കസബ എന്ന സിനിമയില്‍ നിര്ലോഭമായുളള സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെയും
സ്ത്രീവിരുദ്ധ നിലപാടുകളുടെയും പേരില്‍ വനിതാ കമ്മീഷന് മുമ്പില്‍
മമ്മൂട്ടിക്കെതിരെ പരാതി ചെന്നിരിക്കുന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ച
മമ്മൂട്ടി ഇത്തരം സിനിമയില്‍ അഭിനയിച്ചതും അശ്ലീല സംഭാഷണങ്ങള്‍
കഥാപാത്രത്തിലൂടെ നടത്തിയും ശരിയല്ല എന്നാണ് പരാതി. പരാതിയില്‍ പറയുന്ന
വസ്തുതകള്‍ പരിശോധനയില്‍ ശരിയാണ് എന്ന് ബോധ്യപ്പെട്ടാല്‍
കേസെടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പറയുകയുമുണ്ടായി. ഈ
വിഷയത്തില്‍ ചിത്രത്തിന്റെ സംവിധായകന്റെ മറുപടിയും (മമ്മൂട്ടിക്കും കൂടി
വേണ്ടിയും) വന്നു കഴിഞ്ഞു.
നമ്മുടെ നാട്ടില്‍ ജിഷാക്കേസ് പോലെ
സ്ത്രീകള്‍ക്കെതിരെ നിരവധിയായ അതിക്രമങ്ങള്‍ നടക്കുമ്പോള്‍
അതിനെതിരെയൊന്നും ചെറുവിരല്‍ അനക്കാന്‍ കഴിയാതെ പോകുന്ന വനിതാ കമ്മീഷന്
ഒരു സിനിമയ്ക്ക് നേരെ വാളോങ്ങുന്നത് ശരിയാണോ എന്നാണ് സംവിധായകന് നിഥിന്
രഞ്ജി പണിക്കരുടെ ചോദ്യം. അദ്ദേഹം ഈ ചോദ്യം ചോദിക്കുന്നത് സാക്ഷാല്‍
മമ്മൂട്ടിയെ സുരക്ഷിതനാക്കാന്‍ കൂടി വേണ്ടിയാണ്.
എന്നാല്‍ ഇവിടെ
മമ്മൂട്ടിക്കെതിരെയുള്ള പരാതിയെ പ്രതിരോധിക്കാന്‍ വലിയ
വാദപ്രതിവാദത്തിന്റെ കാര്യമൊന്നുമില്ല. സിനിമയെന്നത് കലാകാരന്റെ
ആവിഷ്കാര സ്വാതന്ത്ര്യമാണ്. നടനെ സംബന്ധിച്ചിടത്തോളം അയാള്‍
സംവിധായകന്റെ ഉപകരണവും അതേ സമയം അഭിനയം എന്ന കലയില്‍ ആവിഷ്കാര
സ്വാതന്ത്ര്യം ഉള്ളയാളുമാണ്. എന്നുവെച്ചാല്‍ കസബയിലെ സംഭാഷണങ്ങളും
രംഗങ്ങളും സ്ത്രീവിരുദ്ധമാണെങ്കിലും ഇനി എന്ത് തന്നെയാണെങ്കിലും സെന്‍സര്‍
ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട് എങ്കില്‍ അത് പ്രദര്‍ശനയോഗ്യമാണ്. അതില്മേല്
വീണ്ടുമൊരു സ്റ്റേറ്റ് ഏജന്‍സിയുടെ ഇടപെടലില്‍ വലിയ കഴമ്പില്ല.
മമ്മൂട്ടിയുടെ കാര്യത്തിലാണെങ്കില്‍, അദ്ദേഹം സംവിധായകനെ അനുസരിക്കുക
എന്ന തൊഴില്‍പരമായ ഉത്തരവാദിത്വവും തനിക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപയോഗവുമാണ് നടത്തിയിരിക്കുന്നത്.
സാങ്കേതികമായി നോക്കിയാല്‍ ഇക്കാര്യത്തില്‍ മമ്മൂട്ടി നുറുശതമാനം
ക്ലീനാണ്.
എന്നാല്‍ ഇവിടെ വിഷയം ധാര്‍മ്മികതയുടേതാണ്. അതിനായി
ജിഷാവധക്കേസ് ചര്‍ച്ചയായ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞു നടക്കേണ്ടതുണ്ട്.
ജിഷാവധക്കേസ് മാധ്യമങ്ങളില്‍ ചര്‍ച്ചയായ സമയം. നമ്മുടെ
സിനിമക്കാര്‍ ഫേസ്ബുക്കിലൂടെ ആത്മരോഷം കൊളളുന്ന നേരം. മമ്മൂട്ടിയും നടത്തി ഈ
വിധത്തില്‍ ഒരു രോഷപ്രകടനം.
""അപമാനത്താല്‍ ശിരസ് താണു പോകുന്നു.
ആത്മനിന്ദയോടെ പറയട്ടെ നാം വിടന്മാരാകരുത്, വീരന്മാരാകുക. പെണ്ണിന്റെ
മാനം കാക്കുന്നവനാണ് വീരന്, അവനാണ് യഥാര്‍ഥ ഹീറോ. അതുകൊണ്ട് ഓരോ
സ്ത്രീയുടെയും കാവലാളാകുക''. ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ഇനി ഇതേ മമ്മൂട്ടി തന്റെ കസബ എന്ന സിനിമയില്‍ പറയുന്ന ഡയലോഗുകള്‍
കൂടി കേള്‍ക്കുക.
പോലീസ് സ്റ്റേഷനുള്ളില്‍ പുകവലിച്ചു നില്ക്കുന്ന
മമ്മൂട്ടിയുടെ രാജന് സക്കറിയ എന്ന കഥാപാത്രത്തോട് വനിതാ ഐ.പി.എസ് ഓഫീസര്‍
വന്ന് ചെറുതായി ഉരസുമ്പോള്‍ രാജന് സക്കറിയ അവളുടെ ബെല്‍റ്റില്‍ പിടിച്ചിട്ട്
അധികം കളിച്ചാല്‍ നിന്റെ മാസമുറ തെറ്റിക്കാന്‍ എനിക്ക് കഴിയുമെന്ന്
വീമ്പിളക്കുകയാണ്. അതുപോലെ തന്നെ സഹപ്രവര്‍ത്തകന്റെ സുന്ദരിയായ ഭാര്യയെ
കാണുമ്പോള്‍ അവരോട് ആശ്ലീലസംഭാഷണം നടത്തുന്നു.
ഇതൊക്കെയാണ്
കസബയിലെ ചുരുക്കം സാമ്പിളുകള്‍. ഇതുപോലെ നിരവധിയുണ്ട് കസബ എന്ന
സിനിമയില്‍.
മുമ്പ് പറഞ്ഞതുപോലെ ഈ സംഭാഷണങ്ങളും രംഗങ്ങളും
തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നുവെന്ന
ലോജിക്ക് നിലനില്‍ക്കുന്നുവെങ്കിലും ഈ സിനിമ ഇറങ്ങുന്നതിന് മുമ്പ്
മമ്മൂട്ടി സ്ത്രീവിഷയത്തില്‍ രേഖപ്പെടുത്തിയ നിലപാടുമായി എത്രകണ്ട്
വൈരുദ്ധ്യം നിറഞ്ഞതാണെന്ന് ഓര്‍ക്കുക. നമ്മള് വിടന്മാര് ആകരുത്,
പെണ്ണിന്റെ മാനം കാക്കുക എന്നൊക്കെ പറഞ്ഞ അതേ നാവുകൊണ്ട് സിനിമയിലെ
കഥാപാത്രമായപ്പോള്‍ പെണ്ണിനെ ഒരു ലൈംഗീക ഉപയോഗത്തിനുള്ള ചരക്ക്
മാത്രമാക്കി ആണത്തം വിളമ്പുകയാണ് ചെയ്തിരിക്കുന്നത്.
ഇവിടെ
സ്ത്രീവിഷയത്തില്‍ മാന്യമായ നിലപാടുള്ള നടന് തന്റെ മുമ്പില്‍ വരുന്ന സിനിമ
സ്ത്രീവിരുദ്ധമാണെങ്കില്‍ ആ സിനിമ ഉപേക്ഷിക്കാം. അല്ലെങ്കില്‍ അതിലെ
സ്ത്രീവിരുദ്ധമായ ആശയങ്ങളും സംഭാഷണങ്ങളും വേണ്ടെന്ന് തീരുമാനിക്കാം.
മമ്മൂട്ടിയെപ്പോലെയൊരു സൂപ്പര്‍താരത്തിന് ഇത് നിസാരമായി സാധിക്കുന്നതേ
ഉണ്ടായിരുന്നുള്ളു. എന്നാല്‍ മമ്മൂട്ടി അതിന് തയാറായില്ല അല്ലെങ്കില്‍
അത്രത്തോളം ജാഗ്രത പാലിച്ചില്ല.
ദ്വയാര്‍ഥ പ്രയോഗങ്ങള്‍ പറയേണ്ടി
വരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കില്ല എന്ന പൃഥ്വിരാജിന്റെ നിലപാട്
ഇവിടെ ചൂണ്ടി കാണിക്കുന്നു. കലാകാരന് എന്ന നിലയില്‍ ധാര്‍മ്മികമായി പൃഥ്വി
സ്വീകരിച്ച നിലപാടാണിത്. സിനിമയിലേക്ക് വന്നപ്പോള്‍ ഇത്തരമൊരു നിലപാട്
മമ്മൂട്ടിക്ക് കൈമോശം വന്നു എന്നതാണ് വസ്തുത. അതാണ് തെറ്റായി
ചൂണ്ടിക്കാണിക്കാനുള്ളത്.
ഇവിടെ മമ്മൂട്ടിയുടെ ശ്രദ്ധയില്‍
പെടുത്താനുള്ള ഒരു പ്രധാന കാര്യമുണ്ട്.
തന്നെ പരിഹസിച്ച സ്ത്രീയോട്
അധികം കളിച്ചാല്‍ നിന്റെ മാസമുറ തെറ്റിച്ചു കളയും എന്ന മമ്മൂട്ടിയുടെ
കഥാപാത്രത്തിന്റെ ഹീറോയിസം ചമയലുണ്ടല്ലോ, അതിന്റെ റിയല്‍ ആവിഷ്കാരം
തന്നെയല്ലേ ജിഷ കൊലക്കേസിലും സംഭവിച്ചത്. പോലീസ് പറയുന്നത് ശരിയെങ്കില്‍,
തന്നെ പരിഹസിച്ച ജിഷയോട് അമിറുള്‍ ഇസ്ലാം പ്രതികാരം ചെയ്യാന്‍
തീരുമാനിച്ചത് അവളെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടാണ്. അത്
ക്രൂരമായ കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നു.
അപ്പോള്‍ മിസ്റ്റര്‍
മമ്മൂട്ടി, സിനിമയില്‍ താങ്കളുടെ കഥാപാത്രത്തിന്റെ നിലപാട് യഥാര്‍ഥത്തില്‍
സംഭവിക്കുമ്പോള്‍ മലയാളിയുടെ മുഴുവന്‍ ശിരസ് താണുപോകുന്ന ക്രിമനല്‍
സംഭവമായി മാറുന്നത് എങ്ങനെയെന്ന് മനസിലാകുന്നുണ്ടോ. അതുകൊണ്ട്
താങ്കളെപ്പോലെയുളളവരുടെ വ്യക്തിപരമായ നിലപാടുകളിലെ പുരോഗമന
കാഴ്ചപ്പാടുകള്‍ കലാരംഗത്തും ലോകം പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷ
നിലനിര്‍ത്താന്‍ സാങ്കേതികമായി താങ്കള്‍ക്ക് ഉത്തരവാദിത്വമില്ല. പക്ഷെ
ധാര്‍മ്മികമായി താങ്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
മുമ്പ്
മോഹന്‍ലാല്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും
അശ്ലീലച്ചുവയുള്ള ഒരു പരസ്യത്തില്‍ അഭിനയിച്ചപ്പോഴും അതിനെ നിശിതമായി
സുകുമാര്‍ അഴിക്കോട് വിമര്‍ശിച്ചിരുന്നു. എന്തു ചെയ്യുമ്പോഴും ഒരു സോഷ്യല്‍
ഓഡിറ്റിംഗ് നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന ഓര്‍മ്മ നല്കാന് ഇന്ന്
സുകുമാര്‍ അഴിക്കോടില്ല. അദ്ദേഹത്തെപ്പോലെയുളളവരുടെ
വിമര്‍ശനങ്ങളില്ല. സൂപ്പര്‍താരങ്ങള്‍ എല്ലാ സോഷ്യല്‍ ഓഡിറ്റിംഗിനും
സാമൂഹിക വിമര്‍ശനങ്ങള്‍ക്കും അതീതരായിരിക്കുന്നു. മലയാള സിനിമയ്ക്കും
പൊതുവില്‍ മിക്ക രംഗങ്ങളിലും വന്നിരിക്കുന്ന ഈ അധപതനം വലിയ സോഷ്യല്‍ ഇഷ്യു
തന്നെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മമ്മൂട്ടിയുടെ പുതിയ
ചിത്രമായ കസബയും അതിലെ സ്ത്രീവിരുദ്ധ നിലപാടുകളും. സമൂഹത്തിന്റെയും
പ്രേക്ഷകരുടെയും ജാഗ്രത ഇത്തരം അധപതനങ്ങളെ പ്രതിരോധിക്കാന്‍
തീര്‍ച്ചയായും ഉയര്‍ന്നു വരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കസബ പോലെയുള്ള
പേക്കൂത്തുകള്‍ക്ക് അവസാനമുണ്ടാകു.