അന്നത്തെ തെളിഞ്ഞ നീലാകാശത്തിനു അപൂര്‍വ്വ
ശോഭയായിരുന്നു. മേഘങ്ങള്‍ എത്തിനോക്കാത്ത ആ തെളിഞ്ഞ ശരത്കാല പ്രഭാതത്തിനു
വല്ലാതെ വ്യാമോഹിപ്പിക്കുന്ന വശ്യത തുടുത്തു നിന്നിരുന്നു. ടെന്‍ ടെന്‍
ന്യൂസ് ശ്രവിച്ചുകൊണ്ടു ഓഫീസിലേക്ക് പോകുമ്പോള്‍ ഒരു ചെറു വിമാനം
മന്‍ഹാട്ടനിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ വന്നിടിച്ചു എന്ന വാര്‍ത്ത
പറഞ്ഞയാള്‍ കുറച്ചു തമാശയോടെയാണ് അത് അവതരിപ്പിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരു ചെറു ഒറ്റയാള്‍ വിമാനം
മന്‍ഹാട്ടനിലെ ഒരു അംബരചുംബിയില്‍ ഇടിച്ചുകേറി എന്ന് കേട്ടിരുന്നു.
അതുകൊണ്ടുതന്നെ അത് ഒരു വലിയ വാര്‍ത്തയായി കരുതിയതുമില്ല. എന്നാല്‍ കുറച്ചു
നിമിഷങ്ങക്കു ശേഷം റേഡിയോ അവതാരകന്റെ ശബ്ദത്തിനു അല്‍പ്പം കടുപ്പം കൂടി,
ചെറു വിമാനമല്ല അത് എന്ന് തോന്നുന്നു, ഇടിച്ച സ്ഥലത്തുനിന്നും പുകപടലങ്ങള്‍
കാണുന്നു എന്നും അയാള്‍ പറഞ്ഞു.
നിമിഷങ്ങള്‍ കൊണ്ട് സംഭ്രാന്തമായ റിപ്പോര്‍ട്ടുകള്‍
പുറത്തുവന്നുകൊണ്ടിരിന്നു. രാജ്യം ആക്രമിക്കപ്പെടുകയാണ് എന്ന നഗ്‌നസത്യം
അറിഞ്ഞുകൊണ്ട് ഓഫീസില്‍ കയറിയപ്പോള്‍ എല്ലാവരുടെയും മുഖത്തെ ഭയം ശരത്കാല
സന്ധ്യപോലെ നിഴല്‍വിരിച്ചുനിന്നു. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്റിലെ
നാസുകൗണ്ടി ഗവണ്‍മെന്റില്‍, സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പില്‍, ധനകാര്യ
വിശകലനവിദഗ്ദ്ധന് എന്ന നിലയില്‍ ജോലി ചെയ്യുന്ന സമയമായിരുന്നു അത്.
അമേരിക്കയില്‍ 3,007 കൗണ്ടികള്‍ , ബോറോകള്‍, സിറ്റികള്‍, ഡിസ്ട്രിക്ടുകള്‍
ഉള്‍പ്പടെ 3,142 സ്വയംഭരണ സര്‍ക്കാരുകള്‍ നിലവിലുണ്ട്. മിക്കവക്കും
സ്വതന്ത്രമായ നിയമ നിര്‍മ്മാണ സഭകള്‍, ബജറ്റ് ,വിവിധ നികുതിപിരിവുകള്‍,
തിരഞ്ഞെടുപ്പ് കമ്മീഷന്‍,കണ്‍ട്രോളര്‍ ,പോലീസ്, ജയില്‍ , പൊതുമരാമത്തു
വകുപ്പ് സുപ്രീം കോര്‍ട്ട്, സിവില്‍ സര്‍വീസ് തുടങ്ങി എല്ലാ ഫെഡറല്‍
സംവിധാനത്തിനും അനുയോജ്യമായ ചട്ടവട്ടങ്ങള്‍ ഉണ്ട്. ധനകാര്യ
വിശകലനവിദഗ്ദ്ധന് എന്ന നിലയില്‍ എല്ലാ രാഷ്രീയ ചര്‍ച്ചകളും നേരില്‍
വീക്ഷിക്കയും, വകുപ്പ് മേധാവികളുമായി വിഷയ വിവരങ്ങള്‍ ചര്‍ച്ചചെയ്തു
സ്വതന്ത്രമായ റിപ്പോര്‍ട്ട് പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികള്‍ക്കും മറ്റു
മാദ്ധ്യമങ്ങള്‍ക്കും കൊടുക്കുക എന്ന ഉത്തരവാദിത്തം സ്വതന്ത്ര ബജറ്റ് വിശകലന
വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഒരു അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തില്‍
ഉണ്ടാവുന്ന എല്ലാ ആകാംക്ഷകളും തൊട്ടറിയാന്‍ ഈ ലേഖകന് അവസരം കിട്ടിയിരുന്നു.
