Image

കാക്കൂര്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: ഒരു സ്ത്രീ മരിച്ചു

Published on 23 March, 2012
കാക്കൂര്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: ഒരു സ്ത്രീ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു സ്ത്രീ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിസി പാലം പുഴക്കോട്ടുചാലില്‍ ഷീന (38) ആണ് മരിച്ചത്.

ഇവര്‍ക്കൊപ്പം പടക്ക നിര്‍മാണശാലയിലുണ്ടായിരുന്ന പ്രിയ (40), രമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെടിമരുന്നുമായി സ്ത്രീകള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഇത് താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. വെടിമരുന്ന് ശാലയ്ക്ക് പുറത്തായിരുന്നു അപകടമെന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. സമീപവാസികള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു പൊട്ടിത്തെറി. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പടക്ക നിര്‍മാണശാലയാണിത്. പുഴക്കോട്ടുചാലില്‍ രാഘവന്‍ എന്നയാളിന്റെ ഉടമസ്ഥതയിലാണ് പടക്ക നിര്‍മാണശാല.

വിഷുവും ഉത്സവസീസണും പ്രമാണിച്ച് കൂടുതല്‍ പടക്കങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇതിനായി കൂടുതല്‍ വെടിമരുന്നും സംഭരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പും ഈ പടക്ക നിര്‍മാണശാലയില്‍ സമാനമായ സ്‌ഫോടനം നടന്നിരുന്നു. എന്നാല്‍ അന്ന് ആളപായമൊന്നും ഉണ്ടായിരുന്നില്ല.

മുപ്പതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ ജോലിക്കാരില്‍ ഒരാളുടെ വീട് നിര്‍മാണം നടക്കുന്നതിനാല്‍ ബാക്കിയുള്ളവര്‍ അവിടെയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക