Image

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢശ്രമം : പി.കെ ഫിറോസ്

Published on 24 June, 2019
കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢശ്രമം : പി.കെ ഫിറോസ്

കോഴിക്കോട്: ചികിത്സയ്ക്കായി മലബാറിലുള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് അനിവാര്യമായ വിവിധ ഉപകരണങ്ങലും ലഭ്യമല്ലാത്തതിനാല്‍ തന്നെ പാവപ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'യു.ഡി.എഫ് ഭരണകാലത്ത് ലക്ഷക്കണക്കിനു രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന കാരുണ്യ ഫണ്ട് മെഡിക്കല്‍ കോളേജിനു കൈമാറാതെ ട്രഷറിയില്‍ നിക്ഷേപിച്ച്‌ ഇടത് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഇടത്പക്ഷ ഭരണകാലത്ത് ചികിത്സ കമ്മറ്റികളുടേയും സോഷ്യല്‍ മീഡിയകളേയും ആശ്രയിച്ച്‌ പണം സ്വരൂപിച്ച്‌ സ്വകാര്യ ആശുപത്രികളേ സമീപിക്കേണ്ട സാഹചര്യം രോഗികള്‍ക്ക് വര്‍ധിച്ചിരിക്കയാണ്. ഇതിനൊരു പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും' പി.കെ ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ദിവസേന ഇരുപതോളം ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നിവ ചെയ്തിരുന്ന കാത്‌ലാബ് ഇതിനോടകം അടച്ചു പൂട്ടി. ബൈപ്പാസ് സര്‍ജറിയടക്കം മറ്റു സര്‍ജറികളും നിലയ്ക്കാന്‍ പോകുകയാണ്. മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന വിതരണക്കാര്‍ക്ക് ഭീമമായ തുക കുടിശ്ശിക വരുത്തിയത് കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുന്നതെന്നും ആരോഗ്യ മന്ത്രിയുടെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞ ഫിറോസ്, കത്‌ലാബ് എത്രയും പെട്ടന്ന് തുറന്നു പ്രവര്‍ത്തിക്കാനും മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക