നായകനായും സ്വഭാവ നടനായുമൊക്കെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൈജു കുറുപ്പ്. കഴിഞ്ഞ പതിനാല് വര്‍ഷം കൊണ്ട് നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മയൂഖം, ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രക്ഷകരുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.
എന്നാല്‍ പതിനാല് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. വി.കെ പ്രകാശ് സംവിധാനം ചെയ്‌ത താങ്ക്‌യു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഏറെ വേട്ടയാടിയിട്ടുണ്ടെന്നും, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നെന്ന് കേരള കൗമുദി ഫ്ലാഷിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറുപ്പ്.
' വി.കെ.പി സംവിധാനം ചെയ്ത താങ്ക്‌യുവില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എന്നെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. എന്റെ കഥാപാത്രത്തിന്റെ മകളെ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ പീഡിപ്പിച്ച് കൊല്ലുന്നതായിട്ടാണ് ചിത്രത്തില്‍ കാണിക്കുന്നത്. മകളുടെ ശവശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നൊരു സീനുണ്ട്. കുറേ ദിവസം അത് എന്നെ വേട്ടയാടി. ഞാന്‍ ഒരു അച്ഛനായത് കൊണ്ടാകാം. ആ സീന്‍ ചെയ്യേണ്ടായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു'- സൈജു കുറുപ്പ് പറയുന്നു.
വളരെ അച്ചടക്കമുള്ള ജീവിതമാണ് എന്‍റേത്. പാലിച്ചു പോരുന്ന അച്ചടക്കമാണ് എന്നെ നിലനിര്‍ത്തുന്നത് അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് കുടുംബമാണ്. അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ അവര്‍ എനിക്ക് തരാറില്ല. ഞാന്‍ ഷൂട്ടിലാണെങ്കില്‍ അവര്‍ എന്നെ ഒരു രീതിയിലും ശല്യം ചെയ്യാറില്ല. ഭാര്യ അനു എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവള്‍ എന്നെ അറിയിക്കാതെ,കാറെടുത്ത് തനിയെ തന്നെ അതൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് ഞാന്‍ എപ്പോഴും ഫ്രീയാണ്"- സിജു കുറുപ്പ് പറഞ്ഞു.