കേരളത്തില്‍ ഭീകരതാണ്ഡവം ആടിയ പ്രളയം മലയാളികളെ പ്രണയിക്കാന്‍ പഠിപ്പിച്ചുവെന്നു സുപ്രീം കോടതിയില്‍ നിന്ന് അടുത്തയിടെ റിട്ടയര്‍ ചെയ്ത ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു. 1934 നു ശേഷം ഇത്ര ഭയാനകമായ ഒരു പ്രളയദുരന്തം കേരളം നേരിട്ടിട്ടില്ലല്ലോ.
അതിന്റെ ഒരു ഗുണം മലയാളികള്‍ ജാതിമത വര്‍ഗ ചേരിതിരിവുകള്‍ മറന്നു ദുരന്തത്തെ നേരിട്ടു എന്നതാണ്. നാം അരയും തലയും മുറുക്കി ഇറങ്ങി. മറന്നു പോയ സ്‌നേഹവായ്പുകളുടെ മുകുളങ്ങള്‍ വീണ്ടും തുടുത്തുയര്‍ന്നു. ആണും പെണ്ണും കയ്യോടു കൈകോര്‍ത്ത് പ്രളയദുരന്തത്തെ നേരിടാന്‍ ഒരുങ്ങി എന്നത് ആര്‍ക്കും മറക്കാനാവാത്ത അനുഭവം.
സുപ്രീം കോടതിയിലെ തിരക്കുകള്‍ക്കിടയിലും ബാറിലെ അഭിഭാഷകരുടെ മനസാക്ഷി തൊട്ടുണര്‍ത്തി കേരളത്തിലേക്കു സഹായപാക്കറ്റുകള്‍ എത്തിക്കാന്‍ ജസ്റ്റിസ് ജോസഫ് സമയം കണ്ടെത്തി. അവിടെ ജാതിമതവര്‍ഗ ഭേദങ്ങള്‍ ഉണ്ടായിരുന്നില്ല. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും എല്ലാം ഒന്നിച്ചുണര്‍ന്നു, പ്രായ ഭേദം മറന്ന്.
കേരളത്തിലെ നവോത്ഥാനം ശരിക്കും തുടങ്ങിയത് പ്രളയകാലത്താണെന്നാണ് ജസ്റ്റിസിന്റെ പക്ഷം. മലയാളികളുടെ മനസിലുള്ള നൈര്‍മ്മല്യം അണപൊട്ടി ഒഴികിയെത്തിയത് അക്കാലത്താണ്. ആ പ്രണയഭാവം തുടരണം. അതിനു വേണ്ടി ഒരു പ്രളയം കൂടി വന്നാലും തരക്കേടില്ലെന്നു ജസ്റ്റിസ്.
ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന നിലയില്‍; കുര്യന്‍ ജോസഫിന്റെ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ വേദവാക്യങ്ങളെപ്പോലെ വിശുദ്ധവും മൂര്‍ച്ചയേറിയതുമാണ്. നീതിപാലകരുടെ മൗനം നിയമവിരുധ്ധരുടെ അക്രമത്തെക്കാള്‍ സമൂഹത്തിനു ദോഷം ചെയ്യും. തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു എനിക്ക് ലോകത്തോട് പറയാം നീതി നടപ്പാക്കാന്‍ ഞാന്‍ എന്റെ പരമാവധി ചെയ്തിട്ടുണ്ട് എന്ന് റിട്ടയര്‍ ചെയ്ത ദിവസം അദ്ദേഹം ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖിക സീമാ ചിഷ്ടിയോട് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യയാണ് സീമ.
