പ്രസിഡന്റ് പദസ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ ആദ്യ ഡിബേറ്റിന്റെ ആദ്യ രാത്രിയില്‍ സുന്ദര മോഹന വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി. ആദ്യമായി ഒരു ന്യൂനപക്ഷ വിഭാഗത്തിനൊപ്പം പ്രാധാന്യം മറ്റൊരു ന്യൂനപക്ഷമായ ലറ്റിനോകള്‍ക്കും സ്പാനിഷ് ഭാഷായ്ക്കും ലഭിച്ചു. അപ്പോഴും മറ്റ് ന്യൂനപക്ഷങ്ങളെക്കുറിച്ചോ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ 10 സ്ഥാനാര്‍ത്ഥികളിലാരും തന്നെ പരാമര്‍ശിച്ചില്ല.
ഫ്‌ളോറിഡയില്‍ മയാമിയില്‍ നടന്ന ഡിബേറ്റിന് ഓരോ മണിക്കൂര്‍ വീതമുള്ള രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ ആരംഭത്തില്‍ റിക്കാര്‍ഡിംഗ് റൂമിലിരുന്ന് ആദ്യ ഭാഗം മോഡറേറ്റ് ചെയ്തവര്‍ സംസാരിച്ചത് മൈക്രോഫോണുകള്‍ പ്രേക്ഷകരിലും ശ്രോതാക്കളിലും എത്തിച്ചത് ഏതാനും മിനിട്ടുകളുടെ വിളംബരം സൃഷ്ടിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമോറോസ് മെക്‌സിക്കോയില്‍ നിന്ന് റിയോഗ്രാന്‍ഡ് നദി നീന്തിക്കടന്ന് യു.എസില്‍ എത്താന്‍ ശ്രമിക്കവെ മരണപ്പെട്ട് തീരത്തടിഞ്ഞ സാല്‍വഡോറന്‍ കുടിയേറ്റക്കാരന്‍ ഓസ്‌കര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസ് റാമിറേസ്ഹിന്റെയും രണ്ട് വയസുകാരി വലേറിയയുടെയും മൃതദേഹങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഡിബേറ്റ് ആരംഭിച്ചത് ഒരു മോഡറേറ്റര്‍ ഈ സംഭവം വിവരിച്ച് നല്‍കിയ ചോദ്യത്തോടെയായിരുന്നു. ആദ്യം സെനറ്റര്‍ എലിസബത്ത് വാറനും തുടര്‍ന്ന് ബീറ്റോ ഒറൗര്‍കെ, ജൂലിയന്‍ കാസ്‌ട്രോ, സെന കോറിബുക്കര്‍ എന്നിവര്‍ ആവേശപൂര്‍വം ചോദ്യത്തിന് ഉത്തരം നല്‍കി. കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ തടയരുതെന്നായിരുന്നു. ഏകസ്വരത്തിലുള്ള അഭിപ്രായം. കാസ്‌ട്രോയും വാറനും ഇവര്‍ക്ക് പൗരത്വം നല്‍കണമെന്നുവരെ വാദിച്ചു. എപ്പോള്‍ എങ്ങനെ നല്‍കണമെന്നുവരെ വാദിച്ചു. എപ്പോള്‍ എങ്ങനെ നല്‍കണമെന്നോ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടാകണമെന്നോ ഇവരുടെ പുനരധിവാസം എങ്ങനെ ആയിരിക്കണമെന്നോ ഇവര്‍ പറഞ്ഞില്ല. യു.എസിലേയ്ക്ക് കടക്കുന്നവര്‍ പൗരാവകാശം അടിയറവ് വയ്ക്കുന്നില്ല എന്ന മുദ്രാവാക്യസമാനമായ വാദം നടത്തി ബുക്കര്‍ കരഘോഷം നേടി. നിയമപരമായി കുടിയേറുന്നവര്‍ ആ രാജ്യത്തിന്റെ നിയമം അനുസരിച്ച് എന്തെല്ലാം അവകാശങ്ങള്‍ അടിയറവ് വയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ബുക്കര്‍ സൗകര്യപൂര്‍വ്വം മറന്നു. പങ്കെടുത്ത 10 സ്ഥാനാര്‍ത്ഥികളില്‍ പകുതിയും അപ്രസക്തരായി മാറി. തിളങ്ങിയത് കാസ്‌ട്രോ, ഒറൗര്‍കെ, വാറന്‍, ബുക്കര്‍, തുള്‍സി ഗബ്ബാര്‍, ക്ലോബുച്ചാര്‍ എന്നിവരാണ്.
ഡിബേറ്റിന്റെ നാലാമത്തെ മിനിറ്റില്‍ സ്പാനിഷ് ഭാഷയിലേയ്ക്ക് മാറിയ ഒറൗര്‍കെ ഏവരെയും അമ്പരിപ്പിച്ചു. തുടര്‍ന്ന് കാസ്‌ട്രോയും വാറനും ഇതാവര്‍ത്തിച്ചു. കാണികളില്‍ സ്ഥാനാര്‍ത്ഥികളുടെ അനുയായികളുടെ സാന്നിദ്ധ്യം കരഘോഷങ്ങള്‍ ഉറപ്പു വരുത്തി.
എല്ലാവര്‍ക്കും മെഡികെയര്‍ വേണം എന്ന വാറന്റെ വാദമോ, സ്വകാര്യ ഇന്‍ഷുറന്‍സ് നിലനിര്‍ത്താം എന്ന മറുവാദമോ സ്വീകാര്യമായി വിശദീകരിക്കപ്പെട്ടില്ല. ഏറെ സങ്കീര്‍ണതകളുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പലര്‍ക്കും വലിയ പിടിയില്ലെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി. മെഡിക്കല്‍ ബില്ലിംഗിലെ കോപെയെക്കുറിച്ച് മാത്രം നാമമാത്ര പരാമര്‍ശം ഉണ്ടായി. ഡിഡക്ടിബിളും, ഔട്ട്ഓഫ് പോക്കറ്റും, ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികള്‍ നല്‍കുന്ന റെസിഡ്യൂവല്‍ പേമെന്റും പലര്‍ക്കും അജ്ഞാതമായി അനുഭവപ്പെട്ടു. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും തങ്ങളുടെ താണ തുക്കം വിവരിച്ചു. എന്നാല്‍ താണതുടക്കത്തില്‍ ആരംഭിച്ച് ജീവിതത്തിന്റെ സായാഹ്നത്തിലും അതേ നിലവാരത്തില്‍ തന്നെ കഴിയുവാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ചികിത്സയ്‌ക്കോ മരുന്നിനോ ഉപകരിക്കുന്ന പ്ദധതികളുടെ ഭാവനാ ദാരിദ്ര്യം വാഗ്ദാനങ്ങളില്‍ അനുഭവപ്പെട്ടു.
ഡിബേറ്റിന്റെ രണ്ടാം രാത്രിയില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍, സെനറ്റര്‍മാരായ ബേണിസാന്‍ഡേഴ്‌സ്, മൈക്കേല്‍ ബെന്നറ്റ്, കിഴ്‌സ്റ്റന്‍ ഗില്ലിബ്രാന്‍ഡ്, കമലഹാരിസ്, എന്നിവരും പീറ്റ് ബട്ടീഗെയ്ഗ്(മേയര്‍, സൗത്ത് ബെന്‍ഡ്), എറിക് സ്വാള്‍വെല്‍(ജനപ്രതിനിധി), ആന്‍ഡ്രൂയംഗ്, മരിയാന്‍ വില്യംസണ്‍, മുന്‍ കൊളറാഡോ ഗവര്‍ണ്ണര്‍ ഹിക്കന്‍യൂപ്പര്‍ എന്നിവരുടെ സംവാദം മുന്നേറുകയാണ്.