നിയമനിര്‍മാണ സഭയുടെ നേതാവ് ജൂഡി ജേക്കബ്‌സ് തന്റെ മുറിയില്‍ ഉള്ള ടി വി
യില്‍ വന്നുകൊണ്ടിരുന്ന ദ്രശ്യങ്ങള്‍ മറ്റു ജനപ്രതിനിധികളോടുകൂടെ
വീക്ഷിക്കുന്നു. നിയമസഭയുടെ മറ്റു ഉദ്യോഗസ്ഥര്‍ കൂട്ടംകൂട്ടമായി
വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നു. രാജ്യം ആക്രമിക്കപ്പെടുന്നു അതിനാല്‍
എല്ലാവരും സുരക്ഷിതരായി വീടുകളിലേക്ക് പോകുവാനുള്ള അറിയിപ്പ് വന്നു.
അപ്പോള്‍ ആരും വീടുകളില്‍ പോകാനുള്ള മാനസീക അവസ്ഥയിലായിരുന്നില്ല. ഓരോ
കൂട്ടമായി അടുത്ത പള്ളിയില്‍ പോയി പ്രാര്‍ഥിക്കാം എന്ന് ഞങ്ങള്‍
തീരുമാനിച്ചു. വകുപ്പ് സീനിയര്‍ മേധാവി എറിക് അടുത്ത ഒരുകാലത്തും
പള്ളിയില്‍ പോയിട്ടില്ല. ഏതായാലും അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ പള്ളിയില്‍
പോയി മുട്ട് മടക്കി, പള്ളി നിറയെ ആളുകള്‍! എങ്ങും ഭീതി നിഴലിക്കുന്ന
മുഖങ്ങള്‍, ശ്മശാനമൂകത തളം കെട്ടി നില്‍ക്കുന്നു. എറിക്കും സ്‌റ്റെഫനിയും
ഹെലനും കൈകള്‍ കൂപ്പി മുട്ടുമടക്കി കണ്ണടച്ചുനില്‍ക്കുന്നു,
സ്‌റ്റെഫനിയുടെയും കാണിയുടെയും കണ്ണില്‍നിന്നും കുടുകുടാ കണ്ണീര്‍
പൊഴിക്കുന്നത് കണ്ടു. അടുത്ത നിമിഷങ്ങള്‍ എന്താണ് സംഭവിക്കുന്നത് എന്ന്
ആര്‍ക്കും ഒരു നിശ്ചയവും ഇല്ല. വിശ്വാസിയല്ല എന്ന് പരസ്യമായി പറഞ്ഞിരുന്ന
സ്റ്റീവന്‍ ഞങ്ങളോടൊപ്പം പള്ളിയില്‍ വന്നു, അകത്തു കയറി ഇല്ല എങ്കിലും
പുറത്തു താഴേക്ക് മാത്രം നോക്കി നില്‍ക്കുന്ന സ്റ്റീവന്‍ ഒരു പ്രതിമപോലെ
തോന്നിച്ചു.
പിന്നെയങ്ങോട്ട് പ്രവഹിച്ച വാര്‍ത്തകളും ചിത്രങ്ങളും ആര്‍ക്കും
മറക്കാനാവില്ലല്ലോ. അതിശക്തരായ ഒരു സാമ്പ്രാജ്യത്തിനു താങ്ങാവുന്നതിലേറെ
ക്ഷതം ഏറ്റിരുന്നു. മുറിവേറ്റ സിംഹം എന്ന പ്രയോഗം അക്ഷാര്‍ത്ഥത്തില്‍
അനാവൃതമായി. പാളിച്ചകളും വീഴ്ചകളും ചര്‍ച്ചചെയ്യുന്നതോടു ഒപ്പം രാജ്യം ഒരു
മനസ്സോടെ പ്രശ്‌നത്തെ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്ന പക്വത എല്ലാ
ഭാഗത്തുനിന്നും ഉണ്ടായി എന്നത് എടുത്തു പറയേണ്ടതാണ്.
ഏതാനും മാസങ്ങള്‍ക്കകം വീടിനു അടുത്തുള്ള ആ ജോലി മാറി ന്യൂയോര്‍ക്ക് സിറ്റി
സര്‍ക്കാരിന്റെ മറ്റൊരു വകുപ്പിലേക്ക് പോകേണ്ടി വന്നു. ജോലി ചെയ്യേണ്ട
കെട്ടിടം വേള്‍ഡ് ട്രേഡ് സെന്ററിന് തൊട്ടടുത്ത ഫെഡറല്‍ ബില്‍ഡിങ്ങില്‍
ആയിരുന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആ കെട്ടിടം മാത്രമായിരുന്നു ഒരു
കിഴവന്‍ അമ്മാവനെപ്പോലെ ആഘാതത്തെ അതിജീവിച്ചു നിന്നത്. മാസങ്ങളോളം ആ
കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റിയില്ല, എരിഞ്ഞ എല്ലിന്‍കഷണങ്ങളും
ചിതാഭസ്മവും നിറയെ പൊതിഞ്ഞു നിന്ന ആ പഴയ മണ്‍നിറമുള്ള കിഴവന്‍ കെട്ടിടത്തെ
ശുദ്ധീകരിക്കാന്‍ മാസങ്ങളോളം വേണ്ടിവന്നു. തൊട്ടടുത്ത
കെട്ടിടമായിരുന്നതിനാല്‍ അവിടെ നടന്ന ഓരോ വിഷയങ്ങളും ഏറെക്കുറെ അവിടെ
ജോലിയില്‍ ഉണ്ടായിരുന്നവരുടെ എല്ലാവരുടെയും മനസ്സില്‍ ഭയപ്പാടോടെ കീറി
മുറിവേല്‍പ്പിച്ചിരുന്നു. ആളിപ്പടരുന്ന തീജ്വാലയില്‍, മറ്റൊന്നും
ഓര്‍ക്കാനാവാതെ സ്വയം എടുത്തെറിയേണ്ടി വന്നവരെ നിസ്സഹായരായി നോക്കി
നില്‍ക്കേണ്ടി വന്നു പലര്‍ക്കും. ഉറങ്ങാനാവാത്ത രാത്രികളും
ആത്മസംഘര്‍ഷങ്ങളുടെയും തോരാത്ത കഥകള്‍ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു വലിയ ഇടവേളയിലെ ശുചീകരണവും തയ്യാറെടുപ്പുകളും കഴിഞ്ഞുമാത്രമാണ്
ഗ്രൗണ്ട് സീറോ പണി ആരംഭിച്ചത്. ഒച്ചിഴയുന്ന പോലത്തെ പണികളുടെ ആദ്യ ഭാഗം
കണ്ടപ്പോള്‍ ഇത് ഈ നൂറ്റാണ്ടിലൊന്നും കാണാന്‍ സാധിക്കില്ല എന്ന്
ധരിച്ചുപോയി. പകല്‍ അവിടെ അധികം ജോലിക്കാരെ കാണാറില്ലായിരുന്നു പക്ഷെ
കഠിനമായ തണിപ്പിലും മഞ്ഞിലും പണി പുരോഗമിക്കുമ്പോഴും അങ്ങനെ വലിയ കൂട്ടം
പണിക്കാരെ കാണാറില്ലായിരുന്നു. ഒരു സ്‌റ്റേജ് കഴിഞ്ഞപ്പോള്‍ കണ്ണ് തുറന്ന
വേഗത്തില്‍ പണി പുരോഗമിച്ച തുടങ്ങിആറാം നിലയിലുള്ള ജനാലയില്‍കൂടി കാണുകവഴി
ദിവസവും ഇവിടുത്തെ കാഴ്ചകള്‍ ദിനചര്യയുടെ ഭാഗമായി മാറി. ബോംബ്
പൊട്ടിക്കുന്ന ആഘാതത്തോടെ കുത്തിപ്പൊട്ടിക്കുന്ന ചില വന്‍ പ്രകമ്പനകള്‍ക്ക്
നേരത്തെ അറിയിപ്പുകള്‍ ലഭിച്ചിരുന്നു. ചില വിറപ്പിക്കുന്ന ബോറിംഗുകള്‍
ജോലിചെയ്യുന്നിടം മുഴുവന്‍ കുലുങ്ങികൊണ്ടിരുന്നു , ഇരിക്കുന്ന കസേരയില്‍
നിന്ന് പോലും താഴെപ്പോകുമെന്നു തോന്നിയിരുന്നു ചില നിമിഷങ്ങളില്‍.
പതുക്കെ പതുക്കെ ഈ ബഹളങ്ങള്‍ ഒക്കെ ദിവസത്തിന്റെ ഭാഗമായി മാറി
അലോരസപ്പെടാതായി. ഏതാണ്ട് പതിനാലു ഏക്കറോളം വരുന്ന ട്രേഡ് സെന്റര്‍
ഏരിയയില്‍ നടക്കുന്ന ശുദ്ധീകരങ്ങള്‍ക്കു വര്ഷങ്ങളോളം എടുത്തു. വളരെ
ശ്രദ്ധയോടെ, ഒരു എല്ലിന്‍ കഷണം പോലും, ഒരു പൊടിപോലും വിശുദ്ധമായി കരുതി
അടയാളപ്പെടുത്തി, ഓരോ ശേഷിപ്പും അതീവ കരുതലോടെ സൂക്ഷിച്ചു വച്ച
വര്ഷങ്ങളെടുത്ത പുനഃപ്രാപ്തി അവിശ്വസനീയമായിരുന്നു. ' പൊറുക്കും, പക്ഷെ
മറക്കില്ല ' എന്ന് ഇംഗ്ലീഷില്‍ എഴുതി അടുത്തുള്ള ഫയര്‍ സ്‌റ്റേഷനലില്‍
നിന്നും കെട്ടിത്തൂക്കിയ കൂറ്റന്‍ ബാനറുകള്‍ മുറിവേറ്റ അമേരിക്കന്‍
ആത്മാവിന്റെ തുകിലുണര്‍ത്തുകള്‍ ആയി മാറി.
ലോക നേതാക്കളും രാജാക്കന്മാരും ഇടതടവില്ലാതെ വന്നു അഭിവാദനം നേരുന്നതു
ജനാലയില്‍ കൂടി കാണാമായിരുന്നു. ഓരോ വാര്‍ഷീക ഓര്‍മ്മപ്പെടുത്തലുകളും
മുഖമില്ലാത്ത ശതുവിനോടുള്ള പല്ലിറുമ്പലായി മാറുകയായിരുന്നു. ഏതെങ്കിലും ഒരു
ശത്രുവിനെ കണ്ടെത്തി പകരം വീട്ടിയില്ലങ്കില്‍ ഉറങ്ങാന്‍ കഴിയാത്ത
അമേരിക്കക്കാരന്റെ മാനസീക അവസ്ഥക്ക് അല്‍പ്പമെങ്കിലും ശമനം ഉണ്ടായതു
ഇറാക്ക് യുദ്ധവും , സദ്ദാംഹുസൈന്‍ വധവും ആയിരുന്നു. പാക്കിസ്ഥാന്‍ എന്ന
അമേരിക്കന്‍ സുഹൃത്ത് സ്വന്തം പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന ബിന്‍ലാദനെ
മുട്ടുസൂചിയുടെ സൂക്ഷ്മതയോടെ വധിച്ചപ്പോള്‍ അമേരിക്കക്കാരന്റെ
നഷ്ട്ടപ്പെട്ട ആത്മാഭിമാനം സടകുടഞ്ഞു എഴുനേറ്റു.
ഉച്ചഭക്ഷണത്തിനു ശേഷം, ഒരു വേനലിലെ പൊള്ളുന്ന ചൂടില്‍ നിന്നും ഓഫീസിനു
തൊട്ടടുത്ത സെന്റ് പോള്‍സ് ചാപ്പലിന്റെ പിറകിലുള്ള ശ്മശാനത്തിലെ
ചാരുബെഞ്ചില്‍ മരത്തണലില്‍ ഇരുന്നു ന്യൂ യോര്‍ക്ക് ടൈംസ് മറിച്ചു
നോക്കുകയായിരുന്നു. കാലത്തെ അടക്കം ചെയ്ത ഓര്‍മ്മകളുടെ ചെപ്പിനോടൊപ്പം ഈ
ചാപ്പലിനു ചുറ്റും അടക്കം ചെയ്ത അമേരിക്കയുടെ വീരയോദ്ധാക്കളുടെ
ശവകുടീരങ്ങള്‍ മൗനമായി സംസാരിച്ചുകൊണ്ടേയിരുന്നു.1766 ല്‍ പണിത ഈ മനോഹരമായ
ചാപ്പല്‍ അനര്ഘമായ ഓര്‍മ്മകളുടെ നിമിഷങ്ങള്‍ കുടികൊള്ളുന്ന ഒരു പേടകമാണ്.
1789 ഏപ്രില്‍ 30 നു അമേരിക്കയുടെ പ്രഥമ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ങ്ടന്റെ
ഇടവകപ്പള്ളിയായി കരുതിയ ഈ ചാപ്പലിലാണ് അദ്ദേഹം അമേരിക്കയുടെ ആദ്യ
പ്രസിഡന്റായി സത്യപ്രതിഞ്ജ എടുത്ത ശേഷം നടന്നു വന്നു പ്രാര്‍ഥിച്ചത്. 250
വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചാപ്പല്‍ 1776 ലെ വന്‍ തീപിടുത്തത്തെയും
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെയും അതിജീവിച്ചു അത്ഭുതകരമായി
തലയുയര്‍ത്തി നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ചാപ്പലിനെ ' ദി ലിറ്റില്‍
ചാപ്പല്‍ ദാറ്റ് സ്റ്റൂഡ് ' എന്ന് വിശേഷിപ്പിക്കാറുണ്ട് . സെപ്തംബര്‍
പതിനൊന്നു ആക്രമണത്തിനുശേഷം ആദ്യ രക്ഷാ വീണ്ടെടുപ്പ് കേന്ദ്രമായി
ഇരുപത്തിനാലു മണിക്കൂറും ഈ ചാപ്പല്‍ പ്രവര്‍ത്തിച്ചിരുന്നു.
കുടചൂടി നില്‍ക്കുന്ന ഇടതൂര്‍ന്ന മരങ്ങള്‍ കാറ്റില്‍ എന്തൊക്കെയോ
മൊഴിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു തലയുയര്‍ത്തി ഗ്രൗണ്ട് സീറോയെ
നോക്കിയപ്പോള്‍ കണ്ട കാഴച അത്ഭുതപ്പെടുത്തി. നിര്‍മ്മാണത്തിന്റെ
ആദ്യകാലമായിരുന്നു അത്. 600 അടിയിലേറെ താഴ്ചയില്‍ പാറകള്‍ തുരന്ന്
അടിസ്ഥാനം ഉണ്ടാക്കുമ്പോള്‍ ഉണ്ടാകാവുന്ന ശബ്ദവും ബഹളവും ഒരു നിമിഷം
നിലച്ചതുപോലെ. ഒരു വലിയ വെളുത്ത മേഘം ഗ്രൗണ്ട്‌സിറോയെ മൂടി, ഭൂമിയുടെ
നിരപ്പില്‍ ചേര്‍ന്നു നില്‍ക്കുകയാണ്. കണ്ണുകളെ വിശ്വസിക്കാനായില്ല ആ
കാഴ്ച, ഒരു ഫോട്ടോ എടുക്കാന്‍ പാകത്തില്‍ അപ്പോള്‍ ചെറിയ ഫോണിന്
കഴിയുമായിരുന്നില്ല . അത്ര അദ്ഭുതകരമായ ഒരു കാഴ്ച. ദിവസവും അവിടേക്കു
നോക്കി പോകുന്ന എനിക്ക് അതുപോലെയൊരു മേഘപ്പകര്‍ച്ച അതിനു മുന്‍പും പിന്‍പും
കാണാന്‍ ആയിട്ടില്ല. മൂവായിരത്തോളം വരുന്ന രക്തസാക്ഷികള്‍ക്ക് മേഘങ്ങളായി
പറന്നിറങ്ങാനാവുമോ അറിയില്ല . മരുഭൂയാത്രയില്‍ മോശെ കണ്ട അത്ഭുത മേഘമാണോ
ഇത് ? 'അങ്ങനെ മോശെ പര്‍വ്വതത്തില്‍ കയറിപ്പോയി; ഒരു മേഘം പര്‍വ്വതത്തെ
മൂടി. യഹോവയുടെ തേജസ്സും സീനായിപര്‍വ്വതത്തില്‍ ആവസിച്ചു. മേഘം ആറു ദിവസം
അതിനെ മൂടിയിരുന്നു' (പുറപ്പാട് 24 : 15 ) . 'പിന്നെ ജീവനോടെ ശേഷിക്കുന്ന
നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍
എടുക്കപ്പെടും' (1 തെസ്സലോനിക്ക 4 :17 ). ഇത്തരം ആകുലങ്ങള്‍ അറിയാതെ
മനസ്സിലൂടെ കടന്നുപോയി. പറഞ്ഞാല്‍ ആരും വിശ്വസിക്കയില്ല എന്ന തോന്നലില്‍ ഈ
സംഭവം ഉള്ളില്‍ ഒതുക്കി വച്ചിരുന്നു.
ആര്‍ക്കിറ്റെക്ട് ഡാനിയേല്‍ ലീബെസ്കിന്‍ഡ് വിഭാവനം ചെയ്ത പുതിയ
മാസ്റ്റര്‍പ്ലാന്‍ ലോകത്തിലെ ഏറ്റവും ചിലവേറിയ നിര്‍മാണ പ്രക്രിയക്കാണ്
സാക്ഷ്യം വഹിച്ചത്. നാലു ബില്യണ്‍ ഡോളര്‍ ചിലവാക്കി ഒന്നാം ഗോപുരം
പണിതുയരുന്നത് ചിതല്‍ക്കൂട്ടങ്ങള്‍ മണ്‍കൂര പണിയുന്ന വേഗത്തിലും
എളുപ്പത്തിലും ആയിരുന്നു. വന്‍ ക്രെയിനുകള്‍ നിറഞ്ഞു നിന്ന ആകാശവിതാനം
ആധുനീക മനുഷ്യ ചരിത്രത്തിലെ നിര്‍മാണ പ്രവര്‍ത്തങ്ങളുടെ മികവും മിഴിവും
ചരിത്രത്തില്‍ എഴുതി ചേര്‍ക്കുകയായിരുന്നു. നാലു ബില്യണ്‍ ഡോളര്‍ ചിലവാക്കി
നിര്‍മ്മിച്ച 'ഒക്കല്‌സ്' അല്ലെങ്കില്‍ 'പീലിക്കണ്ണ്', ഒരു വെളുത്ത
ഗരുഡന്‍ പറന്നു വന്നിരിക്കുന്നപോലെ തോന്നും. അത്യാകര്‍ഷകമായ നിര്‍മാണ
അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല, അത്ര
വിശാലവും,പ്രശാന്തവും ആണ് അതിന്റെ അകത്തളം. അസഹനീയമായ ചൂടുള്ള ദിനങ്ങളിലും
കഠിന തണുപ്പ് ദിനങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷം ഇതിലുള്ള നടപ്പാതയിലൂടെ
മൈലുകള്‍ സഞ്ചരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ വിനോദ
സഞ്ചാരികളുടെ കേന്ദ്രത്തിനു ഒരു ബലികൊടുപ്പിന്റെ പിന്നാമ്പുറം ഉണ്ട് എന്ന്
ഓര്‍ക്കാതിരിക്കാന്‍ ആവുമോ?.