ജനങ്ങളുടെ താല്‍പ്പര്യം എന്ന കെണിയില്‍ കോടതികള്‍ വീഴരുത്കുര്യന്‍ പറയുന്നു. നീതിയും ന്യായവും നോക്കിയാണ് വിധി പറയേണ്ടത്.....കോടതിക്കു മുമ്പാകെ എത്തുന്ന ഓരോ വധശിക്ഷാകേസുകളും ഒരു മനുഷ്യജീവന്റെ കാര്യമാണ്. ഭരണഘടനാ ഉറപ്പു നല്‍കുന്ന സംരക്ഷണങ്ങള്‍ അവര്‍ക്കുണ്ട്. ആ ജീവന്‍ എടുക്കണം എന്നുണ്ടെങ്കില്‍ കര്‍ശനമായ നടപടിക്രമങ്ങളും ഉയര്‍ന്ന ഭരണഘടനാ മാനദണ്ഡങ്ങളും അനുസരിച്ചാകണം. ജുഡീഷ്യറിയെ രക്ഷിക്കാന്‍ കാവല്‍ നായ്ക്കള്‍ കുരക്കണം. എന്നാല്‍ കുര ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കുകയല്ലാതെ മാര്‍ഗമില്ലഇതാണ് ദേശമാസകാലം വൈറല്‍ ആയ മറ്റൊരു സൂകതം.
ഡല്‍ഹിയിലെ തിരക്കില്‍ നിന്ന് അവധിയെടുത്ത്, പ്രളയം കണ്ണീര്‍കുടിപിച്ച പെരിയാറിന്റെ തീരത്ത് സ്വന്തം ഗ്രാമമായ കാലടിക്കടുത്ത താന്നിപ്പുഴയില്‍ പത്ത് ദിവസത്തെ ആയുര്‍വേദപരികര്‍മത്തിന് എത്തിയതാണ് കുര്യനും ഭാര്യ റൂബിയും. പ്രളയത്തില്‍ അവിടത്തെ കെട്ടിടങ്ങള്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളത്തിലാണ്ടു കിടന്നു. ഒരു ഇന്നോവ കാര്‍ മുങ്ങി നശിച്ചു,
ആറുവര്‍ഷമായി നാഗാര്‍ജുന സെന്ററില്‍ സ്ഥിരമായി എത്തുന്നുണ്ട് ദമ്പതിമാര്‍. അറുപത്താറു വയസ് ആയി. ശരീരത്തിന്റെ വാര്‍ഷിക സര്‍വീസിംഗ് എന്നാണ് ജസ്റ്റിസ് ഇതിനു പറയുന്നത്. ഇക്കൊല്ലത്തിനു പ്രത്യേകതകൂടിയുണ്ട്. ക്യാമ്പ് കഴിഞ്ഞു ഓഗസ്‌റ് ആദ്യം സീറോമലബാര്‍ സഭയുടെ അഖില അമേരിക്കന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഹ്യുസ്റ്റണില്‍ എത്തുകയാണ് അദ്ദേഹം. മറ്റൊരു മുഖ്യ പ്രഭാഷകന്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയാണ്.
നെടുമ്പാശേരിയുടെ തൊട്ടയല്‍വക്കത്തായതിനാല്‍ അഞ്ചുമിനിറ് ഇടവിട്ട് തലയ്ക്കു മുകളില്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയയുന്നതിന്റെയും വന്നിറങ്ങുന്നതിന്റെയും ഇരമ്പലുകള്‍ കേള്‍ക്കാം. പലതും സെന്ററിന്റെ മുകളിലൂടെ താഴ്ന്നു പറക്കുന്നു. പക്ഷെ താന്നിപ്പുഴ ഗ്രാമവാസികള്‍ രാപകല്‍ അത് കേട്ട് തഴമ്പിച്ചിരിക്കയാണ്. എംസിറോഡില്‍ നിന്ന് മൂന്ന് കി..മീ ഉള്ളില്‍ ഒരു പച്ചത്തുരുത്താന് സെന്റര്‍. മാവും പ്ലാവും ജാതിയും പുളിമരവും തഴച്ച് നില്‍ക്കുന്ന നാട്ടിന്‍പുറം. ഇടക്കിടെ ട്രംപ് ടവ്വറുകളെപ്പോലെ ബഹുനിലക്കെട്ടിടങ്ങള്‍. വീടുകള്‍ ആണത്രേ.
