Image

ചങ്ക്‌ വണ്ടിയാണെന്നു പറഞ്ഞ്‌ കെഎസ്‌ആര്‍ടിസി ബസിനോടുള്ള ലവ്‌ ഫോണ്‍ വിളിച്ചറിയിച്ച പെണ്‍കുട്ടിയെ കണ്ടെത്തി

Published on 25 April, 2018
ചങ്ക്‌ വണ്ടിയാണെന്നു പറഞ്ഞ്‌ കെഎസ്‌ആര്‍ടിസി ബസിനോടുള്ള  ലവ്‌ ഫോണ്‍ വിളിച്ചറിയിച്ച പെണ്‍കുട്ടിയെ  കണ്ടെത്തി
തിരുവനന്തപുരം : ചങ്കാണെന്നു പറഞ്ഞ്‌ കെഎസ്‌ആര്‍ടിസി ബസിനോടുള്ള  ലവ്‌ ഫോണ്‍ വിളിച്ചറിയിച്ച പെണ്‍കുട്ടിയെ  കണ്ടെത്തി. കെഎസ്‌ആര്‍ടിസി ബസിനെ പ്രാണനെപ്പോലെ സ്‌നേഹിച്ചത്‌  കപ്പാട്‌ സ്വദേശിനി റോസ്‌മി. കൂട്ടുകാരിക്ക്‌ ഒപ്പം റോസ്‌മി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ ചൊവ്വാഴ്‌ച സന്ദര്‍ശിച്ചതോടെ ആകാംക്ഷയ്‌ക്കും അന്വേഷണങ്ങള്‍ക്കും ക്ലൈാമാക്‌സായി.റോസ്‌മിക്ക്‌ അഭിനന്ദന പത്രം സമ്മാനിച്ചാണ്‌ കെഎസ്‌ആര്‍ടിസി സ്‌നേഹം പങ്കുവച്ചത്‌.

ഒരു ബസിനെ ഇത്രയും സ്‌നേഹിക്കുന്നതിന്‌ എന്താണ്‌ കാരണമെന്ന ചോദ്യത്തിന്‌ 'അത്‌ ഞങ്ങളുട ചങ്ക്‌ വണ്ടിയായിരുന്നു സാറേ' എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ അതേ മറുപടിയാണ്‌ റോസ്‌മി നല്‍കിയത്‌.

കോട്ടയത്ത്‌ ഏവിയേഷന്‍ കോഴ്‌സ്‌ വിദ്യാര്‍ഥിനിയായ റോസ്‌മി അഞ്ച്‌ വര്‍ഷമായി ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌എസി 140ലെ യാത്രക്കാരിയായിരുന്നു. ബസ്‌ ആലുവയിലേക്ക്‌ മാറ്റിയപ്പോള്‍ വലിയ സങ്കടമായി. നല്ല ഓര്‍മകളുള്ളതിനാല്‍ ബസ്‌ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ബസ്‌ നഷ്ടപ്പെടുമോയെന്ന ഭയത്താലാണ്‌ വിളിച്ചത്‌. പക്ഷേ, ഇത്ര വൈറലാകുമെന്ന്‌ കരുതിയില്ലെന്നും റോസ്‌മി പറഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പ്‌ ആലുവ കെഎസ്‌ആര്‍ടിസി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ സി ടി ജോണിക്ക്‌ ലഭിച്ച ഫോണ്‍കോളില്‍നിന്നായിരുന്നു റോസ്‌മിയും കെഎസ്‌ആര്‍ടിസി ബസും തമ്മിലുള്ള ആത്മബന്ധം പുറത്തറിയുന്നത്‌. അത്‌ ഞങ്ങളുടെ ചങ്ക്‌ വണ്ടിയായിരുന്നെന്നു പറഞ്ഞ പരാതിക്കാരിയോട്‌ ആരാണെന്ന ചോദ്യത്തിന്‌ ബസിലെ സ്ഥിരം യാത്രക്കാരിയാണെന്നും വിദ്യാര്‍ഥിനിയുമാണെന്നായിരുന്നു ലഭിച്ച മറുപടി.

സംഭാഷണം വൈറലായതോടെ കെഎസ്‌ആര്‍ടിസി അധികൃതര്‍ ബസ്‌ തിരികെ പഴയ റൂട്ടിലേക്ക്‌ മാറ്റി. ബസിന്‌ ചങ്ക്‌ എന്ന്‌ പേരും നല്‍കി. അന്വേഷണത്തിന്‌ ഒടുവിലാണ്‌ ബസിന്റെ ചങ്ക്‌ ബ്രോയെ കണ്ടെത്തിയത്‌. ബസിലെ കണ്ടക്ടര്‍ സമീറിനെയും ചീഫ്‌ ഓഫീസിലേക്ക്‌ ക്ഷണിച്ചിരുന്നു. ബസ്‌ മാറ്റിയതിനെതിരെ ആദ്യം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ടത്‌ സമീറാണ്‌. ഇതാണ്‌ റോസ്‌മിക്ക്‌ ഡിപ്പോയിലേക്ക്‌ വിളിക്കാന്‍ പ്രചോദനമായത്‌. മാതൃകാപരമായി ഫോണ്‍വിളിക്ക്‌ മറുപടി നല്‍കിയ ജോണിക്കും കെഎസ്‌ആര്‍ടിസി അഭിനന്ദനക്കത്ത്‌ സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക