"കന്ദര്‍പ്പാ നീ കളിക്കേണ്ട, മന്ദാ ഞാന്‍ ശിവഭക്തനാം' മാണി പുറത്തേക്ക്.
പ്രവചനംപോലെ യു.ഡി.എഫിന്റെ അവസാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
യു.ഡി.എഫ്,
എല്‍.ഡി. എഫ് എന്നീ ഇരുമുന്നണികളും ഭരിച്ച് കുളം തോണ്ടിയ കേരളത്തില്‍ 70 ലക്ഷം
വരുന്ന ജനങ്ങള്‍ ഗള്‍ഫില്‍ കിടന്ന് "ആടുജീവിതം' നയിക്കുന്ന പണംകൊണ്ട് കേരളജനത
പട്ടിണിയില്ലാതെ ഇന്ന് കഴിഞ്ഞുകൂടുന്നു.
50 വര്‍ഷംകൊണ്ട് ഒമ്പതായി പിളര്‍ന്ന
കേരള കോണ്‍ഗ്രസ് ഇന്നിപ്പോള്‍ എരിഞ്ഞടങ്ങുന്ന ഒരു കാഴ്ചയാണ് മീഡിയകള്‍ തരുന്നത്.
മുന്നണി സംവിധാനം പൊളിച്ചെഴുത്തിലേക്ക് എന്ന സൂചനയാണ് മാണി തരുന്നത്. കോണ്‍ഗ്രസ്
എന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ വക്രബുദ്ധിയില്‍ മാണിയെ വളഞ്ഞിട്ടാക്രമിച്ച്
പുകച്ച് പുറത്താക്കി കൂച്ചുവിലങ്ങിട്ട് തളെച്ചു. 10കോടി വാങ്ങിയ കെ. ബാബുവിനെ കൂടെ
നിര്‍ത്തി, 50 ലക്ഷം വാങ്ങിയ മാണിയെ പുറത്താക്കി എന്നിട്ടൊരു വിലാപവും
"മാണിസാറിനോട് രാജി ചോദിച്ചില്ല'.
കേരളജനതയ്ക്ക് അറിയാം. കള്ളു ബിസിനസില്‍ ഇടതും
വലതും പണം വാങ്ങിയാണ് എക്കാലവും പാര്‍ട്ടിഫണ്ട് ഉണ്ടാക്കുന്നതെന്നും മന്ത്രിമാര്‍
കോടീശ്വരന്മാരായതെന്നും. അപ്പോഴാണ് വെറും ഒരു അമ്പതുലക്ഷമെന്ന പിച്ചക്കാശ് മാണി
കൈക്കൂലി വാങ്ങിയെന്ന്. (ബിജു രമേശ്, സരിത. എസ്. നായര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ
"തൊഴുത്തില്‍ കുത്തിനുവേണ്ടി' ദത്തെടുത്തു വളര്‍ത്തിയ യു.ഡി.എഫ് ചരിത്രം മലയാളി
ഒരിക്കലും മറക്കില്ല)
വെട്ടില്‍ വീഴ്ത്തിയ മാണി അവിടെ കിടന്നോളുമെന്നു
കരുതിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇതില്‍പ്പരം ഒരു തിരിച്ചടി മാണി
കൊടുക്കണമോ? മാണിയുടെ വഴി അടഞ്ഞെന്ന് പരിഹസിക്കുന്ന സുധീരന്‍ കോണ്‍സ്രില്‍ തന്റെ
ഭാവി ആദ്യം വിലയിരുത്തുക. കോണ്‍ഗ്രസിന്റെ അന്തഃഛിദ്രം ഒരു ശാപമായി ഘടകകക്ഷികളെ
നശിപ്പിച്ചുവെന്നത് ഇന്ന് ഏവരും സമ്മതിക്കുന്നു. "സരിതകേരള'ത്തിന്റെ
കൂട്ടുത്തരവാദികളെ കേരളജനത ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി തോല്‍പിച്ചിട്ടും
ഒരു നാണവുമില്ലാതെ "മാണി'ക്കു നേരെ പുലമ്പുന്നത് വിനാശകാലെ വിപരീത ബുദ്ധി
എന്നല്ലാതെ എന്തു പറയാന്‍?
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ
മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ചില കുട്ടി എം.എല്‍. എമാര്‍ സോഷ്യല്‍ മീഡിയായില്‍
കിടന്ന് തെരുവു നായ്ക്കളെപ്പോലെ കുരക്കുന്നുണ്ട് എന്തത്ഭുതം? മാണി
കൊള്ളരുതാത്തവനെങ്കില്‍ അയാള്‍ അയാളുടെ വഴിക്കു പോകട്ടെ. എന്തിന് അയാളുടെ
ഭാവിയോര്‍ത്ത് വിലപിക്കണം.?
പുതിയ മുന്നണി സമവാക്യം ദൂരത്തു നിന്നു
ചിലയ്ക്കുന്നതു കോണ്‍ഗ്രസുകാര്‍ അറിയുന്നില്ല. അച്യുതാനന്ദന്‍ ഭരിച്ച അഥവാ നയിച്ച
ഒരു എല്‍. ഡി. എഫ് അനുഭവം മനസില്‍ പേറി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭരണം നമ്മള്‍ക്കു
കിട്ടുമെന്ന് മനപ്പായസമുണ്ണുന്ന കോണ്‍ഗ്രസ് ചെവി തുറന്നു കേള്‍ക്കുക.
മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ലളിതഭാഷയില്‍ മാണിക്കു
കൊടുത്ത ഉപദേശം “ബി.ജെ.പി യിലേക്കു പോകരുത്. അത്
ആത്മഹത്യാപരമായിരിക്കും”.
മകന്റെ മന്ത്രിസ്ഥാനം മോഹിച്ച് മാണി
ബി.ജെ.പിയിലേക്ക് എന്ന് പരിഹസിച്ച് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന കോണ്‍ഗ്രസേ,
എന്താണ് നിങ്ങളുടെ കൂട്ടുകക്ഷി ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഞാന്‍
അനുരജഞ്‌ന ചര്‍ച്ചയ്ക്കില്ല, മാണി പോയ വഴിക്ക് പോകട്ടെ.’ മാണി പോകുന്ന വഴി
ശരിയെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിയുന്നു.
"യു.ഡി.എഫ് മുന്നണിയില്‍
കോണ്‍ഗ്രസിന്റെ ഭതെമ്മാടിത്തരം” ബി.ജെ. പിക്കു വളമാകുന്നു എന്ന തിരിച്ചറിവ് കേരള ജനത
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചുകഴിഞ്ഞു. എല്ലാ ഈര്‍ക്കിലി
പാര്‍ട്ടികള്‍ക്കും, ഏകകോശപാര്‍ട്ടിക്കും, വികസന വിരോധികള്‍ക്കും, പാര്‍ട്ടിയിലെ
വഴിമുടക്കികള്‍ക്കും ഈ സുനാമിയില്‍ ഉന്മൂലനാശം സംഭവിച്ചിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടായി കേരളജനത കണ്ടു
മടുത്ത, കേരളത്തെ മുടിച്ച ഈ മുന്നണി സംവിധാനം തകര്‍ത്ത മാണിക്കു കൂപ്പുകൈ.
“ഇനിയെങ്കിലും കേരളം ഗുണം പിടിക്കട്ടെ.”
വെറും നിസാരകാര്യങ്ങളെ മാത്രം
അറിയാവുന്നവര്‍ ലോകമുള്ള കാലത്തോളം ഈ മുന്നണി “ഇങ്ങനെതന്നേ’ വേണമെന്ന ആഗ്രഹം
പ്രകടിപ്പിക്കുന്നു . ഒന്നറിയുക! “മാറ്റമില്ലാത്തതായിട്ട് ഒന്നേ ഉള്ളു, അതാണ്
മാറ്റം”(കാറല്‍ മാക്‌സ്).
വാല്‍ക്കഷണം: കേരളത്തില്‍ ഒരു ഉമ്മന്‍
കോണ്‍ഗ്രസ’് പിറക്കുന്നതും, ഇടതു പക്ഷത്തുനിന്ന് മെയ്യനങ്ങാതെ, അണികളില്ലാതെ ഭരണം
കയ്യാളുന്ന ഒരു പാര്‍ട്ടി, അതായത് സി.പി.ഐ പുറത്താക്കപ്പെടുന്നതും ഒക്കെ വരാന്‍
പോകുന്ന നാടകങ്ങള്‍!
താങ്കളുടെ ശക്തമായ പ്രതികരണങ്ങൾ വായിക്കാറുണ്ട്. ഇ മലയാളിയുടെ താളുകളിൽ ഒന്നോ രണ്ടോ ദിവസം പ്രത്യക്ഷപ്പെട്ട് ഏഴു വായനക്കാർ വായിച്ചതിനു ശേഷം അവ എന്നന്നേക്കുമായി തിരോധാനം ചെയ്യുന്നു. ( താങ്കളുടെ മാത്രമല്ല, മറ്റുള്ളവയും). പ്രതികരണം പ്രവർത്തിയിലൂടെ എന്ന ആശയത്തെ പ്പറ്റി ചിന്തിക്കാമോ? നാട്ടിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ എന്ത് ചെയ്യാൻ പറ്റും എന്ന് മനസ്സിലാക്കി അതിനായി പ്രവർത്തിക്കുക. ഉദാഹരണത്തിന് നാട്ടിലുള്ളവരെ കഷ്ടപ്പെടുത്തുന്ന ഒന്നാണ് കൈക്കൂലി. ഇയ്യിടെ വാഹനാപകടത്തിൽ മരിച്ച ഒരാളുടെ വീട്ടുകാർക്ക് പോലീസ് റിപ്പോർട്ട് കിട്ടാൻ കൈക്കൂലി കൊടുക്കേണ്ടി വന്നു. (ഇന്ത്യയുടെ സാതന്ത്ര ദിനത്തിൽ അഭിമാനം കൊണ്ട് ലേഖനങ്ങൾ എഴുതുന്നവർ ഇതൊന്നുമറിയുന്നില്ല). പിണറായി വിജയൻറെ സഹായമുണ്ടാകുന്നത് കൊണ്ട് അമേരിക്കൻ മലയാളികൾക്ക് ഇതിനെതിരെ(കൈക്കൂലി) എന്തെങ്കിലും ചെയ്യാവുന്നതാണ്. പിന്നെ ലോകത്തിൽ എങ്ങുമില്ലാത്ത നോക്കുകൂലി ( ഇതേപ്പറ്റി പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ ബാബു പാറക്കൽ ഒരു കഥ എഴുതിയിരുന്നു)
അമേരിക്കയിൽ ഇരുന്നു എഴുത്തിലൂടെയുള്ള പ്രതികരണങ്ങൾക്ക് ഫലം കാണുക പ്രയാസമായിരിക്കും. പ്രതികരണം പ്രവർത്തിയിലൂടെ, ദയവായി ചിന്തിച്ചു നോക്കുക.താങ്കൾക്ക് നന്മകൾ നേരുന്നു.