ഏതാണ്ട് 60 മില്ലിയണിലധികം വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ
എത്തുന്നത്. തകര്‍ന്നു വീണ രണ്ടു ഗോപുരങ്ങളുടെ അസ്തിവാരത്തിലും
നേര്‍ത്തൊഴുകി വീഴുന്ന വെള്ളച്ചാട്ടങ്ങളുടെ മര്‍മ്മരം തോമസ് ജെഫേഴ്‌സന്റെ
കാലത്തെ അതിജീവിക്കുന്ന വാക്കുകള്‍ ഏതോ മൂക ഭാഷയില്‍ സംവേദിക്കുന്നു
'സ്വാതന്ത്ര്യം നിലനില്‍ക്കാന്‍ നിതാന്ത ജാഗ്രത കൂടിയേ കഴിയൂ' .
എരിഞ്ഞുഭസ്മമായ മൂവായിരത്തോളം പേരുടെ, കല്ലില്‍ കൊത്തിവച്ച പേരുകളിലൂടെ
കൈവിരല്‍ ഓടിക്കുമ്പോള്‍, കാറ്റില്‍ അടിച്ചുയരുന്ന ജലകണങ്ങള്‍ മുഖത്തു
വന്നുപതിക്കുന്നത് ആത്മാക്കളുടെ കണ്ണീര്‍ കണങ്ങളാണോ എന്ന് അറിയില്ല.
ആക്രമണത്തില്‍ മനസ്സ് തകര്‍ന്ന അമേരിക്കകാരോട് പ്രസിഡന്റ് ജോര്‍ജ് ബുഷ്
പറഞ്ഞു ' നക്ഷത്രങ്ങളെ പേര് ചൊല്ലി വിളിച്ചവനാണ് നമ്മുടെ ദൈവം,
തീവ്രവാദികള്‍ക്ക് അമേരിക്കയുടെ വലിയ കെട്ടിടങ്ങളുടെ അസ്ഥിവാരം
കുലുക്കാമായിരിക്കും, അവര്‍ക്കു അമേരിക്കയുടെ അടിത്തറയെ തൊടാന്‍
സാധിക്കില്ല, അവര്‍ക്കു ഉരുക്കു തകര്‍ക്കാമായിരിക്കും , പക്ഷെ
അമേരിക്കക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിനു പോറല്‍ പോലും
ഏല്‍പ്പിക്കാനാവില്ല''. ഓരോ ജോലിദിനത്തിലും ആറാം നിലയിലെ ജനാലയില്‍കൂടി
കാണുന്നത് ഫീനിക്‌സ് പക്ഷിയുടെ ഉയര്‍ത്തെഴുനേല്‍പ്പാണ്, ..'പൊറുക്കും
ഞങ്ങള്‍ മറക്കില്ലൊരിക്കലും'.
'Eternal vigilance is the price of libetry.' - Thomas Jefferosn
(സെപ്റ്റംബര്‍ പതിനൊന്ന്, രണ്ടായിരത്തി പതിനേഴ്)