Image

'ദിനവൃത്താന്തങ്ങള്‍' (വാല്‍ക്കണ്ണാടി)കോരസണ്‍

കോരസണ്‍ Published on 15 July, 2016
'ദിനവൃത്താന്തങ്ങള്‍' (വാല്‍ക്കണ്ണാടി)കോരസണ്‍
ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത് ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ, തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന  ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട് ഇവ ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം ഒരു തീവ്രത ഉണര്‍ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അഭ്യുതയകാംക്ഷികള്‍, ഒളിച്ചിരിക്കുന്ന മുഖങ്ങള്‍ എന്തേ എപ്പോഴും അവ്യക്തമായിതന്നെ നിലനില്‍ക്കുന്നത്. ഈ നിഴല്‍ യുദ്ധങ്ങളില്‍ മനുഷ്യയുഗം തന്നെ അവസാനിക്കുമോ എന്ന 
അങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോ ആവശ്യമാണ്.

ലോകവിഷയങ്ങള്‍ തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നു നിരീക്ഷിച്ചാല്‍ മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാം. ചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്. അടിസ്ഥാനപരമായി, എല്ലാ സമൂഹത്തിലും മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ ദിശയില്‍ പതിവായി യാത്രചെയ്യുന്നവര്‍ തങ്ങളുടെ ഇരിപ്പിടം മാറി മാറി തെരഞ്ഞെടുത്തേക്കാം. എന്നാലും യാത്ര ഒരേ ദിശയില്‍ തന്നെ.

ബോധപൂര്‍വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്‍ത്തുവിടുന്ന മാരകപ്രതിഫലനങ്ങളും എന്നും ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനും ജര്‍മനിയില്‍ നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' എന്ന ഓമനപ്പേരില്‍ മദ്ധ്യകിഴക്കന്‍ രാജ്യങ്ങളെ അനാഥമാക്കുവാനും, ഭീകരരുടെ പാലായനങ്ങളെ മറചാര്‍ത്തി യൂറോപ്യന്‍ യൂണിയനില്‍ ബ്രെക്‌സിറ്റും ചൈനക്കടലിലെ കൃത്രിമ ദ്വീപുനിര്‍മ്മാണവും തുടങ്ങി നിരവധി നുണക്കഥകളിലെ പേരറിയാത്ത കഥാപാത്രങ്ങളായി മാറുകയാണ് നാം.  ബാര്‍ കോഴയും,സരിത രാത്രികളും ഇപ്പോള്‍ ചര്‍ച്ചപോലും ചെയ്യപ്പെടുന്നില്ല, അന്വേഷണവുമില്ല.

വ്യാവസായവല്‍ക്കരണത്തിന്റെ പ്രതിവിപ്ലവം കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്‍വ്വചനത്തെ മാറ്റി മറിക്കാനായത്. ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദനക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായി. ചന്തകള്‍ക്കു പകരം കൂറ്റന്‍ മാളുകളായി ഷോപ്പിംഗ് സംസ്‌കാരം. മുട്ടുസൂചിവരെ ലോകത്തിന്റെ ഒരു കോണില്‍ നിന്നും മാത്രം ഉണ്ടാക്കി എല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള്‍ ചെറിയ ചന്തകളിലെ ലാഭങ്ങള്‍ ലോകത്തിലെ ഒരു ചെറുകൂട്ടത്തിന്റെ കീശയില്‍ മാത്രം എത്തിച്ചേര്‍ന്നു കൊണ്ടേയിരിക്കുന്നു. ചെറുകൂട്ടങ്ങളായി തൊഴില്‍ തേടിയുള്ള പാലയനങ്ങള്‍, കുടിയേറ്റങ്ങള്‍, പുതിയ തലമുറക്കു തൊഴില്‍ തേടി പോകേണ്ട പാഠ്യപദ്ധതികള്‍, എല്ലാംചേര്‍ത്ത് ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കി. ഇവരുടെ അധ്വാനത്തിന്റെ വിയര്‍പ്പും മുന്‍പറഞ്ഞ ഒരു ശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്. 

നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിതനിലവാരവും  തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന്‍ പോലും തയ്യാറാവാത്ത പുതിയ തലമുറ, പുതിയ രീതികള്‍, പുതിയ കാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള്‍ ഏെതങ്കിലും തൊഴിലിടങ്ങളില്‍ ദീര്‍ഘകാലം ജോലി ചെയ്തു എന്നു അഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത് കൂടെകൂടെ തൊഴില്‍ മാറിക്കൊണ്ടേയിരിക്കണം, അതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പും അതിനിടയില്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദവും, പിരിമുറുക്കങ്ങളും, എപ്പോഴും ആരെയെങ്കിലും ഭയന്നുളള തൊഴില്‍ ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം തകര്‍ക്കുകയാണ്. പൊതുമേഖലയിലെ സേവനശൃംഖലകള്‍ ഓരോന്നായി സ്വകാര്യമേഖല കൈയ്യടക്കുകയാണ്. 

