ടൊറന്റോ: താന്‍ എന്തിന് അഭിനയ രംഗത്തേയ്ക്ക് വന്നു എന്ന് നീരസത്തോടെ പലരും ചോദിക്കാറുണ്ട്. ഫൊക്കാനാ സാഹിത്യ സമ്മേളനത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഒരുത്തരമേയുള്ളു. അതെന്റെ തൊഴിലാണ്. ഇരുപതു വര്‍ഷം ഞാന്‍ കണക്കെഴുതി. എന്തിന് കണക്കെഴുതുന്നു എന്ന് ആരും ചോദിച്ചില്ല. ഇടയ്‌ക്കൊക്കെ പത്രവിതരണക്കാരനായും താന്‍ ജോലി ചെയ്തു. അതുപോലെ ഒരു ജോലിയാണ് അഭിനയം-ചുള്ളിക്കാട് മനസ് തുറന്നു.
വലിയ നടനാണ് താനെന്ന ധാരണയില്ല. വലിയ ഡോക്ടര്‍മാരുള്ളിടത്താണ് ചെറിയ ചികിത്സ നടത്തുന്ന നാട്ടു വൈദ്യന്മാരുമുള്ളത്. അതുപോലൊരു ചെറിയ അഭിനേതാവാണ് താന്‍. ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ ചെയ്യുന്ന തൊഴിലാണത്. നിയമവിധേയമായ തൊഴില്‍. അതുള്ളതുകൊണ്ട് താന്‍ ഭക്ഷണം കഴിക്കുന്നു. വസ്ത്രം ധരിക്കുന്നു. അല്ലെങ്കില്‍ ആരോടെങ്കിലും ഇരന്ന് വാങ്ങേണ്ടി വന്നേനേ. അത് നിങ്ങള്‍ക്കിഷ്ടമായിരിക്കാം പക്ഷെ, എനിക്കില്ല. പൊതുജനാഭിപ്രായങ്ങള്‍ക്ക് താന്‍ യാതൊരു വിലയും കല്പിക്കാറില്ല.
രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന സംഘടകളാണ് മതങ്ങള്‍. അവയും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ. ക്രിസ്തുമതവും ഇസ്ലാമും ഹിന്ദുമതവുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ. ഭൗതികമായ അധികാരം നേടാനാണവരുടെ ശ്രമം. ആത്മസാക്ഷാത്കാരത്തിന് ഇതൊന്നും ആവശ്യമില്ല.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് എവിടെ നിന്ന് വന്നു...? ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയതാണ്. ഭക്തജനങ്ങള്‍ കാണിക്കയിട്ടതല്ല. ഈ സമ്പത്ത് സൂക്ഷിച്ച കാലത്തും വലിയ ക്ഷാമങ്ങളും ദുരന്തരങ്ങളും ജനം അനുഭവിച്ചിട്ടുണ്ട്-ചുള്ളിക്കാട് പറഞ്ഞു.
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് നേടിയ 'പച്ച' എന്ന കവിത തമ്പി ആന്റണി അവതരിപ്പിച്ചു. എഴുത്തുകാരന്‍ കൂടിയായ ബിനോയ് വിശ്വവും കവിത ചൊല്ലി.
സതീഷ് ബാബു പയ്യന്നൂര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, മുരളി നായര്‍, നിര്‍മല, ജോണ്‍ ഇളമത, കെ.കെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഇവര്‍ക്ക് പുറമെ സുരേന്ദ്രന്‍ നെല്ലിക്കോട്, ജയിന്‍സ് കുരീക്കാട്ടില്‍, ഡോ: തെക്കേടത്ത് മാത്യു, പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ് നടവയല്‍, ജെയിംസ് ഡിട്രോയിറ്റ്, തുടങ്ങി സാഹിത്യകാരന്മാരുടെയും, പത്രപ്രവര്‍ത്തകരുടെയും പങ്കാളിത്തം കൊണ്ടും സജീവമായി ഫൊക്കാന സാഹിത്യ സമ്മേളനം. ബാലചന്ദ്രന്‍ ചുള്ളിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോണ്‍ ഇളമത അധ്യക്ഷത വഹിച്ചു.