താന്നിപ്പുഴ മാണിക്കത്ത് ജോസഫിന്റെയും (ഹൈക്കോടതി ഉദ്യോഗസ്ഥന്‍) വാഴക്കുളം മരങ്ങാട്ടു അന്നക്കുട്ടിയുടെയും മൂന്ന് ആണ്‍ മക്കളില്‍ നാടുവിലത്തെയാള്‍. ഫെഡറല്‍ ബാങ്ക് മാനേജര്‍ ആയിരുന്ന ജെയിംസ്, ജോസ് എന്നിവരാണ് മറ്റുള്ളവര്‍, നാല് സഹോദരിമാരുണ്ട്സിസ്റ്റര്‍ മെര്‍സലീന, (സൗത്ത് ആഫ്രിക്ക), സിസ്റ്റര്‍ ഗ്രേസ് (അങ്കമാലി), മരിയറ്റ് (തൃപ്പൂണിത്തുറ), ടെസ്സി (മഞ്ഞപ്ര) എന്നിവര്‍. കഴിഞ്ഞ നവംബര്‍ 30നു റിട്ടയര്‍ ചെയ്യമ്പോള്‍ സഹോദരങ്ങള്‍ എല്ലാം ഡല്‍ഹിയില്‍ ഒത്തുകൂടിയിരുന്നു.
സെമിനാരിയോടു വിടപറഞ്ഞ ശേഷമാണ് കാലടി ശ്രീശങ്കര കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയത്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് നിയമബിരുദം സമ്പാദിച്ചു. ധാരാളം വായിക്കും നന്നായി പ്രസംഗിക്കും. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എ സുരേഷ് കുറുപ്പായിരുന്നു അന്ന് ചെയര്‍മാന്‍. ചലച്ചിത്രോത്സവം, നാടകോത്സവം മുതലായി ഒട്ടനേകം തകര്‍പ്പന്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും അഡ്വക്കറ്റ് ജനറല്‍ ആയിരിക്കുമ്പോഴും ജഡ്ജിയായ ശേഷവും പൊതു രംഗത്ത് ഇടപെടലുകള്‍ നടത്തി. കേരളത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയ ശേഷം ചീഫ് ജസ്റ്റിസ് ആയി ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലാണ് നിയമിതനാവുന്നത്. ഷിംലയിലേക്കു ക്‌ളസ്‌മേറ്റുകള്‍ ഉള്‍പ്പെടയുള്ള ആത്മ സുഹൃത്തുക്കളെ ക്ഷണിച്ച് സല്‍ക്കരിച്ചു. അവിടെ ബാര്‍ അസോസിയേഷന്‍ പണിയിച്ച ഹാളിനു ജസ്റ്റിസ് കുര്യന്‍ ജോസഫ് ഹാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ലോ അക്കാദമിയില്‍ കൂടെപഠിച്ച ജോളി എന്ന ജേക്കബ് ജോര്‍ജ് (നായര്‍ യൂണിയന്‍ ഹോസ്റ്റലില്‍ ഒരേ മുറിയില്‍) ഭാര്യ സുനിത, എറണാകുളം ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ പ്രസംഗങ്ങള്‍കൊണ്ട് ആകര്‍ഷിച്ച റവജോണ്‍ മാത്യു, ഭാര്യ ലിസി, ലിസിയുടെ സഹോദരീപുത്രിയും ഡല്‍ഹി എന്‍ജിഒ ഷൂമാക്കര്‍ സൊസൈറ്റിയുടെ ഡയറക്ടറുമായ ഡോ സൂസന്‍ ചെറിയാന്‍, ഭര്‍ത്താവും ഡിഫന്‍സ് സ്റ്റഡീസ് ഇന്‍സ്റ്റിട്യൂട്ടില്‍ പ്രൊഫസറുമായ ഡോ. ചെറിയാന്‍ സാമുവലുമാണ് 2010ലെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 1863ല്‍ ബ്രിട്ടീഷ് വൈസറോയിയുടെ കാലത്ത് പണികഴിപ്പിച്ചതും വേനല്‍ക്കാലവസതിയായി ജവഹര്‍ലാല്‍ നെഹ്‌റു ഉപയോഗിച്ചതുമാണ് ചീഫ് ജസ്റ്റിസിന്റെ ഇപ്പോഴത്തെ ഔദ്യോഗിക വസതി. അവിടെ താമസിച്ചുകൊണ്ടു ഷിംലയിലും കുളുവിലും മണാലിയിലും അവര്‍ ഓട്ടപ്രദക്ഷിണങ്ങള്‍ നടത്തി. .
സുപ്രീംകോടതീയില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗം ആയിരുന്നു. മുത്തലാക് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ പല വിധികളിലും കുര്യന്‍ ജോസഫ് പങ്കാളിയായി. വധശിക്ഷക്കു എതിരായി നിലകൊണ്ടു. മുംബൈ സ്‌പോടനപരമ്പര കേസില്‍ യാക്കൂബ് മെമന്റെ വധശിക്ഷ റദ്ദാക്കി. ഭരണഘടനയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിയമനിര്‍മാണ സഭയുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ ബദ്ധശ്രദ്ധ കാട്ടി. വൈവാഹിക കേസുകളില്‍ മധ്യസ്ഥത വഹിച്ചു പ്രശംസ നേടി.
അഞ്ചു വര്‍ഷം കുര്യന്‍ സുപ്രീം കോടതി ജഡ്ജിയായിസേവനം ചെയ്തു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിധികള്‍ (1034) പുറപ്പെടുവിച്ചുവെന്ന റിക്കാര്‍ഡ് കുര്യന്‍ ജോസഫിന് അവകാശപ്പെട്ടതാണ്. എന്നിരുന്നാലും ചീഫ് ജസ്റ്റിസിനോട് വിജോജിപ്പു പ്രകടിപ്പിക്കാന്‍ ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഒപ്പം ഇരിക്കുകയും ചെയ്തു.
റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗവും സ്വീകരിക്കില്ല എന്ന ശപഥം വരവണ്ണം പാലിക്കുന്നു. വസന്ത്വിഹാറില്‍ ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസ വാടകയുള്ള വീട്ടില്‍ താമസിച്ചുകൊണ്ട് ലീഗല്‍ കണ്‍സല്‍ട്ടേഷന്‍ ചെയ്യുന്നു. ഒരു റിപ്പോര്‍ട്ടിന് മൂന്നുലക്ഷം രൂപ ഈടാക്കും. റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ക്ക് അലവന്‍സായി 15,000 രൂപയാണ് ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഒരു ലീഗല്‍ അസിസ്റ്റന്റിനെ വയ്ക്കാന്‍ കുറഞ്ഞത് 40,000 രൂപയാകും.
പ്രസംഗ പര്യടനങ്ങള്‍ക്കു പോകുന്നു. ലേഖനങ്ങള്‍ എഴുതുന്നു ഇവയൊക്കെയാണ് ഹോബികള്‍. വിദേശത്ത് പലതവണ പോയിട്ടുണ്ട്. അമേരിക്കയില്‍ പോയാല്‍ ശ്രീശങ്കര കോളേജില്‍ കൂടെപഠിച്ച ജോസഫ് മേലൂക്കാരന്റെ കൂടെ കാന്‍സാസ് സിറ്റിയില്‍ താമസിക്കുക പതിവാണ്. സിപിഎആണ്. മേലൂക്കാരന്‍. സ്വന്തം ഐടി സ്ഥാപനം നടത്തുന്നു. ബുഷ് ഭരണകാലത്ത് ഏഷ്യന്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ കമ്മീഷനില്‍ അംഗമായിരുന്നു.