സമൂഹത്തിലെ കരുതല്‍ സംവിധാനങ്ങള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനം, മുന്‍ പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെടുന്ന നവകൊളോണിയല്‍ വ്യവസ്ഥ ഇവിടെ പിരിമുറുക്കം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടു. വിദ്വേഷവും, അവജ്ഞയും നീരസവും ക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്. ഇത്തരം ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങള്‍ ലോകത്തിന്റെ വിവിധ സമൂഹങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്.
സ്വന്തമായി  ഉയരാന്‍ യാതൊരു പ്രതീക്ഷയുമില്ലാത്തിടത്ത് താനുള്‍പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില്‍ കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്ന വികാരത്തില്‍ എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴി. തന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെ കടപ്പാടുകള്‍ അതു വളര്‍ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നു. കാഴ്ചയിലും പെരുമാറ്റത്തിലും, സംസാരത്തിലും തന്റെ കൂട്ടല്ലാത്ത എല്ലാവരും  തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ് ഇവരെ ഉന്മൂലനം ചെയ്താലേ താനുള്‍പ്പെടുന്ന കൂട്ടത്തിനു നില നില്‍ക്കാനാവൂ. അതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം. 

പണമില്ലാത്തവന്‍, കനത്ത പരാജയം അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യം. വിജയത്തിനു വിലയുണ്ടാവുന്നത് ഏറ്റവും കൂടുതല്‍ വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്. അങ്ങനെ അവന്‍ പ്രവാചകന്റെയും പ്രവചനങ്ങളുടെയും യോഗയുടെയും സിദ്ധിയുടെയും കറുത്തതും കാവിയുമായ വേഷങ്ങളില്‍ പൊതിഞ്ഞ് തന്റെ വിജയം ആഘോഷിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍ മതഭ്രാന്തില്‍ ആടിത്തിമിര്‍ക്കയാണ്.
തുറന്ന ലോകത്തില്‍ നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോ? തനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കും ചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരു സാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. നമുക്ക് അതിരാവിലെ മുന്തിരത്തോടത്തിലേക്കു പോകാം. മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്നും മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നും നോക്കാം.' ഇത് ശലോമോന്‍ രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം.

സമൂഹത്തിന്റെ  നിലനില്‍പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള്‍ നിഷ്‌കൃയരാണ് എന്നതാണ് വിചിത്രം. മാദ്ധ്യമങ്ങള്‍ ആരേയാണു ഭയക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്? സ്വസ്ഥമായി സംവദിക്കേണ്ട അക്കാദമിക്ക് ഉറവിടങ്ങള്‍. സമൂഹത്തിന്റെ,   നിറദീപമാകേണ്ട കലാസാംസ്‌കാരിക പ്രതിഭകള്‍, ചാവേറുകളെ മഹത്വപ്പെടുത്തിയും സഹനത്തെ ഘോഷിച്ചും കൊണ്ട് മതവും, ചിതലരിച്ച മണ്‍കൂനയായി നിലനില്‍ക്കുന്നത് വിധി വൈചിത്രം.
                                                                                                                                                              'In a time of universal decit, telling the truth is a revolutionary act.'                                                                                                                                                                                                         'Who controls the past controls the future. Who controls the present controls the past'
                             
                                                                                                                                  -George Orwell



'ദിനവൃത്താന്തങ്ങള്‍' (വാല്‍ക്കണ്ണാടി)കോരസണ്‍
Join WhatsApp News
വായനക്കാരൻ 2016-07-16 15:17:49
മലയാളത്തിലെ കഠിന വാക്കുകൾ കീറാമുട്ടിയാണ്.  എല്ലാം തരികിട.
ലേഖനം വളരെ നന്നായിരിക്കുന്നു.  

Korason 2016-07-16 13:01:25
ക്ര്യത്യവും യുക്തവുമായ അഭിപ്രായം പങ്കുവച്ച വിദ്യാധരൻ അവറുകൾക്ക് ഹ്ര്യദയത്തിനെ ഭഷയിൽ നന്ദി . പരിമിതികളിൽ നിന്നും കോറിയിടുന്ന എന്റെ എഴുത്തിനു ഇത്തരം പ്രതികരണങ്ങൾ ഉത്തേജനം പകരും . ഒളികണ്ണിട്ടു , അറിയാത്ത മട്ടിൽ തഴഞ്ഞു വിടുന്ന സാംസ്കാരിക നായകന്മാരിൽ അപവാദമാണ് അഗ്നിസ്പുടതയോടെ വെട്ടിത്തുറന്നു പറയുന്ന താങ്കളുടെ വാക്കുകൾ . പ്രണാമം .
കോരസൺ - 
വായനക്കാരൻ 2016-07-16 21:35:28
പ്രിയ പത്രാധിപർക്ക് 

ഞാൻ ഉദ്ദേശിച്ചത്  "മലയാളത്തിലെ സാംസ്കാരിക നായകന്മാർക്ക്  കഠിന വാക്കുകൾ കീറാമുട്ടിയാണ് എന്നാണ്. എന്നാൽ എഴുതി സബ്മിറ്റ് ചെയ്യുത് കഴിഞ്ഞപ്പോളാണ് മനസിലായത് നായകന്മാർ എന്നത് 'നായ്ക്കൾ 'ആയിപോയെന്നു.  പക്ഷെ ഞാൻ തെറ്റായി എഴുതിയത് പബ്ലിഷ് ചെയ്യാതെ നിങ്ങളുടെ കത്രിക കൊണ്ടു മുറിച്ചു  ചില പട്ടി കടിച്ചു മുറിച്ചപോലെ ആക്കി വിട്ടതിൽ ഖേദംമുണ്ട്   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക