മതത്തെക്കുറിച്ച് എനിക്ക് എന്തെങ്കിലും ധാരണ
ഉണ്ടായത് എന്നു മുതല്‍ക്കാണ് എന്ന് ഓര്‍മ്മ വരുന്നില്ല. ഇന്ന്
തിരിഞ്ഞുനോക്കുമ്പോള്‍, പള്ളിയോട് ബന്ധപ്പെട്ടാണ് അക്കാര്യം ആലോചിച്ചു
തുടങ്ങേണ്ടത് എന്ന് അറിയുന്നതിനാല്‍ അങ്ങനെ തുടങ്ങാം.
1941 മെയ് മാസത്തില്‍ ഞാന്‍ ദേവാലയത്തില്‍ പോയതായി രേഖയുണ്ട്; അക്കാര്യം
തലേമാസം ജനിച്ച എനിക്ക് തീരെ ഓര്‍മ്മയില്ലെങ്കിലും. ഓര്‍മ്മയിലുള്ള
ആദ്യചിത്രം കുറുപ്പംപടിയിലെ മര്‍ത്തമറിയം പള്ളിയില്‍ അന്നുണ്ടായിരുന്ന
ഒരാള്‍പ്പൊക്കത്തിലെ ഒരു ജനാലയുടെ പടിയില്‍ ഇരിക്കുന്നതാണ്. അത് നാലു
വയസ്സിലോ മറ്റോ ആയിരിക്കാം.
അഞ്ച് വയസ്സ് തികഞ്ഞപ്പോള്‍ മദ്ബഹായില്‍ ശുശ്രൂഷകനായി. ഈ വര്‍ഷം ആ
ശുശ്രൂഷയില്‍ 71 വര്‍ഷം പൂര്‍ത്തിയാക്കി ഞാന്‍. സ്വാഭാവികമായും എന്റെ
മതബദ്ധ ചിന്തകള്‍ അവിടെ തുടങ്ങുന്നു.
അപ്പന്‍ വൈദികനായിരുന്നു. ആലുവാ സെന്റ് മേരീസ് ഹൈസ്ക്കൂളിലും
പില്‍ക്കാലത്ത് കാതോലിക്കാ ആയ ഔഗേന്‍ റമ്പാന്റെ ആശ്രമത്തിലും കോട്ടയം,
മദ്രാസ്, തിരുവനന്തപുരം കോളേജുകളിലും പഠിച്ചയാള്‍ ആയിരുന്നു അച്ഛന്‍. അമ്മ
ഒന്നാം റാങ്കുകാരി ആയിരുന്നു എന്നതിലേറെ മലങ്കര മെത്രാപ്പോലീത്താ പുന്നത്ര
മാര്‍ ദീവന്നാസിയോസിന്റെയും എരുത്തിക്കല്‍ ബാവാ എന്നറിയപ്പെട്ടിരുന്ന
പ്രഗത്ഭ പണ്ഡിതന്‍ ചാണ്ടി മര്‍ക്കോസ് കത്തനാരുടെയും പിന്‍മുറക്കാരി മിഷണറി
മദാമ്മമാരില്‍ നിന്ന് ഇംഗ്ലീഷും വേദപുസ്തകവും പഠിച്ച വ്യക്തിയും ആയിരുന്നു.
അങ്ങനെയൊരു കുടുംബാന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയും വേദപു#ാരായണവും
വേദപുസ്തകത്തില്‍ വായിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സായാഹ്നങ്ങളെ
അടയാളപ്പെടുത്തിയതില്‍ അത്ഭുതം വേണ്ടതില്ല.
എന്റെ തലമുറയിലെ എല്ലാ ശിശുക്കളെയും പോലെ ഞാനും 23-ാം സങ്കീര്‍ത്തനം
വായിച്ചാണ് ബൈബിളുമായി പരിചയപ്പെട്ടത്. അന്ന് ഓര്‍ത്തഡോക്‌സുകാര്‍ക്കും
കത്തോലിക്കര്‍ക്കും സ്വന്തം ബൈബിള്‍ ഇല്ല. (റമ്പാന്‍ ബൈബിള്‍
സാധാരണക്കാര്‍ക്ക് പ്രാപ്തമായിരുന്നില്ലല്ലോ. തന്നെയുമല്ല, ചതുരാക്ഷരങ്ങളും
പഴയ മലയാളലിപിയും അതിനെ കാഴ്ചവസ്തു ആക്കുമായിരുന്നു താനും). അതുകൊണ്ട്
പ്രോട്ടസ്റ്റന്റുകാരുടെ ഉത്സാഹത്തില്‍ ചാത്തുമേനോന്‍ വിവര്‍ത്തനം ചെയ്ത
സത്യവേദപുസ്തകം ആയിരുന്നു വായിച്ചുവന്നത്. സുറിയാനിയില്‍ നിന്ന്
ഭാഷാന്തരപ്പെടുത്തിയ പുതിയനിയമം ഉണ്ടായിരുന്നെങ്കിലും പഴയനിയമത്തിന്
മലയാളവിവര്‍ത്തനം ഉണ്ടായിരുന്നില്ല. പ്രോട്ടസ്റ്റന്റ് പരിഭാഷയിലെ ‘തെറ്റ്’
ഭാഗങ്ങള്‍ സണ്ടേസ്ക്കൂളില്‍ പറഞ്ഞുതരുമായിരുന്നു.
അങ്ങനെ പള്ളി, അള്‍ത്താര, സന്ധ്യാപ്രാര്‍ത്ഥന, ബൈബിള്‍ എന്നീ നാല്
ഘടകങ്ങള്‍ കാണുന്നു. എന്നാല്‍ മനസ്സിലുറച്ച മതം കന്യാസ്ത്രീയമ്മയോട്
അപേക്ഷിച്ചാല്‍ അമ്മ ഉപേക്ഷിക്കയില്ല എന്നതാണ് എന്ന് ഇന്ന് ഞാന്‍
തിരിച്ചറിയുന്നു. അതായത്, ഈ എഴുപത്തിയേഴാം വയസ്സില്‍ നിത്യവും ജപമാലയിലെ
ഇരുപത് രഹസ്യങ്ങള്‍ ഉരുക്കഴിക്കുന്ന സ്വഭാവവും ദിവസവും പത്തുനൂറ് തവണ
‘എത്രയും ദയയുള്ള മാതാവേ’ എന്ന് ആവര്‍ത്തിക്കുകയും ‘അമ്മേയമ്മേ
കന്യാസ്ത്രീയമ്മേ’ എന്ന മന്ത്രം നാഴികയ്ക്ക് നാല്പതുവട്ടം എന്ന കണക്കെ
ജപിക്കുകയും ചെയ്യുന്നതില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന മനസ്സും എന്റെ
മാതാപിതാക്കളില്‍ രണ്ട് അമ്മൂമ്മമാരില്‍ നിന്നും കിട്ടിയതാണ് എന്റെ
മതജീവിതത്തിന്റെ അടിയൊഴുക്ക്. അത് സരസ്വതിയാണ്. ആ സരസ്വതി കൂടാതെ
പ്രയാഗയില്‍ ത്രിവേണി ഇല്ല. ത്രിവേണി ഇല്ലെങ്കില്‍
മോക്ഷദായകമാകുന്നില്ലല്ലോ പ്രയാഗസ്‌നാനം.
സ്കൂളില്‍ ആഴ്ചയിലൊരുനാള്‍ വ്യാഴാഴ്ച അത്താഴം ഉപേക്ഷിക്കാന്‍
ശീലിപ്പിച്ചിരുന്നു. നിര്‍ബന്ധമല്ല; കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാവുകയും
മാതാപിതാക്കള്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രം. എന്റെ അമ്മയ്ക്ക്
ആദ്യത്തെ വ്യാഴാഴ്ച അല്പം അങ്കലാപ്പുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷം
കാത്തിരുന്ന് കിട്ടിയ മകന്‍ പന്ത്രണ്ടാം വയസ്സില്‍ അത്താഴപ്പട്ടിണി
കിടക്കുന്നത് ഏതമ്മയ്ക്കാണ് അങ്കലാപ്പുണ്ടാക്കാത്തത്! അച്ഛന്‍
പ്രോത്സാഹിപ്പിച്ചു; അമ്മ അനുസരിച്ചു. ഉപവസിച്ചാല്‍ പോരാ, അങ്ങനെ
ലഭിക്കുന്ന അരി തീപ്പെട്ടിയിലോ മറ്റോ സ്കൂളില്‍ എത്തിക്കണം അത്
അനാഥമന്ദിരത്തില്‍ കൊടുക്കും. ഇതും എന്റെ മതജീവിതത്തെ സ്വാധീനിച്ചതായി
ഞാന്‍ കണക്കെഴുതുന്നു.
ഇപ്പോള്‍, പ്രമേഹവും പ്രഷറും ഒക്കെ മരുന്നുകൊണ്ട് നിയന്ത്രിക്കേണ്ടിവരുന്ന
ഈ വാര്‍ദ്ധക്യത്തില്‍, ഭക്ഷണം അപ്പാടെ ഉപേക്ഷിക്കാന്‍ വയ്യ. എങ്കിലും
നിയന്ത്രണങ്ങള്‍ ആവാം. അത് ചെയ്യാനുള്ള ആവാം. അത് ചെയ്യാനുള്ള മനസ്സ് ആ
സ്കൂള്‍ ജീവിതത്തില്‍ നിന്ന് കിട്ടിയതാണ്. അത് പോരാ, അങ്ങനെ ലഭിക്കുന്നത്
പരോപകാരത്തിന് വിനിയോഗിക്കാതെ ആ ലാഭം പൂര്‍ണ്ണമാവുകയില്ല എന്ന ചിന്തയും
അതിന്റെ തുടര്‍ച്ചയാണ്.
അങ്ങനെ ഞാന്‍ സ്വരൂപിക്കുകയോ കൊടുക്കുകയോ ചെയ്യുന്നു എന്ന് കരുതരുത്.
അതിന്റെ കാരണം 1967 മുതല്‍ ദശാംശദാനം എന്റെ മതത്തിന്റെ ഭാഗം ആയതാണ്.
ബൈബിളിന്റെ പഴയനിയമത്തില്‍ മലാഖി എന്ന പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ
വായിക്കാം: “മനുഷ്യന് ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ
തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍: ഞങ്ങള്‍ ഏതില്‍ നിന്നെ തോല്പിക്കുന്നു
എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.”
അപ്പോള്‍ എന്റെ ജീവിതത്തില്‍ മതം ചെലുത്തുന്ന സ്വാധീനതയ്ക്ക് വിവിധ
ഘടകങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ അറിഞ്ഞോ അറിയാതെയോ
എന്റെ ശൈശവത്തെ ആവരണം ചെയ്ത പ്രാര്‍ത്ഥനയിലും ആദ്ധ്യാത്മീകാന്തരീക്ഷത്തിലും
ആണ് അതിന്റെ തുടക്കം. ഞാന്‍ വായിച്ച വേദപുസ്തകത്തിലും ഞാന്‍ ചൊല്ലിയ
പ്രാര്‍ത്ഥനകളിലും ഞാന്‍ സംബന്ധിച്ച വിശുദ്ധ കുര്‍ബ്ബാനകളിലും ഞാന്‍
സ്വാംശീകരിച്ച കൂദാശനുഭവങ്ങളിലും ഞാന്‍ ശീലിച്ച ഉപവാസ രീതികളിലും ഞാന്‍
പാലിച്ച ധനവിനിയോഗ രീതികളിലും കൂടെ ആണ് അതിന്റെ വളര്‍ച്ച.
ഇതരമതങ്ങളോടുള്ള സഹിഷ്ണുത എന്റെ മതത്തിന്റെ അവിഭാജ്യഘടകമാണ്. ലോകത്തില്‍
ഒരു മതംത്രമല്ല ഉള്ളത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും എന്റെ മതത്തിന്റെ
ഭാഗമാണ്. അത് എന്നായിരുന്നു എന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും ശൈശവം
ബാല്യത്തിന് വഴിമാറിയ നാളുകളിലെന്നോ എന്റെ അപ്പന്‍ അത്
പറഞ്ഞുതന്നിട്ടുണ്ടാവണം. പള്ളി കണ്ടാല്‍ കുരിശ് വരയ്ക്കണം എന്നതായിരുന്നു
പാഠം ഒന്ന്. അതിന്റെ തുടര്‍ച്ച ആയിരുന്നു അമ്പലം കണ്ടാലും കുരിശ് വരയ്ക്കണം
എന്നത്. പിറകെ തന്നെ ഞാന്‍ പഠിച്ചു, അമ്പലത്തില്‍ ആരും കുരിശ്
വരയ്ക്കാറില്ല. അവിടെ കൈ കൂപ്പുകയാണ് രീതി. അങ്ങനെ രായമംഗലം പഞ്ചായത്തിലെ
കൂട്ടുമഠം അമ്പലത്തിന്റെ മുന്നില്‍കൂടെ പോവുമ്പോള്‍ ഞാന്‍ തൊഴുതു തുടങ്ങി.
എന്റെ ആരാധനയല്ല ആ കൂപ്പുകൈ, അത് എന്റെ ആദരവാണ്. ഈശ്വരനെ ആ രൂപത്തില്‍
കാണുന്നവരോടുള്ള എന്റെ ബഹുമാനം.
മലങ്കര സഭയിലെ വൈദികനായിരുന്നു അച്ഛന്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ
ആദ്യപാദത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആള്‍. ഉല്പതിഷ്ണു. ഇന്നത്തെ
രീതിയില്‍ പറഞ്ഞാല്‍ പ്‌ളൂറലിസ്റ്റ്. “ന്റെ ഗുരുവായൂരപ്പാ ന്റെ പിള്ളേ
കാത്തോളണേ” എന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മയോട് “എന്റെ പേര്
ഗുരുവായൂരപ്പനെന്നല്ല” പറയുന്നവനല്ല ദൈവം എന്ന് അച്ഛന്‍ ആത്മാര്‍ത്ഥമായി
വിശ്വസിച്ചു.സ്വാതന്ത്ര്യപൂര്‍വ്വയുഗത്തില്‍ ദളിതരുടെ വിദ്യാഭ്യാസത്തിന്
ശമ്പളത്തിന്റെ പകുതി മാറ്റിവച്ചയാള്‍ ഒരു ദളിതനെയും മതത്തില്‍ ചേര്‍ക്കാന്‍
ഉത്സാഹിച്ചില്ല. പില്‍ക്കാലത്ത് വളരെ ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്ന
വി. കെ. കുഞ്ഞന്‍ മതംമാറണമെന്ന് പറഞ്ഞ് അച്ഛനെ സമീപിച്ചപ്പോള്‍ “ഇരുപതാം
വയസ്സില്‍ ഒരു വികാരത്തിന്റെ പേരില്‍ മാറാനുള്ളതല്ല മതം,
സ്വസമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുക, നാല്പത് വയസ്സായിട്ടും
ക്രിസ്ത്യാനിയാകാന്‍ മോഹം ബാക്കിയുണ്ടെങ്കില്‍ നമുക്ക് അപ്പോള്‍
ആലോചിക്കാം” എന്ന് അച്ഛന്‍ പറഞ്ഞതായി കുഞ്ഞന്‍സാര്‍ തന്നെയാണ് എന്നോടു
പറഞ്ഞത്.
ഇതരമതങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കാന്‍ മാത്രം അല്ല, സ്‌നേഹത്തോടെ
ബഹുമാനിക്കാനും അച്ഛന്‍ പഠിപ്പിച്ചു. ബഥേലിലേക്കുള്ള വഴിയില്‍ വച്ച്
പ്രവാചകനെ മൊട്ടത്തലയന്‍ എന്ന് പരിഹസിച്ച പൈതങ്ങളെ പ്രവാചകന്‍ ശപിച്ചതിനെ
തുടര്‍ന്ന് കരടികള്‍ തിന്നുകളഞ്ഞു എന്ന കഥ സാരോപദേശമായി മാത്രം അച്ഛന്‍
വ്യാഖ്യാനിച്ചത്, കരുണാമയനായ ഈശ്വരനെക്കുറിച്ചുള്ള വ്യക്തമായ ബോധം
കൊണ്ടായിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിലെ പതിനഞ്ചാം അദ്ധ്യായം ആയിരുന്നു
അച്ഛന് സുവിശേഷസാരം. തൊഴില്‍തേടി തിരിച്ചെന്ന ധൂര്‍ത്തപുത്രനെ മകനായി
പുനഃപ്രതിഷ്ഠിക്കുന്ന ദൈവസ്‌നേഹത്തെക്കുറിച്ചാണ് അച്ഛന്‍ എന്നും
വാചാലനായിരുന്നത്.
അതിന്റെ തുടര്‍ച്ചയാണ് എന്റെ മതബോധത്തില്‍ രക്തത്തിന് പ്രാധാന്യം
ഇല്ലാത്തതും. സഭയുടെ പ്രബോധനാധികാരത്തിന് കീഴ്‌പ്പെടുന്നതിനാലാണ് ‘രക്തം
കൊണ്ടല്ലാതെ മോചനമില്ല’ എന്ന വേദശാസ്ത്രത്തെ ഞാന്‍ പരസ്യമായി
വിമര്‍ശിക്കാത്തത്. ദൈവം ക്രിസ്ത്യാനിയല്ല എന്ന് ആര്‍ച്ചു ബിഷപ്പ് ടുറ്റു
പറയുമ്പോള്‍ ഇതേ ആശയമാണ് സൂചിതം. ദൈവത്തിന് മതമില്ലായെന്നത് എന്റെ ഒരു പഴയ
പ്രബന്ധത്തിന്റെ ശീര്‍ഷകം ആയിരുന്നുവെന്നതും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.
ഗമാലിയേലിന് ബുദ്ധി നല്‍കിയവന്‍ ഒരു ഗമാലിയേലിനും ശിഷ്യപ്പെട്ടില്ല.
സ്‌നേഹവും കരുണയും മാത്രം ആയിരുന്നു അവന്‍ പഠിപ്പിച്ചത്. സ്‌നേഹത്തിനും
കരുണയ്ക്കും മതം ഇല്ല. അതായത്, മതം എന്റെ ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത്
എന്റെ മാനസീകാവസ്ഥയിലാണ്. അപരനോടുള്ള എന്റെ പ്രതികരണത്തിലാണ് എന്റെ
ജീവിതത്തില്‍ മതത്തിനുള്ള സ്വാധീനത വായിച്ചെടുക്കേണ്ടത്. എന്റെ
അയല്‍ക്കാരനെ എനിക്ക് തിരിച്ചറിയാവുന്നുണ്ടോ? അതോ ശമരിയാക്കാരനോടുള്ള
മുന്‍വിധികള്‍ അയല്‍ക്കാരന്റെ വേദനകളോട് നിസ്സംഗത പാലിക്കാന്‍ എന്നെ
പ്രേരിപ്പിക്കുന്നുവോ?
ഗാസയില്‍ ചോര വീഴുന്നു. മൂസലിലും ചോര വീഴുന്നു. രണ്ടിടത്തും ചോരയുടെ നിറം
ഒന്നു തന്നെ. രണ്ടിനോടും എന്റെ പ്രതികരണം ഒരുപോലെ തന്നെ ആണോ? പലസ്തീനികളുടെ
രക്തം ചൊരിയുന്ന യഹൂദന്മാരോടും ക്രിസ്ത്യാനികളുടെ രക്തം ചൊരിയുന്ന
മുസ്ലീമുകളോടും എനിക്കു തോന്നുന്ന വികാരവും രണ്ടിടത്തും അക്രമത്തിന്
ഇരയാകുന്നവരോട് എനിക്ക് തോന്നുന്ന വികാരവും വിഭിന്നമാണോ എന്ന അന്വേഷണം
എന്റെ ജീവിതത്തില്‍ എന്റെ മതത്തിനുള്ള സ്വാധീനതയുടെ സ്വഭാവവും വ്യാപ്തിയും
നിര്‍വ്വചിക്കും. ഇറാഖില്‍ ക്രിസ്ത്യാനിയെ കൊല്ലുന്നവനെ ഗാസയില്‍ യഹൂദന്‍
കൊല്ലുമ്പോള്‍, പഴഞ്ചൊല്ലുകള്‍ ഉദ്ധരിച്ച് നിര്‍വ്വികാരനായിരിക്കാന്‍
എനിക്ക് കഴിയുന്നുവെങ്കില്‍ ഞാന്‍ ക്രിസ്തുവിന്റെ അനുയായി അല്ല, തീര്‍ച്ച.
യഹൂദന്മാരുടെ കഥകളില്‍ എവിടെയോ വായിക്കുന്നുണ്ട്, ഫറവോയും സൈന്യങ്ങളും
ചെങ്കടലില്‍ മുങ്ങിനശിച്ചതില്‍ ആഹ്ലാദിച്ച ഇസ്രയേലിനെ യാഹ്‌വെ
ശാസിക്കുന്നതായി. “അവര്‍ നിങ്ങളെ പീഡിപ്പിച്ചു എന്നതും അവരില്‍ നിന്ന്
ഞാന്‍ നിങ്ങളെ മോചിപ്പിച്ചു എന്നതും നേരുതന്നെ. എന്നാല്‍ അവരും എന്റെ
മക്കളല്ലേ? എന്റെ മക്കള്‍ മുങ്ങിമരിക്കുമ്പോള്‍ എന്റെ തന്നെ മക്കളായ
നിങ്ങള്‍ക്ക് എങ്ങനെ ആഹ്ലാദിക്കാന്‍ കഴിയും?” എന്നാണ് യാഹ്‌വെ ചോദിച്ചത്.
ദൈവം സ്‌നേഹമാകുന്നു. അതുകൊണ്ടാണ് ഭാഗ്യസ്മരണാര്‍ഹനായ ഒസ്താത്തിയോസ്
തിരുമേനി പറഞ്ഞത്, നിത്യനരകം ഉണ്ടാവുക അസാദ്ധ്യമാണെന്ന്.
വൃക്ഷത്തൈ ഫലംകൊണ്ട് അറിയുന്നു; മതത്തെ മതവിശ്വാസിയുടെ മനം കൊണ്ട്
അറിയുന്നു. ദൈവത്തിന്റെ മനസ്സിന് അനുരൂപമായി എന്റെ മനസ്സിനെ
പരുവപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ മതമില്ല. എന്റെ
മനസ്സാണ് എന്റെ മതത്തെ നിര്‍വ്വചിക്കുന്നത്.
ജനിച്ച മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റ് മതങ്ങളുമായി അതിനെ
താരതമ്യപ്പെടുത്തിയതിന് ശേഷം തന്റെ മതം ആണ് ശ്രേഷ്ഠമതം എന്ന
ഉത്തമബോധ്യത്തിലെത്തി, മാതാപിതാക്കന്മാരുടെ മതത്തില്‍ ഉറച്ചു
നില്‍ക്കുന്നവര്‍ എണ്ണത്തില്‍ ഏറെ ഉണ്ടാകാനിടയില്ല. താന്‍ ജനിച്ച മതം
തനിക്ക് ശാന്തി നല്‍കുന്നില്ല എന്ന തിരിച്ചറിവോടെ ബൗദ്ധിക
തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ച് തന്റെ മതം നല്‍കാത്തത് നല്‍കുന്ന
മറ്റൊരു മതം സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. ഇനി അങ്ങനെയുള്ള
ഉദാത്തമായ കാരണങ്ങള്‍ ഒന്നും കൂടാതെ സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതം
സ്വീകരിക്കുന്നവരുടെ കാര്യമോ? അതും വലിയ സംഖ്യ അല്ല ഒരു സമൂഹത്തിലും.
അതായത്, വര്‍ത്തമാനകാലത്ത് ഓരോ മതത്തിലും ഉള്‍പ്പെട്ട് കാണപ്പെടുന്ന ജനം
ഒട്ടുമുക്കാലും അതത് മതത്തില്‍ ആയിരിക്കുന്നത് അവരവരുടെ മാതാപിതാക്കളില്‍
നിന്ന് ജനിച്ചതുകൊണ്ടാണ്. ഈ ലളിതമായ സത്യം തിരിച്ചറിയുമെങ്കില്‍
ഇതരമതസ്ഥരായ മനുഷ്യരെ അന്യരായിട്ടോ ശത്രുക്കളായിട്ടോ കാണേണ്ടതില്ല എന്ന്
ഗ്രഹിക്കാന്‍ കഴിയും.
ഒരു മദ്യപന്‍ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെത്തി. ആദ്യം കണ്ട ആളോട്
ചോദിച്ചു: “ഈ റോഡിന്റെ മറ്റേ സൈഡ് എവിടെയാ?” അത് ചൂണ്ടിക്കാണിച്ചപ്പോള്‍
മദ്യപന്‍ പറഞ്ഞുവത്രേ: “ഇത് നല്ല കൂത്ത്. അപ്പുഴത്തൊരുത്തന്‍ പറഞ്ഞു,
ഇപ്പഴത്താ മട്ടേ സൈഡെന്ന്.” നാം എവിടെ നില്‍ക്കുന്നു എന്നതാണ് മറ്റേ സൈഡ്
ഏതാണ് എന്ന് നിര്‍ണ്ണയിക്കുന്നത്.
ലണ്ടനില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സായിപ്പ് ഓര്‍ക്കുന്നില്ല, അതേ സമയത്ത്
ഇന്ത്യയില്‍ നാം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന്. പ്രഭാതസൂര്യന്റെ
ഉന്മേഷദായകമായ കിരണങ്ങളാണ് സായിപ്പ് അന്നേരം കാണുന്നത്. ഇന്ത്യയിലോ?
ചൂടുകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അതേസമയം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും
അസ്തമയസൂര്യന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കമിതാക്കള്‍ കടല്‍ത്തീരത്ത്
ഇരിക്കുകയാവും; സൂര്യബിംബം വിദൂരചക്രവാളത്തില്‍ സമുദ്രത്തെ സ്പര്‍ശിക്കുന്ന
ദൃശ്യം കാണാന്‍ എന്ത് ഭംഗി! സൂര്യനായാല്‍ ഇങ്ങനെ വേണം. മൂന്ന്
സ്ഥാനങ്ങള്‍, മൂന്ന് അനുഭവങ്ങള്‍; സൂര്യന്‍ ഒന്ന് മാത്രം.
ഏതാണ് ആ സൂര്യന്റെ ഭാവം? പ്രഭാതചാരുതയോ? മദ്ധ്യാഹ്നതീക്ഷ്ണതയോ?
സായാഹ്നശോഭയോ? നാം ആയിരിക്കുന്ന ഇടത്ത് എത്തി, നാം നോക്കുന്ന
ദിശയില്‍ത്തന്നെ നോക്കി വേണം സൂര്യന്റെ യഥാര്‍ത്ഥ ഭാവം ഗ്രഹിക്കാന്‍ എന്ന്
പറയുമ്പോള്‍ സൂര്യനെയാണ് നാം പരിമിതപ്പെടുത്തുന്നത്.
സൂര്യന്‍ ദൃശ്യമാണ്. അതുകൊണ്ട് ഉദാഹരണമാക്കിയതാണ്. മിക്ക മതങ്ങള്‍ക്കും
ഒരു അതീന്ദ്രീയമാനക ബിന്ദു ഉണ്ട് എന്ന് നമുക്കറിയാം. ദാര്‍ശനികതലത്തില്‍
മിസ്റ്റീരിയം ട്രെമെന്‍ഡും എന്ന് പറയും. അത് മനുഷ്യന്‍ തിരിച്ചറിയറിയുന്നത്
ആ അതീന്ദ്രിയഭാവം സ്വയം അഗോചരമാക്കി അവതരിക്കുമ്പോഴാണ്.
സ്ഥലകാലപരിമിതികള്‍ക്ക് വിധേയനായ മനുഷ്യന്‍ ദര്‍ശനീയമാവുന്ന ഈ
അതീന്ദ്രിയഭാവത്തോട് താദാത്മ്യപ്പെടാന്‍ നടത്തുന്ന പരിശ്രമം ആണ് മതം എന്ന്
സ്ഥൂലമായി പറയാം. ആ താദാത്മ്യം ഓംകാരത്തിലെ ലയനമാവാം, പുതിയ യെരുശലേമിലെ
സൗഭാഗ്യമാവാം. ദൈവികമെന്നും മാനുഷികമെന്നും ഇപ്പോള്‍ നാം അറിയുന്ന
ദ്വന്ദ്വം അപ്രത്യക്ഷമാവുന്ന അവസ്ഥയാണ് ഏതായാലും.
ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് ക്രിസ്തു
പറഞ്ഞിട്ടുണ്ട്. രക്ഷയ്ക്കായി മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന്
ശിഷ്യന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ വാക്യങ്ങളിന്മേല്‍ മാത്രം
രക്ഷയുടെ വേദശാസ്ത്രം ഉറപ്പിക്കാനാവുകയില്ല. സമസ്ത മനുഷ്യരെയും
പ്രകാശിപ്പിക്കുന്ന വെളിച്ചം എന്ന് യോഹന്നാന്‍ തന്നെ
രേഖപ്പെടുത്തിയിട്ടുണ്ട്. അത് ക്രിസ്ത്യാനികള്‍ക്കായി
പരിമിതപ്പെടുത്തുവാന്‍ പാടില്ല. യഹൂദനും യവനനും പാപത്താല്‍
പങ്കിലമാക്കപ്പെടുന്നത് ഒരുപോലെയാണ് എന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ടല്ലോ.
ഈശ്വരന്‍ നിശ്ചയിച്ചിട്ടുള്ളത് ലംഘിക്കുന്നതാണ് പാപം. അതായത്, പാപം
മതാതീതമാണ്. പാപരഹിതവും പുണ്യപൂര്‍ണ്ണവും ആയ അവസ്ഥയും മതാതീതമാണ്.
ആദ്യത്തേതില്‍ നിന്ന് രണ്ടാമത്തേതില്‍ എത്താനുള്ള പാതയിലാണ് മതഭേദം.
എന്നിലൂടെയല്ലാതെ ആരും ദൈവപിതാവില്‍ എത്തുന്നില്ല എന്ന് ശരീരമായി അവതരിച്ച
വചനം പറഞ്ഞത് അവതാരഭാവത്തെ മാത്രം കരുതിയാണ് എന്ന് വ്യാഖ്യാനിക്കുമ്പോഴാണ്
ദൈവം ക്രിസ്ത്യാനിയാണ് എന്ന് പറയേണ്ടിവരുന്നത്. ശരീരം ധരിക്കുന്നതിന്
മുന്‍പ് വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെ ആയിരുന്നു. ആ വചനം ദൈവം
തന്നെ ആയിരുന്നു. അതായത്, ദൈവത്തിലൂടെയല്ലാതെ ദൈവത്തില്‍ എത്തുന്നില്ല.
ഭാഗംഭാഗമായിട്ടും വിവിധമായിട്ടും പണ്ട് സ്വയം
വെളിപ്പെടുത്തിയവനെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശവും
വിസ്മരിക്കാവുന്നതല്ല.
യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ചരിത്രം പരിശോധിക്കുന്ന കാരന്‍
ആംസ്‌ട്രോങ് ദൈവത്തിന്റെ ചരിത്രം എന്ന കൃതി അവസാനിപ്പിക്കുന്നത്
ഈശ്വരശൂന്യത മനുഷ്യരാശിക്ക് താങ്ങാനാവുന്നതല്ല എന്നു പറഞ്ഞിട്ടാണ്
മതമൗലികവാദത്തിന്റെ അമൂര്‍ത്തവിഗ്രഹങ്ങള്‍ ആ ശൂന്യത പരിഹരിക്കുകയില്ല എന്ന്
അവര്‍ പറയുന്നു. ഇത് ഇപ്പറഞ്ഞ മൂന്ന് മതങ്ങള്‍ മാത്രം നേരിടുന്ന
പ്രശനമല്ല. ഹിന്ദുമതം പോലെ വിശാലമായ മുത്തുക്കുടയ്ക്ക് കീഴിലും
മതമൗലികവാദത്തിന്റെ വിഗ്രഹങ്ങള്‍ അസഹിഷ്ണുത വളര്‍ത്താറുണ്ട്.
ഉപരിവിപ്ലവതയുടെ തടവുകാരാണ് അത്തരം അല്പമനസ്സുകള്‍, ഏത് മതത്തിലായാലും.
ഞാന്‍ ഈയിടെ ഒരു പുതിയ വാക്ക് പഠിച്ചു; അള്‍ട്രാക്രെപിഡേറിയന്‍. ഒരു
ചിത്രകാരന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടം വരച്ചു. ചിത്രത്തില്‍
കാണുന്ന ചെരിപ്പുപയോഗിച്ച് കുതിരസവാരി വയ്യ എന്ന് ഒരു ചെരിപ്പുകുത്തി
പറഞ്ഞു. ചിത്രകാരന് അത് ബോധ്യമായി. അയാള്‍ മാറ്റിവരച്ചു. അപ്പോള്‍
ബെല്‍റ്റ്, പുരികം, ചെവി ഒക്കെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി
ചെരിപ്പുകുത്തി. ചിത്രകാരന്‍ പറഞ്ഞു, “സൂത്തോര്‍, നെ ഉള്‍ത്രാ ക്രെപിദാം”.
ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ട. ഈ കഥയിലാണ് പദനിഷ്പത്തി.
പിന്നെ അര്‍ത്ഥം പറയേണ്ടതില്ല. ദൈവത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍
നാം എല്ലാവരും ചെരിപ്പുകുത്തിയുടെ ഭാവത്തിലാണ്. അതിന് പകരം അഹംബ്രഹ്മാസ്മി,
തത്ത്വമസി എന്ന തിരിച്ചറിവാണ് വിനീതനായ അന്വേഷകന് ഉണ്ടാവേണ്ടത്. ദൈവത്തെ
മാനിക്കാനും മനുഷ്യരെ സ്‌നേഹിക്കാനും ഉള്ള കല്പനയുടെ പരാവര്‍ത്തനമാണത്. നാം
അഭിവാദ്യം ചെയ്യുമ്പോള്‍ കൈ കൂപ്പുന്നത് അപരനിലെ ദൈവാംശത്തെ
മാനിച്ചിട്ടാണ്. ബുദ്ധമതത്തില്‍ ദൈവം ഇല്ല എന്ന് പറയുമെങ്കിലും, എന്നിലെ
ദൈവം നിന്നിലെ ദൈവത്തെ വണങ്ങുന്നു എന്നാണ് താന്‍ കുനിഞ്ഞുവണങ്ങുന്നതിന്റെ
അര്‍ത്ഥം എന്ന് ദലായ്‌ലാമ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതം മറ്റ്
മതങ്ങളേക്കാള്‍ ഭേദമെന്ന് പറയാന്‍ ക്രിസ്ത്യാനികള്‍ക്കോ, ഒരൊറ്റ
വേദപ്രമാണത്തെ ആശ്രയിക്കാത്തതിനാല്‍ മറ്റ് മതങ്ങളെക്കാള്‍ ഭേദം
ഹിന്ദുമതമാണ് എന്ന് പറയാന്‍ ഹിന്ദുക്കള്‍ക്കോ അവകാശമില്ല എന്ന് ചുരുക്കം.
ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. “ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട്
വേണ്ട” എന്നാണ് ഓര്‍ക്കേണ്ടത്, മതമേതായാലും.’
**************
Religion = catholic schoolല്‍ ഉപ്പ് മാവും പാലും കിട്ടാന്‍ പിടിച്ചിരുത്തുന്ന ക്ലാസ്
christanity is not a religion, it is a big cults, there are 4000+ cults under the name.
Jesus never said he is god.
In orthodox churches they call each other നല്ല ചന്ത തെറി .
പിന്നെ നിങ്ങളുടെ ph d yude copy e malayaliyil iduka,
അപ്പോള്‍ മറുപടി തരാ൦.
There is lot of fake phd in e malayalee
മിര്‍ഗങ്ങള്‍ നാലു കാലില്‍ നിന്ന് മൂത്രം ഒഴിഒഴിക്കുന്നതുപൊലെ സുനകനും മൂത്രം ഒഴിക്കാന്‍ സാദിക്കും എന്നാലും അവന്‍ കാല് പൊക്കി പ്രദര്‍ശിപ്പിക്കുന്നതു പോലെ ആണ് ചില മനുഷര്‍. അവര്‍ മറ്റുള്ളവരെകാല്‍ മിടുക്കന്‍ എന്ന് കാണിക്കാന്‍ കുറെ ചോദ്യങ്ങള്‍ എറിയും, എന്നിട്ട് വെല്ലുവിളി നടത്തും മറുപടിക്കായി.
ആദ്യം സൊന്തം ചോദ്യത്തിന് മറുപടി എഴുതുക, ശരി ആണോ എന്ന് വായനക്കാര്‍ പറയും.
BC & AD – has it got anything to do with Jesus?
It is a fraud created by Christian Mythmakers.
So far there is no proof when was Jesus born or if he ever lived.
Christian historians are of opinion that if Jesus lived as a real person he would have been born in the years between BC 10 – 4.
BC= before Christ & AD = year of the Lord was a myth fabricated in the later century. Modern historians have trashed the terms BC &AD and use the terms BCE = before the common era and CE= common era.
Roman emperors believed that they were incarnations of god. Stone inscriptions were common during their time to use the words the year our lord and saviour was born… The unknown author of the gospel of mark gave it a sugar touch to begin his gospel as the beginning of Jesus and copied the same words.
Christ is a very different concept of the Israelites literature. Southern Judea literature regarded Christ as king from the David family and the Northern literature regarded Christ as a Teacher.
The whole myth of Jesus is a quagmire, the more you step into it you are pulled into fallacious fiction.