മുപ്പതു വര്‍ഷം മുമ്പ് കോട്ടയത്ത് മുളച്ച് പൊങ്ങി 32 രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള ക്രിസ്റ്റീന്‍ എന്ന െ്രെകസ്തവ യുവജനസംഘടനയുടെ ചെയര്‍മാന്‍ ആയിരുന്നു ജസ്റ്റീസ് കുര്യന്‍ ജോസഫ്. ജഡ്ജിയായപ്പോള്‍ സ്ഥാനം ഒഴിഞ്ഞു. ആ സന്ദര്‍ഭത്തില്‍ മേലൂക്കാരനെ ക്രിസ്റ്റീനിലേക്കു കൂട്ടിക്കൊണ്ടു കൊണ്ടുവന്നത് കുര്യനാണ്, എല്ലാവര്‍ഷവും ഞാന്‍ കോട്ടയത്തു വരും. ചെന്നൈയില്‍ എനിക്ക് ഓഫീസ് ഉണ്ട്മേലൂക്കാരന്‍ അനുസ്മരിക്കുന്നു.
ഭാര്യ റൂബി എറണാകുളത്ത് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥ ആയിരുന്നു. കാലടി പോസ്‌റ്മാസ്റ്റര്‍ ആയിരുന്ന കളരിക്കല്‍ വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും മകള്‍. ഒരേ നാട്ടുകാര്‍. നിങ്ങള്‍ പ്രേമിച്ച് വിവാഹിതരായവരാണോ? ആണെന്ന് ചെറിയ ചിരിയോടെ റൂബി സമ്മതിക്കുന്നു. ബിടെക് ജോലി ഉപേക്ഷിച്ച് നിയമം പഠിക്കുന്ന രഞ്ജിത്ത്, ഇരിങ്ങാലക്കുടയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യന്ന റീനു, മെല്‍ബണില്‍ നിന്ന് നാട്ടിലേക്കു മടങ്ങി ഭര്‍ത്താവോടൊത്ത് എറണാകുളത്ത് താമസിക്കുന്ന റീജു എന്നിവര്‍ മക്കള്‍.
(ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി, സീമ ചിഷ്ടി, വിനു, ജോളി)
ജീവിതത്തെ ഇനിയും പ്രണയിച്ചു തീരാത്ത ജസ്റ്റിസ് കുര്യനും റൂബിയും
റിട്ടയര്‍ ചെയ്ത ദിവസം ഡല്‍ഹിയയിലെ വസതിയില്‍
നാട്ടുകാരനോട് കുശലം
ജ്യേഷ്ഠന്‍ ജെയിംസ് ജോസഫ് താന്നിപ്പുഴയിലെ വസതിക്കു മുമ്പില്‍
സഹോദരങ്ങള്‍ എല്ലാം ഡല്‍ഹിയില്‍ ഒത്തുകൂടിയപ്പോള്‍
നാട്ടില്‍ നിന്നെത്തിയ സുഹ്രുത്തുക്കള്‍ ഷിംലയിലെ ഔദ്യോഗിക വസതിയില്‍
കാലടിയില്‍ കൂടെപഠിച്ച ജോസഫ് മേലുക്കാരന്‍, ഭാര്യ ജെന്നി, മകള്‍ ഡോ.ആന്‍, മരുമകന്‍ ഡോ. ആന്‍ഡ്രൂ എന്നിവരൊത്തു കാന്‍സാസില്‍
ആരാധന: നടി ശാരദയുമൊത്ത്
ക്ലാസ്‌മേറ്റ് ജോളിയുടെ മകള്‍ ഡോ.നിമിഷയുടെയും ജോയ് ഇമ്മാനുവേലിന്റെയും വിവാഹവേള
ക്രിസ്റ്റീന്‍ അധ്യക്ഷനായിരുന്ന കാലത്തു വത്തിക്കാനില്‍ പോപ്പ് പോള്‍ രണ്ടാമനെ കാണുന്നു.