂണിവേഴ്സല്‍ സ്റ്റുഡിയോവിലെ റിസോര്‍ട്ടു പാര്‍ക്കുകളും മയാമിലെ ഷോപ്പിംഗ് കേന്ദ്രമായ പാം കോര്‍ട്ട്, ടെന്നസി യൂണിവേഴിസിറ്റിയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി വേയ്സ്റ്റ് റ്റു എനര്‍ജി ഫെസിലിറ്റികളുടെ സ്ട്രക്ച്ചറല്‍ ഡിസൈനുകളും നിര്‍വ്വഹിച്ചു.

കൂടാതെ ബാബു വര്‍ഗ്ഗീസ് ഫോറന്‍സിക് എന്‍ജിനീയറിംഗ് വിദഗ്ദ്ധനായി കോടതിയില്‍ എക്സ്പേര്‍ട്ട് വിറ്റ്നസായും പ്രവര്‍ത്തിക്കുന്നു.

ഫ്ളോറിഡായിലെ വിവിധമതസ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്കാറുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ സൗത്ത് ഫ്ളോറിഡായിലെ ഡേവി നഗരത്തിലെ ഫാല്‍ക്കണ്‍ ലിയാ പാര്‍ക്കില്‍ അതിമനോഹരമായി ഡിസൈന്‍ ചെയ്ത് അണിയിച്ചൊരുക്കിയത് ബാബു വര്‍ഗ്ഗീസായിരുന്നു. ഈ ഗാന്ധി മെമ്മോറിയല്‍ സ്‌ക്വയര്‍ രാജ്യത്തിന് സമര്‍പ്പിക്കുവാന്‍ എത്തിച്ചേര്‍ന്ന ദിവംഗതനായ ഇന്ത്യയുടെ മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഈ പ്രതിഭയെ അഭിനന്ദിച്ചിരുന്നു.

ഗാന്ധിജിയുടെ 150-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് പാലാ മൂന്നാനി ലോയേഴ്സ് ചേംമ്പര്‍ റൂട്ടില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന ഗാന്ധി സ്‌ക്വയറിന്റെ രൂപകല്പനയും ചെയ്തിരിക്കുന്നത് ബാബുവര്‍ഗ്ഗീസാണ്.

2ഒ19-ലെ കമ്മ്യൂണിറ്റി സര്‍വ്വീസിനായുള്ള ''ഗര്‍ഷോം'' പ്രവാസിരത്ന അവാര്‍ഡ്നേടി.

തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍ വറീത്, സെലീനാ ദമ്പതികളുടെ സീമന്തപുത്രനായ ബാബു വര്‍ഗ്ഗീസ് ഫോര്‍ട്ട് ലോഡര്‍ഡേലില്‍ താമസിക്കുന്നു.

ഭാര്യ ആഷ (സി.പി.എ.) മക്കളായ ജോര്‍ജ്ജ്, ആന്‍മരിയ എന്നിവര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് എഞ്ചിനീയറിംഗ് മേഖലയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി.
ബാബു വര്‍ഗ്ഗീസ് ഫ്ളോറിഡാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക