2014ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ
അല്‍ബേനിയായിലെ 'ടിറാന്‍' സന്ദര്‍ശിച്ചപ്പോള്‍ പുതിയതായി കര്‍ദ്ദിനാളായി
തിരഞ്ഞെടുത്ത ഏണസ്റ്റ് സിമോണി അനുഭവിച്ച കൊടും യാതനകളുടെ
കഥകള്‍ അന്നൊരു സമ്മേളനത്തില്‍ വെച്ച് കേട്ടിരുന്നു. കമ്മ്യുണിസ്റ്റ്
സ്റ്റാലിനിസ്റ്റ് പ്രത്യായ ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റ
കൊടും ക്രൂരതകള്‍ അനുഭവിച്ച ഒരു അല്‍ബേനിയന്‍ പുരോഹിതന്റെ ഹൃദയസ്പര്‍ശിയായ
വാക്കുകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കണ്ണുകളെ ഈറനാക്കിയിരുന്നു.
യാതനകളില്‍ക്കൂടിയാണ് ഇന്ന് വൃദ്ധനായ ആ അല്‍ബേനിയന്‍ പുരോഹിതന്‍ തന്റെ
ജീവിതം മുഴുവന്‍ തള്ളി നീക്കിയത്. പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ
തടവറകള്‍ക്കുള്ളില്‍ കമ്മ്യുണിസ്റ്റധികാരികള്‍ പീഡിപ്പിച്ചിരുന്നു. നീണ്ട
പതിനെട്ടു വര്‍ഷം നിര്‍ബന്ധിത കഠിന ജോലി ചെയ്യേണ്ടി വന്നു. അന്നത്തെ അധികാര
വര്‍ഗത്തിന്റെ പൈശാചിക മനുഷ്യവേട്ട ലോകമാകമാനമുള്ള ജനതകളെ
ഞെട്ടിച്ചിരുന്നു. വത്തിക്കാന്‍ 2017 നവംബര്‍ പത്തൊമ്പതാം തിയതി പതിനേഴ്
കര്‍ദ്ദിനാള്‍മാരെ വാഴിക്കുന്നുണ്ട്. അവരില്‍ മാര്‍പ്പാപ്പയെ
തിരഞ്ഞെടുക്കാന്‍ പതിമ്മൂന്ന് പേര്‍ക്കേ കഴിയുകയുള്ളൂ. കര്‍ദ്ദിനാളായി
തീരുമാനിച്ച ഏണസ്റ്റ് സിമോണിയ്ക്ക് എണ്‍പത് വയസ്സ് കഴിഞ്ഞതിനാല്‍
അദ്ദേഹത്തിന് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന സമയം വോട്ടവകാശം
ഉണ്ടായിരിക്കില്ല.
എണ്‍പതു വയസില്‍ കൂടുതല്‍ പ്രായമുള്ള നാലു പേരില്‍ തിരഞ്ഞെടുത്ത
കര്‍ദ്ദിനാള്‍ സിമോണിയ്ക്ക് ഒക്ടോബര്‍ പതിനെട്ടാം തിയതി എണ്‍പത്തിയെട്ടു
വയസു തികഞ്ഞു. വത്തിക്കാന്‍ റേഡിയോ അദ്ദേഹത്തെ കര്‍ദ്ദിനാളായി
വാഴ്ത്തുന്നുവെന്ന വാര്‍ത്ത അറിയിച്ചപ്പോള്‍ അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന
സിമോണിയെ സംബന്ധിച്ച് വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം
പറഞ്ഞു, 'പോപ്പിന്റെ വാക്കുകള്‍ വത്തിക്കാന്‍ റേഡിയോവില്‍ കൂടി
ശ്രവിച്ചപ്പോള്‍ എന്നെ സംബന്ധിച്ച് അത് വലിയൊരു വിസ്മയമായിരുന്നു.
അങ്ങനെയൊന്ന് ജീവിതത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും
സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല.' 'ഒരു സാധുവായ മിഷിണറിക്ക്
ഇങ്ങനെ അനുഗ്രഹം കിട്ടിയത് ദൈവത്തിന്റെ കൃപകൊണ്ടെന്നും' കര്‍ദ്ദിനാള്‍
വിശ്വസിക്കുന്നു. ലോകം മുഴുവന്‍ നന്മ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം
പറഞ്ഞു.
അല്‍ബേനിയായിലുള്ള ട്രോഷണി എന്ന പട്ടണത്തില്‍ 1928
ഒക്ടോബര്‍ ഇരുപത്തിയെട്ടാം തിയതി സിമോണി ജനിച്ചു. ഒരു ദരിദ്ര
കുടുംബത്തിലാണ് വളര്‍ന്നത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്
പുരോഹിതനാകാനുള്ള മോഹമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് സമീപത്തുള്ള
പള്ളിയില്‍ കൈക്കാരനായും പ്രാര്‍ത്ഥനയുമായും കുര്‍ബാനയില്‍ പുരോഹിതരെ
സഹായിച്ചും മുഴുവന്‍ ദിവസവും പള്ളി പ്രവര്‍ത്തനങ്ങളും കുട്ടികളെ വേദപാഠം
പഠിപ്പിക്കലുമായി കഴിഞ്ഞിരുന്നു. പിതാവിന്റെ ദൈവിക ഭക്തിയും പള്ളി ഭക്തിയും
കണ്ടു വളര്‍ന്ന ബാലനായ സിമോണില്‍ ഒരു പുരോഹിതനാകാനുള്ള മോഹം
ദൃഢമായിക്കൊണ്ടിരുന്നു. പത്താം വയസ്സില്‍ ഫ്രാന്‍സിസ്ക്കന്‍ സെമിനാരി
സ്കൂളില്‍ വിദ്യാഭ്യാസവും അതിനുശേഷം മൈനര്‍ സെമിനാരിയില്‍ വൈദിക പഠനവും
ആരംഭിച്ചു. റക്ഷ്യയുടെ ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ അതേ നയം
ഉള്‍ക്കൊണ്ടിരുന്ന 'എന്‍വര്‍ ഹോക്‌സാ' 1944ല്‍ അധികാരം
ഏല്‍ക്കുന്നവരെ സിമോണി തന്റെ സെമിനാരി പഠനം തുടര്‍ന്നു. സഭയുടെ വക
സെമിനാരികളും പള്ളികളും അടച്ചുപൂട്ടാന്‍ ഒരു നിയമം 'എന്‍വറെന്ന' ഈ
ഏകാധിപതിയുടെ കാലത്ത് നടപ്പാക്കിയിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളും
തുടച്ചു നീക്കാന്‍ ആജ്ഞാപനവും ഉണ്ടായിരുന്നു.
സെമിനാരി നിര്‍ത്തല്‍ ചെയ്യുന്നതുവരെ സിമോണി അതേ സെമിനാരിയില്‍ തന്നെ
പത്തുകൊല്ലം പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫസ്സര്‍മാര്‍ ഭൂരിഭാഗവും
ജര്‍മ്മന്‍കാരും ഓസ്ട്രിയാക്കാരുമായതുകൊണ്ട് അവരുടെ സംസ്കാരവുമായി
ഒത്തുചേര്‍ന്നായിരുന്നു വളര്‍ന്നത്. 'സെമിനാരിയന്‍' എന്ന നിലയില്‍
അന്നുണ്ടായിരുന്ന ബിഷപ്പ് അദ്ദേഹത്തെ കമ്മ്യുണിസ്റ്റുകാര്‍ എത്താത്ത ഒരു
ഗ്രാമപ്രദേശത്ത് അയച്ചു. മതങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള മിലിറ്ററി
ഭരണത്തിന്റെ കര്‍ശന നിയമം മൂലം ഒളിവു സങ്കേതങ്ങളില്‍ ഇരുന്നുകൊണ്ടു സൈമണ്‍
വൈദിക പഠനം തുടര്‍ന്നു.സ്റ്റാലിന്‍ അക്കാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളുമായി
ശീതസമരം പ്രഖ്യാപിച്ച നാളുകളായിരുന്നു. സിമോണിയുടെ തത്ത്വശാസ്ത്ര പഠനശേഷം
അദ്ദേഹത്തിന് നിര്‍ബന്ധിത മിലിറ്ററി സേവനത്തിന് പോവേണ്ടി വന്നു. മിലിറ്ററി
സേവന ശേഷം അദ്ദേഹം രൂപതവക സെമിനാരിയിലെ ദൈവശാസ്ത്രം പഠിക്കാനാരംഭിച്ചു.
1956 ഏപ്രില്‍ ഏഴാംതീയതി ഫാദര്‍ സിമോണി പുരോഹിതനായി ആദ്യത്തെ കുര്‍ബാന
അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ ആദ്യത്തെ പ്രേഷിത ജോലി ഷിക്കോഡെറോ
(ടവസീറലൃ0)എന്ന സ്ഥലത്തായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു യുവാവായ
പുരോഹിതനെ അറസ്റ്റ് ചെയ്ത ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. അവിടെ സേവനം
ചെയ്തിരുന്ന കാലത്താണ് സിമോണി കമ്യുണിസ്റ്റുകാരുടെ നോട്ടപ്പുള്ളിയായത്.
അള്‍ത്താരയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ അനേകം ചെറിയ
കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹം കാര്‍മ്മികനായി കുര്‍ബാന അര്‍പ്പിക്കുന്ന
സമയങ്ങളില്‍ പള്ളി നിറയെ ജനവും സംബന്ധിച്ചിരുന്നു. നാസ്തികത്വത്തില്‍
വിശ്വസിച്ചിരുന്ന രാജ്യം 1960 ആയപ്പോള്‍ ദൈവിക വിശ്വാസികള്‍ക്കെതിരെ
ശക്തമായ യുദ്ധവും പ്രഖ്യാപിച്ചിരുന്നു.
അക്കാലത്ത് ഫാദര്‍ സിമോണിയോടു കമ്മ്യുണിസ്റ്റുകാര്‍ ചോദിക്കുമായിരുന്നു,
'നിങ്ങള്‍ക്ക് ജനങ്ങളെ ദൈവത്തിന്റെ അസ്തിത്വപ്പറ്റി കള്ളം പറഞ്ഞുകൊണ്ട്
എത്രനാള്‍ ചതിക്കാന്‍ സാധിക്കും'? "സഭ രണ്ടായിരം കൊല്ലമായി ഉള്ളതാണ്;
ആത്മാക്കളെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം; നിങ്ങളുടെയും ആത്മാവിനെ
രക്ഷിക്കാന്‍ സഭ നിലകൊള്ളുന്നുവെന്ന്" അദ്ദേഹം മറുപടി പറയുമായിരുന്നു.
ഫാദര്‍ സിമോണിയുടെ ഇത്തരമുള്ള വാദങ്ങള്‍ കമ്മ്യുണിസ്റ്റുകാരെ
പ്രകോപിപ്പിക്കുകയും അദ്ദേഹം അവരുടെ പാര്‍ട്ടിക്ക് ഒരു ഭീക്ഷണിയാവുന്ന
തോന്നലുകള്‍ ഉണ്ടാവുകയും ചെയ്തു. സര്‍ക്കാരിനെതിരെ
പ്രസ്താവനകളിറക്കുന്നതിനു പ്രേരിപ്പിക്കാന്‍ കമ്മ്യുണിസ്റ്റുകാര്‍
അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കു പണം നല്‍കിയിരുന്നു. വരാന്‍ പോവുന്ന
വിപത്തിലും അവരുടെ ചതിയിലും സിമോണി ബോധവാനായിരുന്നു.
1944ല്‍ കമ്മ്യുണിസം അല്‍ബേനിയായില്‍ പ്രാബല്യത്തില്‍ വരുകയും കത്തോലിക്കാ
സഭയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള പ്രയത്‌നങ്ങള്‍ ആരംഭിക്കുകയും
ചെയ്തു. അല്‌ബേനിയായെ പൂര്‍ണ്ണമായും നിരീശ്വര വാദികളുടെ ആദ്യത്തെ രാജ്യമായി
വിളംബരം ചെയ്തു. പുരോഹിതരെ നശിപ്പിക്കാതെ നിരീശ്വര വാദം വിജയിക്കാന്‍
സാധിക്കില്ലെന്നായിരുന്നു ഭരണാധികാരികള്‍ ചിന്തിച്ചിരുന്നത്. 1945ലാണ്
പുരോഹിതര്‍ക്കെതിരായുള്ള യുദ്ധം ആരംഭിച്ചത്. ഫ്രാന്‍സിസ്ക്കന്‍
പ്രൊഫസര്‍മാരായ അനേകം പുരോഹിതരെ തോക്കുധാരികളായ പട്ടാളക്കാര്‍ വെടിവെച്ചു
കൊന്നു.
പതിനാലാം നൂറ്റാണ്ടുമുതല്‍ സഭയ്‌ക്കെതിരായ പീഡനം ഓട്ടോമന്‍ സാമ്രാജ്യമാണ്
തുടങ്ങി വെച്ചത്. അതിക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളും വഴിയാണ്
അല്‍ബേനിയായെ കീഴ്‌പ്പെടുത്തിയത്. അല്‍ബേനിയായില്‍ ഇന്ന് ഭൂരിഭാഗവും
മുസ്ലിം ജനതയാണ്. എന്നാല്‍ മറ്റുള്ള ബാല്‍ക്കിന്‍ രാജ്യങ്ങളിലെല്ലാം
ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. 1912ല്‍ അല്‍ബേനിയാ ഓട്ടോമന്‍
സാമ്രാജ്യത്തില്‍ നിന്നും വേറിട്ടു സ്വതന്ത്രമായ ശേഷം കത്തോലിക്കരുടെ എണ്ണം
അവിടെ ഗണ്യമായി കുറഞ്ഞിരുന്നു. കത്തോലിക്കര്‍ അല്‍ബേനിയായുടെ മൊത്തം
ജനസംഖ്യയുടെ ഇരുപതു ശതമാനം വരും. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്‌റ്
ഇറ്റലി അല്‍ബേനിയായെ കീഴ്‌പ്പെടുത്തി. ഇറ്റലിയുടെ ഭാഗമായി ചേര്‍ക്കുകയും
ചെയ്തു. എന്നാല്‍ ഇറ്റലിക്ക് അധിക കാലം ആ രാജ്യം കൈവശം വെക്കുവാന്‍
സാധിച്ചില്ല.
സോവിയറ്റ് യൂണിയന്റെ ബാല്‍ക്കന്‍സിലുള്ള നാസികള്‍ക്കെതിരെയുള്ള
തുടര്‍ച്ചയായ യുദ്ധ വിജയത്തില്‍ അല്‍ബേനിയന്‍ കമ്മ്യുണിസ്റ്റുകാര്‍
രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അല്‍ബേനിയന്‍ കമ്മ്യുണിസ്റ്റ്
പാര്‍ട്ടിയുടെ നേതാവായ 'എന്‍വര്‍ ഹോക്‌സ' (ഋി്‌ലൃ ഒീഃവമ) ഭരണാധികാരിയായി.
രാജ്യത്തുള്ള പൗര സ്വാതന്ത്ര്യം ഇല്ലാതാക്കി. മതം രാജ്യത്തിന്റെ ശത്രുവായി
പ്രഖ്യാപിച്ചു. അന്നുവരേയും മുസ്ലിമുകളും കത്തോലിക്കരും
ഓര്‍ത്തോഡോക്‌സുകാരും സമാധാനപരമായി അവിടെ കഴിഞ്ഞിരുന്നു. ഹോക്‌സയുടെ ഭരണം
1944 മുതല്‍ അദ്ദേഹം മരിക്കുന്ന 1985 വരെ തുടര്‍ന്നിരുന്നു. അയാള്‍ക്ക്
ഏറ്റവും വിരോധം കത്തോലിക്കാ സഭയോടായിരുന്നു. വത്തിക്കാനെ ഒരു ഫാസിസ്റ്റായും
കമ്മ്യുണിസ്റ്റ് വിരോധിയായും കണ്ടതായിരുന്നു കാരണം.
ചൈനായുടെ സാംസ്ക്കാരിക വിപ്ലവ വിജയത്തിനുശേഷം 'ഹോക്‌സേ', മാവോയുടെ
ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ഹോക്‌സേ അദ്ദേഹത്തിന്‍റെ രീതിയില്‍
മറ്റൊരു സാംസ്ക്കാരിക വിപ്ലവം നടപ്പാക്കി. 1967ല്‍ അല്‍ബേനിയ ലോകത്തിലെ
ആദ്യത്തെ നിരീശ്വര രാജ്യമായി പ്രഖ്യാപിച്ചു. പീഡനങ്ങള്‍, കാരാഗ്രഹ വാസം,
രാജ്യത്തില്‍ നിന്ന് പുറത്താക്കല്‍, വധശിക്ഷ എന്നിവകള്‍ കമ്മ്യുണിസ്റ്റ്
അല്‍ബേനിയായില്‍ നിത്യ സംഭവങ്ങളായി മാറി. ആരെങ്കിലും കമ്മ്യൂണിസ്റ്റ്
ആശയങ്ങളെയോ ഭരണത്തിനെതിരെയോ വിമര്‍ശിച്ചാല്‍ മരണ ശിക്ഷവരെ നല്‍കിയിരുന്നു.
കത്തോലിക്കാ വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് വത്തിക്കാനുമായി ബന്ധമില്ലാത്ത
സ്‌റ്റേറ്റുവക പള്ളികള്‍ രാജ്യമെങ്ങും സ്ഥാപിച്ചു. പുരോഹിതര്‍ക്കും
ബിഷപ്പുമാര്‍ക്കും കഠിന ശിക്ഷകള്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ മത
സംവിധാനങ്ങളെ എതിര്‍ക്കുന്നവര്‍ക്കും ശിക്ഷകള്‍ കൊടുത്തിരുന്നു.
1963ല്‍ ക്രിസ്തുമസ് ദിവസം ഫാദര്‍ സിമോണിയെ അറസ്റ്റ് ചെയ്യാനുള്ള
വാറന്‍റ് ലഭിച്ചു. ജോണ്‍ എഫ് കെന്നഡിയുടെ ആത്മാവിനു വേണ്ടി അന്ന് പാതിരാ
കുര്‍ബാന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് വന്ന് രാത്രിയില്‍തന്നെ
അദ്ദേഹത്തിന്‍റെ കൈകളില്‍ ചങ്ങലയിട്ടു. സര്‍ക്കാരിനെതിരെ ഗുഡാലോചന
നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍
കിട്ടുമെന്ന് മോഹിച്ചുകൊണ്ടു ജഡ്ജി അദ്ദേഹത്തോട് "താങ്കള്‍ ജനങ്ങളോട്
ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു.
"ശത്രുക്കളെ സ്‌നേഹിക്കാനും ക്ഷമിക്കാനുമാണ് യേശു പഠിപ്പിച്ചത്" എന്ന്
ജഡ്ജി മുമ്പാകെ മറുപടി നല്‍കി.
പട്ടാളക്കോടതി അദ്ദേഹത്തെ വെടി വെച്ചുകൊല്ലാന്‍ ഉത്തരവും കൊടുത്തു.
ക്രൂരമായി മര്‍ദ്ദിക്കുകയും മൂന്നു മാസം ഏകാന്ത തടവിലിടുകയും ചെയ്തു. പള്ളി
ഉപേക്ഷിക്കാനുള്ള സമ്മര്‍ദത്തിന് വഴിപ്പെടാത്തതിനാല്‍ മനുഷ്യത്വ രഹിതമായ
എല്ലാ മൃഗീയ പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നു. അദ്ദേഹത്തെ
സ്വതന്ത്രനാക്കിയെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. പതിനെട്ടു വര്‍ഷം
കല്‍ക്കരി, ചെമ്പു ഖനികളില്‍ കഠിന ജോലി ചെയ്യിപ്പിച്ചു. പിന്നീട് പത്തു
വര്‍ഷം മലിന വസ്തുക്കള്‍ ഒഴുകുന്ന കനാലുകള്‍ വൃത്തിയാക്കുന്ന ജോലികളില്‍
ചുമതലപ്പെടുത്തി.
ജയിലില്‍ കിടക്കുമ്പോള്‍ മനഃപാഠമായി പഠിച്ച പ്രാര്‍ത്ഥനകളും ലത്തീന്‍
ഭാഷയില്‍ രഹസ്യമായി കുര്‍ബാനയും ചൊല്ലുമായിരുന്നു. മറ്റുള്ള ജയില്‍
അന്തേവാസികള്‍ക്ക് കുര്‍ബാനയും കുമ്പാസാരവും നല്‍കിയിരുന്നു.
അല്‍ബേനിയായില്‍ അന്ന് ഇരുന്നൂറില്‍ താഴെ മാത്രമേ
പുരോഹിതരുണ്ടായിരുന്നുള്ളൂ. എല്ലാവരെയും തന്നെ ഭരണകൂടത്തിന്റെ നയമനുസരിച്ച്
ജയിലില്‍ അടച്ചിരുന്നു. അനേകം പുരോഹിതരെയും മതത്തില്‍ വിശ്വസിച്ചിരുന്ന
മറ്റു മതങ്ങളില്‍പ്പെട്ടവരായ അനേകായിരങ്ങളെയും കൊല്ലുകയും ചെയ്തു.
ആയിരക്കണക്കിന് ആരാധാനാലയങ്ങള്‍ പിടിച്ചെടുത്തു. അവകളെല്ലാം പിന്നീട്
സിനിമാക്കൊട്ടകളും ജിംനേഷ്യവും മീറ്റിംഗ് ഹാളുകളുമാക്കി മാറ്റിയെടുത്തു.
ജയില്‍ ജീവിതകാലത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. 'ജയിലിന്റെ അവസ്ഥ
ഭീകരവും മനസിനെ ആഘാതം ഏല്‍പ്പിക്കുന്നതുമായിരുന്നു. നീണ്ട മണിക്കൂറോളം
ചെമ്പു ഖനികളില്‍ ജോലി ചെയ്യണമായിരുന്നു. തണുപ്പ് അതി
കഠിനമായിരുന്നതുകൊണ്ടു അതിനുള്ളില്‍ അനേകര്‍ മരിച്ചു വീണു. ചെമ്പു
ഖനികളില്‍ നിന്നും ലഭിക്കുന്ന ചെമ്പിന്റ മായം കലര്‍ന്ന ചുവപ്പുനിറമുള്ള
വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നു. 1973ല്‍ ജയിലിനുള്ളില്‍
അന്തേവാസികളുടെ ഒരു വിപ്ലവം ഉണ്ടായി. ബഹളം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ജയില്‍
വീണ്ടും സുരക്ഷിതാ കാവല്‍ക്കാരുടെ നിയന്ത്രണത്തിലായി. ഫാദര്‍ സിമോണിയേയും
ചോദ്യം ചെയ്തു. സിമോണിയുടെ സ്വാധീനം മൂലമാണ് വിപ്ലവം ഉണ്ടായതെന്നും
കുറ്റാരോപണം ഉണ്ടായി. ഏതായാലും അദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റാരോപണം
റദ്ദാക്കുകയും അടുത്ത എട്ടുവര്‍ഷംകൂടി ജയില്‍ വാസം തുടരുകയും ചെയ്തു.
വിശ്വാസികള്‍ക്ക് രഹസ്യമായി ലാറ്റിന്‍ ഭാഷയില്‍ കുര്‍ബാന
അര്‍പ്പിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് പുറമെനിന്ന്
റൊട്ടിയും വീഞ്ഞും എത്തിക്കുമായിരുന്നു. അങ്ങനെ അവര്‍ക്ക് ആചാര പ്രകാരമുള്ള
കുര്‍ബാന അര്‍പ്പിക്കാന്‍ സാധിച്ചിരുന്നു.
1981ല്‍ പതിനെട്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഫാദര്‍ സിമോണി
മോചിതനായി. അദ്ദേഹത്തോട് വിവാഹം കഴിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍
നിര്‍ബന്ധിച്ചു. അതിനായി അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും
സ്വാധീനിച്ചിരുന്നു. പൗരാഹിത്യം ഉപേക്ഷിക്കാനും നിര്‍ദേശിച്ചു. വിവാഹം
കഴിക്കുകയാണെങ്കില്‍ വീണ്ടും ജയിലില്‍ വിടുകയില്ലെന്ന് മാതാപിതാക്കള്‍ക്ക്
ഉറപ്പും കൊടുത്തിരുന്നു. അങ്ങനെ ഭയപ്പെടുത്തിയുള്ള പ്രലോഭനങ്ങളില്‍ സൈമണ്‍
വീഴാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു, "ഞാന്‍ ഒരു സുന്ദരിയെ
വിവാഹം ചെയ്തു. ഞാന്‍ പ്രേമിച്ച എന്റെ വധു സഭയെന്ന മണവാട്ടിയായിരുന്നു."
അധികാരികളുടെ കണ്ണില്‍പ്പെടാതെ 1981 മുതല്‍ 1991 വരെ ഷകോഡര്‍
എന്ന സ്ഥലത്ത് അദ്ദേഹം കുര്‍ബാന അര്‍പ്പിക്കുകയും കുമ്പസാരിപ്പിക്കുകയും
ചെയ്യുമായിരുന്നു. 1990 ജൂലൈ 5 നു വീണ്ടും അദ്ദേഹത്തിന് സര്‍ക്കാരില്‍
നിന്നും സമന്‍സ് വന്നു. ആരെങ്കിലും അദ്ദേഹം കുര്‍ബാന അര്‍പ്പിക്കുന്ന വിവരം
പറഞ്ഞു കാണുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ സമന്‍സ്
വിധിക്കാനായിരുന്നില്ല, സന്തോഷിക്കാനായിരുന്നു. പള്ളികള്‍ വീണ്ടും
തുറക്കാന്‍ പോവുന്ന സദ് വാര്‍ത്തയായിരുന്നു ലഭിച്ചത്. കമ്മ്യുണിസ്റ്റ്
ഭരണം അവസാനിച്ചുകൊണ്ട് മതേതര സര്‍ക്കാര്‍ നിലവില്‍ വന്നു. സഭയുമായി വീണ്ടും
സര്‍ക്കാര്‍ നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ പോവുന്ന വിവരവും അറിയിച്ചു.
1991ല്‍ നാസ്തികരായ കമ്മ്യുണിസ്റ്റുകാരുടെ ഭരണം താഴെ വീണപ്പോള്‍ ഫാദര്‍
സിമോണി ഒരു മലയുടെ സമീപമായി മിഷിണറി ജോലിയും ആതുര സേവനവുമായി പൗരാഹിത്യ
ചുമതലകളില്‍ വീണ്ടും ഏര്‍പ്പെട്ടു. മതപീഡനം ലോക രാജ്യങ്ങളില്‍ ഏറ്റവുമധികം
അനുഭവിച്ച ഒരു രാജ്യം അല്‍ബേനിയാ ആയതുകൊണ്ടാണ് പോപ്പ് ഫ്രാന്‍സിസ് തന്റെ
ആദ്യത്തെ യൂറോപ്പ്യന്‍ യാത്ര ആ രാജ്യത്തു നിശ്ചയിച്ചത്.
2016ല്‍ മാര്‍പാപ്പ പതിനേഴു പേരെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക്
മഹത്വപ്പെടുത്തിയിരുന്നു. അവരില്‍ 88 വയസുകാരനായ ഫാദര്‍ സിമോണി ഒരിക്കലും
ബിഷപ്പോ ആര്‍ച്ച് ബിഷപ്പോ ആയിരുന്നില്ല. പ്രായം കവിഞ്ഞുപോയ അദ്ദേഹത്തിന്
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ വോട്ടവകാശവും ഉണ്ടായിരിക്കില്ല.
പിന്നെ എന്തുകൊണ്ട് മാര്‍പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളായി തിരഞ്ഞെടുത്തു.
അല്‍ബേനിയന്‍ കത്തോലിക്കര്‍ സഭയ്ക്ക് വേണ്ടി സഹിച്ചതിന്റെ അടയാളമായിട്ടാണ്
മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്.
2.7 മില്ല്യന്‍ കത്തോലിക്കരാണ് അല്‍ബേനിയായില്‍ ഉള്ളത്.
കര്‍ദ്ദിനാള്‍മാരുടെ ചുവന്ന വേഷം സഭയ്ക്കു വേണ്ടി രക്തം ചൊരിഞ്ഞവരുടെ
പ്രതീകമായി കണക്കാക്കുന്നു. വേഷവിധാനത്തില്‍ അര്‍ത്ഥവത്തായ
ചിന്തകളുണ്ടെങ്കിലും ആധുനിക ലോകത്ത് അവരുടെ വേഷം ഒരു ആഡംബരമായി കരുതുന്നു.
ഫാദര്‍ സിമോണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും പൗരാഹിത്യം
ഉപേക്ഷിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പതിനെട്ടു വര്‍ഷം
കഠിന തടവില്‍ പീഡിതനായി ജയിലില്‍നിന്നും പുറത്തു വന്ന അദ്ദേഹത്തിന്
വത്തിക്കാനില്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ട അല്‍ബേനിയന്‍
രക്തസാക്ഷികളില്‍ പലരെയും വ്യക്തിപരമായി അറിയാമായിരുന്നു. അവരുടെ
തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന സമയമെല്ലാം സിമോണി ജീവിക്കുന്ന
രക്തസാക്ഷിയെപ്പോലെ മൂകമായി നോക്കി നിന്ന് അവിടെയുള്ള ദൃശ്യങ്ങളൊക്കെ
കാണുമായിരുന്നു.
അല്‍ബേനിയായില്‍ കമ്യൂണിസ്റ്റ് പീഡനം അനുഭവിച്ച് മരണമടഞ്ഞ 38 പേരെ ഇതിനോടകം
വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് അവര്‍
മാതൃകയായിരിക്കണമെന്നാണ് സഭ നിഷ്ക്കര്‍ഷിക്കുന്നത്. അല്‍ബേനിയായിലെ സഭയിലെ
രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരെന്ന ചടങ്ങ് 2016 നവംബര്‍ അഞ്ചാം തിയതി
നടത്തിയിരുന്നു. അന്ന് അല്‍ബേനിയന്‍ ജനതയില്‍ വാഴ്ത്തപ്പെട്ടവരില്‍
രക്തസാക്ഷികളായ രണ്ടു ബിഷപ്പുമാരും 21 പുരോഹിതരും ഏഴു ഫ്രാന്‍സിസ്ക്കന്‍
അച്ചന്മാരും മൂന്നു ഈശോസഭക്കാരും ഒരു സെമിനാരിയനും നാലു
അല്‍മേനികളുമുണ്ടായിരുന്നു. ഈ രക്തസാക്ഷികളെ മരണത്തിനു മുമ്പ് തല്ലുകയും
ഉരുട്ടുകയും വൈദ്യുതി ഷോക്ക് കൊടുക്കുകയും വഴി മൃഗീയമായി
പീഡിപ്പിച്ചിരുന്നു. പീഡനം നല്‍കിയിട്ടും അവര്‍ വിശ്വസത്തില്‍നിന്നും
പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു. രണ്ടു പുരോഹിതരെ കക്കൂസിലെ വെള്ളത്തില്‍
തല മുഴുവന്‍ കീഴ്‌പ്പോട്ടായി ഇട്ട് വധിച്ചിരുന്നു. മറ്റൊരാളെ ജീവനോടെ
കുഴിച്ചിട്ടു കൊന്നു. 22 വയസുള്ള മരിയാ തുചി എന്ന യുവ
കന്യാസ്ത്രി ഫ്രാന്‍സിസ്ക്കന്‍ സഹോദരിയായി സേവനം ചെയ്യവേ അവരെ നഗ്‌നയാക്കി
ഒരു ചാക്കിനുള്ളില്‍ കെട്ടിയിട്ടു. ആക്രമകാരിയായ ഒരു കാട്ടുപൂച്ചയും
ചാക്കിനുള്ളില്‍ അവരോടൊപ്പം കെട്ടിയിട്ടുണ്ടായിരുന്നു.
കാട്ടുപൂച്ചയില്‍നിന്നും അവര്‍ക്കു കിട്ടിയ ഗുരുതരമായ മുറിവു കാരണം
പിന്നീട് അവര്‍ മരിച്ചു പോയി.
2014ല്‍ മാര്‍പാപ്പാ സന്നിഹിതനായിരുന്ന ഒരു മീറ്റിംഗില്‍ 86 വയസുള്ള ഫാദര്‍
സിമോണി അന്ന് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ആ
ദേവാലയത്തിലെ ശാന്തമായ അന്തരീക്ഷത്തില്‍ നിശ്ശബ്ദതയോടെ ഓരോരുത്തരും
കാതോര്‍ത്ത് കേള്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ
സമയം ഫ്രാന്‍സീസ് മാര്‍പ്പാപ്പയും കുനിഞ്ഞിരുന്ന് കരയുകയായിരുന്നു.
പ്രസംഗം കഴിഞ്ഞു വൈദികന്‍ സാവധാനം മാര്‍പ്പായുടെ സമീപത്ത് വന്നു.
അതിനുമുമ്പ് തന്നെ മാര്‍പ്പാപ്പാ ഇരിപ്പിടത്തില്‍ നിന്നും
എഴുന്നേറ്റിരുന്നു. വയോധികനായ ആ വൈദികന്‍ മാര്‍പ്പാപ്പായുടെ മുമ്പില്‍
മുട്ടുമ്മേല്‍ കമിഴ്ന്നു വീണു. കണ്ണുനീര്‍ തുടച്ചുകൊണ്ട് മാര്‍പാപ്പാ
വൈദികനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ആശ്ലേഷിച്ചുകൊണ്ടു തലകള്‍ പരസ്പ്പരം
ചേര്‍ത്തു പിടിച്ചു. അതിനുശേഷം മാര്‍പ്പാപ്പാ ഫാദര്‍ സിമോണിയുടെ തലയില്‍
കൈകള്‍ വെച്ച് അനുഗ്രഹിച്ചു. ആ സമയമെല്ലാം മാര്‍പ്പാപ്പായുടെ കൈകള്‍
വിറക്കുന്നുണ്ടായിരുന്നു. സദസ് മുഴുവന്‍ ഹര്‍ഷാരവത്തോടെ കൈകളും
അടിക്കുന്നുണ്ടായിരുന്നു.
മാര്‍പ്പാപ്പാ പറഞ്ഞു, 'ഞാന്‍ സ്പര്‍ശിച്ച ഈ മനുഷ്യന്‍ സഭയുടെ ജീവിക്കുന്ന
രക്തസാക്ഷിയാണ്. കരുണയും ലാളിത്യവും എളിമയും കലര്‍ന്ന ഈ പുരോഹിതന്റെ
തിരഞ്ഞെടുത്ത വഴികള്‍ കഠിനവും ദുര്‍ഘടം നിറഞ്ഞതുമായിരുന്നു.
സഹനദാസനായിട്ടായിരുന്നു ക്രിസ്തുവിന്റെ ഈ രാജകുമാരന്‍ ജീവിച്ചിരുന്നത്. ഏതു
നിമിഷവും ജീവനു വില പറഞ്ഞുകൊണ്ടിരുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ മുമ്പില്‍
വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകള്‍ ചങ്കില്‍ തുളച്ചു
കയറുന്ന ദിനങ്ങളെയും മനസിനുള്ളില്‍ ദര്‍ശിച്ചു. സഭയ്ക്കുവേണ്ടി സുധീരം
പോരാടിയ ഈ വൈദികനെ സഭയുടെ രാജകുമാരനായി വാഴിച്ചുകൊണ്ടു അദ്ദേഹത്തിന്‍റെ
തലയില്‍ ഒരു ചുവന്ന തൊപ്പി അണിയിക്കുകയാണ്.' അല്‍ബേനിയ മഹാന്മാരുടെയും
രക്തസാക്ഷികളുടെയും നാടെന്നും മാര്‍പ്പാപ്പ വിശേഷിപ്പിക്കുകയുണ്ടായി.
ഇന്ന് അല്‍ബേനിയായില്‍ ഏതു മതത്തിലും വിശ്വസിക്കാനുള്ള പൂര്‍ണ്ണമായ മത
സ്വാതന്ത്ര്യമുണ്ട്. കത്തോലിക്കരും ഓര്‍ത്തോഡോസുകാരും മുസ്ലിമുകളും ഒരു
പോലെ പീഡനം സഹിച്ചതുകൊണ്ടു പരസ്പ്പര ധാരണയും മത സഹിഷ്ണതയും സഹകരണവും രാജ്യം
മുഴുവന്‍ നിഴലിച്ചിരിക്കുന്നത് കാണാം. യൂറോപ്പ് മുഴുവന്‍ കമ്മ്യൂണിസം താഴെ
വീണു. മതേതരത്വം പുനഃസ്ഥാപിച്ചതുകൊണ്ടു മതങ്ങള്‍ക്ക് ഇന്ന് അവിടെയെല്ലാം
യഥേഷ്ടം പ്രവര്‍ത്തിക്കാം.
കര്‍ദ്ദിനാള്‍ സിമോണിയ്ക്കു പറയാനുള്ള സന്ദേശം 'നാം സത്യമെന്നു
അനുശാസിക്കുന്നതില്‍ ഉറച്ചു നില്‍ക്കുകയെന്ന'താണ്. ദൈവസ്‌നേഹത്തിന്
അതിരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭൗതികതയെ മാത്രം സ്‌നേഹിച്ചാല്‍ ഈ
ലോകം നമ്മെ ചതിക്കും. 'സത്യവും ജീവനുമായ ദൈവത്തിന്റെ വഴി മാത്രം
തെരഞ്ഞെടുത്തു ജീവിക്കാനാണ്' അദ്ദേഹത്തിന്‍റെ യുവജനങ്ങളോടുള്ള ഉപദേശം.
ഫാദര്‍ സിമോണിയുടെ അഭിപ്രായത്തില്‍ 'നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിച്ചാലും
അതിന്റെ നന്മയെ മാത്രം കാണുവാനാണ്'. 'ശത്രു തൂക്കുമരത്തില്‍
കൊണ്ടുപോവുമ്പോഴും പകയും വിദ്വെഷവുമില്ലാത ശത്രുവിനോട് ക്ഷമിക്കണമെന്നും'
അദ്ദേഹം ആവശ്യപ്പെടുന്നു. ഒന്നേകാല്‍ ബില്ല്യന്‍ വിശ്വാസികളുള്ള സഭയുടെ
രാജകുമാരനായി ഫ്രാന്‍സീസ് മാര്‍പ്പാപ്പാ അദ്ദേഹത്തെ വാഴിക്കുകയാണ്.
ഫ്രാന്‍സീസ് മാര്‍പ്പാപ്പ ചുംബിച്ച ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ
വിശേഷിപ്പിക്കുന്നു.
ഒരു ക്രിസ്തുമസ് രാത്രിയില്‍ പാതിരാ കുര്‍ബാനയുടെ ഇടവേളയില്‍ സഭയുടെ മഹാനായ
ഇടയനെ അറസ്റ്റു ചെയ്ത ഈ ദേവാലയവും ദേവാലയം ഇരുന്ന സ്ഥലവും മര്‍ദ്ദിച്ചു
ജോലി ചെയ്യിപ്പിച്ച ഖനികളും ജീവിച്ച ജയിലറകളും ഇനിമേല്‍ സംഭവബഹുലമായ
കാലങ്ങളുടെ ചരിത്രമായിട്ടായിരിക്കും അറിയപ്പെടുന്നത്.
On this Columbus Day , why can't padannamackal write about Columbus and sailors who brought syphillis to Europe ?