കവിതേ നിനക്കു പ്രണാമം (മഞ്ജുള ശിവദാസ്)
SAHITHYAM
27-Dec-2016
SAHITHYAM
27-Dec-2016

വരിക നീയെന്നില്‍ വരമായ് നിറഞ്ഞിടാന്‍,
ജാലകങ്ങള്‍ തുറന്നേ കിടക്കുന്നു.
തപസ്സിലാണുള്ളു നിന്‍ വരം നേടിടാന്‍,
അരുതു താമസം ആ കടാക്ഷത്തിനായ്.
ജാലകങ്ങള്‍ തുറന്നേ കിടക്കുന്നു.
തപസ്സിലാണുള്ളു നിന്‍ വരം നേടിടാന്‍,
അരുതു താമസം ആ കടാക്ഷത്തിനായ്.
നന്മ കാക്കുന്ന വാക്കായ് ജനിക്ക നീ..
വരികളായങ്ങൊഴുകി പരക്കു നീ..
ഹൃദയതാളം നിലക്കും വരേക്കുമെന്‍,
ഹൃദയമായ് തുടിച്ചീടുകെന്നുള്ളില്‍ നീ...
ഉണ്മയായ് വിളങ്ങുന്ന നീ വരികെന്‍റെ,
തൂലികത്തുമ്പില്‍ ഊര്‍ന്നിറങ്ങീടുക.
ചിന്ത പൂക്കും മനസ്സിന്‍ വസന്തമായ്,
എന്നുമെന്നില്‍ വസിക്കുകെന്‍ കവിതേ നീ..
അശയങ്ങള്‍ക്കു പഞ്ഞമില്ലാതെന്നും
അറിവുകാക്കുന്ന ദേവിയായ് വാഴുക.
അറിവു തെല്ലുമില്ലാത്തൊരെന്‍ പൂജയില്‍,
അലിയുമോ നീയെന്‍ അഭയമായ് നില്‍ക്കുമോ?
കഴിവുകാട്ടിയഹങ്കരിച്ചീടുവാന്‍
കവിത പെറ്റുകൂട്ടീടുവാനല്ലെന്‍റെ
കലുഷമാം മനം ശാന്തമാക്കീടുവാന്‍,
കനിവു പകരുന്ന കനിമരമാകുവാന്‍..
നീതികേടു തുറന്നു കാട്ടീടുവാന്‍
യുക്തിയേറിടും ശക്തമാം വാക്കായി,
കറപുരട്ടാത്ത വരികളായ് വന്നെന്‍റെ
തൂലികത്തുമ്പില്‍ ഊര്‍ന്നിറങ്ങീടുക...
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി
സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം
നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം
ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം
മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ
മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ
കാഞ്ചന കാഞ്ചി കുലുങ്ങിക്കു ലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി;
മതിമോഹന ശുഭനര്‍ത്തനമാടുന്ന, മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ !"