ഇ-മലയാളിയുടെ കവ്യോത്സവ നവദിനാഘോഷങ്ങളെക്കുറിച്ച് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. മാത്രുഭാഷയെ സ്‌നേഹിക്കുന്ന പ്രവാസികളുടെ പ്രസിദ്ധീകരണമായ ഇ-മലയാളി ഇങ്ങനെ ഒരു സംരംഭം ഒരുക്കിയതില്‍ ആദ്യമായി അനുമോദനങ്ങള്‍. കവിത മനുഷ്യഹ്രുദയങ്ങളെ എന്നും സന്തോഷിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു കലസ്രുഷ്ടിയാണു്. ഒരുപക്ഷെ ഗദ്യത്തേക്കാള്‍ വായനകാരനെ സ്വാധീനിക്കാന്‍ കവിതകള്‍ക്ക് കഴിയുന്നു. അമേരിക്കന്‍ മലയാളി കവികള്‍ക്ക് അവരുടെ കവിതകളെ പ്രത്യേകമായി ഒരു പംക്തിയില്‍ ഒരുമിച്ച് പ്രസിദ്ധീകരിച്ച് അവ വായനകാര്‍ക്ക് വായിച്ച് രസിക്കാനുള്ള ഒരവസരമാണിതുണ്ടാക്കുന്നത്.
എല്ലാ കവികളും അവരുടെ നല്ല നല്ല കവിതകള്‍ അയച്ച് മറ്റുകവികളേയും, വായനകാരേയും സന്തോഷിപ്പിക്കുക. കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വന്തം പേരുവച്ച് എഴുതുക. ഇവിടെ കവികളില്ല, ഇവിടെയുള്ളവര്‍ കാലമാടന്മാരും, തല്ലിപ്പൊളികളും, ശുംഭന്മാരും, അങ്ങനെ എന്തൊക്കെയോ അധിക്ഷേപങ്ങളാല്‍ പൊതിയപ്പെട്ടവരാണെന്നു, കമന്റ് പറഞ്ഞവരെ കണ്ണടച്ച് വിശ്വസിച്ച് അവരുടെ പാത പിന്‍തുടരാതെ (പാദസേവകരാകാതെ) സ്വയം എഴുത്തുകാരെ മനസ്സിലാക്കുക, സ്വന്തം അഭിപ്രായങ്ങള്‍ രേപ്പെടുുത്തുക. എത്രയോ വര്‍ഷമായി അമേരിക്കന്‍ മലയാളി കവികള്‍ കവിതകള്‍ എഴുതുന്നു. എന്നിട്ടും അവരുടെ കവിതകള്‍ അര്‍ഹിക്കുന്ന വിധത്തില്‍ തിരിച്ചറിയപ്പെടാത്തത് ഓരൊ വ്യക്തികളും അവര്‍ക്ക് സമുദായം കൊടുത്ത ശക്തിയെ ദുരുപയോഗം നടത്തി കവികളെ അധിക്ഷേപിച്ചത് കൊണ്ടായിരിക്കാം. ഈ ലേനത്തില്‍ ഞാന്‍ ബോധപൂര്‍വ്വം അമേരിക്കന്‍ കവികളുടെ കവിതകളെ ഉദ്ധരിക്കാതിരിക്കുന്നത് ഈ കാവ്യോത്സവത്തിനു ശേഷം അവരെ വായനക്കാര്‍ സ്വയം തിരിച്ചറിയട്ടെ എന്ന പ്രതീക്ഷയിലാണു. ഒമ്പത് ദിവസങ്ങള്‍ ഇ-മലയാളി തിരഞ്ഞെടുത്തത് ഫോമ ഫൊക്കാനയുടെ ആഘോഷങ്ങള്‍ക്ക് ഒരു സാഹിത്യ അകമ്പടി കൊടുക്കാനാകാം. എന്നാല്‍ ഒമ്പത് വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയാണ്. നവരസങ്ങള്‍, നവരത്‌നങ്ങള്‍, നവരാത്രി, നവദ്വാരങ്ങള്‍, നവഗ്രഹങ്ങള്‍, അങ്ങനെ ഒമ്പതിന്റെ പ്രാധാന്യം ഓര്‍മ്മിക്കപ്പെടുന്നു. കുരിശ്ശില്‍ തറച്ച് ഒമ്പതാം മണിക്കൂറില്‍ ദൈവപുത്രന്‍ മരിക്കുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിനു ശേഷം യേശുദേവന്‍ ഒമ്പത ്തവണ ശിഷ്യന്മാര്‍ക്ക് മുമ്പാകെ പ്രത്യക്ഷപ്പെടുന്നു. ഒരു പക്ഷെ ഈ കാവ്യോത്സവത്തില്‍ നിന്നും നമുക്ക് ഒമ്പത് അമേരിക്കന്‍ മലയാളി കവികളെ തിരഞ്ഞെടുക്കാം. അതിനു വായനക്കാര്‍ ഉത്സാഹിക്കുക.
അമേരിക്കന്‍ മലയാളികളുടെ ഇദംപ്രദമായ ഈ കാവ്യോത്സവം അവിസ്മരണീയമായ ഒരു കലാനുഭൂതി പകരുന്നതാക്കാന്‍ നമുക്ക് ശ്രമിക്കാം. ശ്രീ ജോണ്‍ ഫിലിപ്പ് എന്ന വായനകാരന്‍ അഭിപ്രായപ്പെട്ടപോലെ അമേരിക്കന്‍ മലയാളികവികളുടെ കവിതകള്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തരായ കവികളുടെ കവിതകളും ഉള്‍പ്പെടുത്താം. ഓര്‍മ്മയില്‍ നല്ല കവിതകള്‍ സൂക്ഷിക്കുന്നവര്‍ ഇ-മലയാളിക്ക് അയച്ച്‌കൊടുക്കുക. കോപ്പി റൈറ്റിന്റെ പ്രശ്‌നമില്ലാത്തതാണെങ്കില്‍ അത് ഈ കോളത്തില്‍ നമുക്ക് വായിക്കാം.
കവിത കവികളുടെ മനസ്സുകളില്‍ ഒരു പൂ പോലെ വിരിയുന്നു. അതിനു നിറവും സുഗന്ധവും നല്‍കി അവര്‍ നമുക്ക് നീട്ടുമ്പോള്‍ നമ്മള്‍ ആനന്ദതുന്നിലരാകുന്നു. കവിത താനെ കവി മനസ്സുകളില്‍ ജനിക്കുന്നു. അതിനു സാഹചര്യങ്ങളും മറ്റ് വ്യക്തികളും അവരെ സഹായിക്കുന്നു. പ്രശസ്ത കവി കാളിദാസന്‍ അതീവ സുന്ദരനായിരുന്നു.. അദ്ദേഹത്തെ കണ്ട് മോഹിച്ച രാജകുമാരി പ്രഥമ ദ്രുഷ്ടിയില്‍ തന്നെ അദ്ദേഹത്തില്‍ ആകൃഷ്ടയാകുന്നു.. എന്നാല്‍ വിവാഹത്തിനു രാജാവ് ഒരു നിബന്ധന വച്ചു. ക, , ഗ, ഘ എന്നീ അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരു കവിതയുണ്ടാക്കണം. അതെക്കുറിച്ച് ചിന്തിച്ച് നടക്കുമ്പോള്‍ കാളിദാസന്‍ ഒരു പെണ്‍ക്കുട്ടിയെ വഴിയില്‍ കാണുന്നു. അവര്‍ തമ്മിലുണ്ടായ സംഭാഷണം ശ്രദ്ധിക്കുക.
കാളിദാസന്‍ഃ ക്വ ത്വം ബാലേ? ( ഹായ് ബാലികേ, നീ ഏതാണു്)
ബാലികഃ കാഞ്ചനമാല ( എന്റെ പേരു കാഞ്ചനമാല)
കാളിദാസ ഃ കശ്യ പുത്രി ( ആരുടെ മകളാണു)
ബാലികഃ കനകലതായ ( കനകലതയുടെ മകളാണു്)
കാളിദാസഃ ഹസ്‌തേ ഇന്‍ തേ ( കയ്യില്‍ എന്താണു)
ബാലികഃ താലിപത്രം ( എഴുതാനുള്ള സ്ലയെറ്റ്)
കാളിദാസന്‍ഃ കാ വ രേ ( എന്താണു എഴുതിയിരിക്കുന്നത്)
ക,,ഗ, ഘ...
കാളിദാസന്‍ അത് കവിതയാക്കി. രാജാവ് നിബന്ധന വച്ചപോലെ അവസാന വാക്കുകള്‍ പൂരിപ്പിക്കാന്‍ കഴിഞ്ഞു. ഇതാണു കവികളും സാധാരണ വ്യക്തികളും തമ്മിലുള്ള വ്യത്യാസം. കവികള്‍ തുമ്മുന്നത് പോലും 'ഹൈക്കുവിലൂടെ'' യാണു. (ഹൈക്കുവിനെ കളിയാക്കുകയല്ല, തുമ്മുന്ന ശബ്ദത്തിനു ആ വാക്കുമായുള്ള സാദ്രുശ്യം ആസ്വദിക്കുക) കവിതകളെക്കുറിച്ച് ഇനിയും ചില ജോക്കുകള്‍ ഉണ്ട്. എവിടന്നാണു കവിതകള്‍ വരുന്നത്. പോയട്രീയില്‍ നിന്നു, (ശ്രദ്ധിക്കുക ട്രീ)
സര്‍ഗ്ഗാത്മകത ഒരു അനുഗ്രഹമാണു്. അതുള്ളവര്‍ ഭാഗ്യവാന്മാര്‍. കവികളില്‍ സ്രുഷ്ടി നടത്താനുള്ള ഒരു ഉന്മാദം ചുറ്റിപറ്റി നില്‍ക്കുന്നു. ഈ പ്രപഞ്ചം അവരുടെ മുന്നില്‍ ഒരു കലാവേദിയാണു.ല്പപൂക്കള്‍ വിരിയുന്നത്, കാറ്റു വീശുന്നത്, സുഗന്ധമാരുതന്‍ ഒളിച്ച് നില്‍ക്കുന്നത്, ഉഷ സുഷമ, കുങ്കുമ സന്ധ്യകള്‍, എല്ലാം എല്ലാം അവരില്‍ കാവ്യഭാവനകള്‍ ഉണര്‍ത്തുന്നു. നമ്മള്‍ കാണുന്ന സാധാാരണ സംഭവങ്ങള്‍ക്ക് അവര്‍ കലയുടെഠ മാനം നല്‍കുന്നു. ചില വാക്കുകള്‍ക്കുള്ള പര്യായങ്ങള്‍ അവര്‍ ഹ്രുദ്യമായ ഒരു ഭാവമായി മാറ്റുന്നു. സ്‌നേഹം എന്ന വാക്കിനു എണ്ണയെന്നും അര്‍ത്ഥമുണ്ട്. ആ വാക്ക് വച്ച് ഭാനുദത്ത എന്ന കവി രാധാ-കൃഷ്ണന്മാരെ കുറിച്ച് എഴുതിയത് ഇങ്ങനെഃ ചന്ദ്രമുഖിയായ രാധയെ ഭൂമിക്ക് വേണ്ടി ജ്വലിക്കുന്ന ഒരു തീനാളമായി ദൈവം സ്രുഷ്ടിച്ചു.നിര്‍ഭാഗ്യം, ഈ വിളക്കിന്റെ നാളങ്ങള്‍ അണയാന്‍ പോകുന്നു. ഓ കൃഷ്ണ.. നിങ്ങള്‍ സ്‌നേഹം (എണ്ണ) കൊണ്ട് ഈ തിരി നാളത്തെ തെളിയിക്കുക, മൂന്ന് ലോകങ്ങളും അന്ധകാരത്തില്‍ ഉഴലാതിരിക്കട്ടെ (തര്‍ജ്ജമ ലേഖകന്‍)
ചുവടെ കൊടുക്കുന്ന ചില കവിതകളുടെ വരികള്‍ വായിച്ച് നോക്കുക. ഒരു നിമിഷം അവ നമ്മെ ഏതൊ ലോകത്തിലേക്ക് ആനയിക്കുന്നു. ആസ്വാദക മനസ്സുകളെയാണു കവിത വശീകരിക്കുന്നത്. കവിതയുടെ ഗുണവും വായനകാരന്റെ ആസ്വാദനശേഷിയും രണ്ടും പ്രധാനമാണ്.
മുകളില്‍ മിന്നുന്നൊരു താരകമേ, ചൊല്‍ക നീ
യകലെയങ്ങാനും പ്രഭാതമുണ്ടോ?
അരിമ കോലുന്ന നിന്നാനമിങ്ങനെ
വിരിവതെന്തല്‍ഭുത ഹര്‍ഷ വായ്പാല്‍
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മ്രുതിയില്‍ നിനക്കാത്മ ശാന്തി
ഇത് നിന്റെ എന്റേയും ചരമ ശുശ്രൂഷയ്ക്ക്
ഹ്രുദയത്തിലിന്നേ കുറിച്ച ഗീതം
കഴിയുമീ രാവെനിക്കേറ്റവും
ദുഃഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ് വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്നു
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും, വേദനാ
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
ഞാനറിയാതെന്‍ പൂമിഴിത്തുമ്പില്‍
കൗതുകമുണരുകയായിരുന്നോ
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍
ജന്മം പാഴമരമായേനെ..
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍
കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം
കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം
തെറ്റിദ്ധരിക്കരുതെങ്കിലും നീ
നിന്നിലുപരിയായില്ലയൊന്നും,
മണ്ണിലെനിയ്ക്കന്റെ ജീവിതത്തില്‍
നുകവും തോളത്തേന്തിക്കാളക്ക് പിന്‍പേ പോകും
സുക്രുതസ്വരൂപമെ നിന്നെ ഞാന്‍ നമിക്കുന്നു
പൊരിവെയിലിലീ നിന്റെ യുഗ്രമാം തപസ്സല്ലേ
നിറയെ കതിര്‍ക്കുല ചൂടിപ്പൂ നെല്‍പ്പാടത്തെ
നീയറിയുന്നുവോ? ചോലമരങ്ങളില്‍
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൗനത്തിലേക്കെന്റെ രാപക്ഷികള്‍
നീലച്ചിറക് കുഴഞ്ഞ് വീഴുന്നതും
കൈതവം കാണാക്കണ്ണു കണുനീര്‍ത്തടാകമായ്
മാങ്കനി പെറുക്കുവാന്‍ ജാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകല്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
ഒരു വിരല്‍ ദൂരമെന്നരികില്‍ നീ നിന്നിട്ടും
ഒരു വാക്കുമെന്തേ മൊഴിഞ്ഞതില്ല
മധുരമാം മന്ദസ്മിതം പൊഴിക്കുമ്പോഴും
മനസ്സിന്റെ വാതില്‍ തുറന്നതില്ല
മിഴിയിണയിലായിരം പ്രണയാര്‍ദ്രമേഘങ്ങള്‍
മഴയായി പൊഴിഞ്ഞിടാന്‍ വെമ്പി നില്‍ക്കെ
ഇനിയെന്തിനാനാണു നിന്‍ മൗനം?മനസ്വിനി
അറിയുന്നു ഞാന്‍ നിന്റെ അന്തരംഗം
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രുഭുമിയില്‍ വായിച്ചത് ഓര്‍മ്മ വരുന്നു. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി മഹാകവി പി. കുഞ്ഞിരാമന്‍ നായരോട്് ചോദിച്ചു. 'കവിത ചെയ്യുന്നത് സന്തോഷപ്രദമായ കാര്യമാണോയെന്നു. മഹാകവി പി യുടെ മറുപടി. ഞാന്‍ പലപ്പോഴും പനിനീര്‍പൂവ്വിനോട് ചോദിച്ചിട്ടുണ്ട്. വസന്തത്തില്‍ പാടുന്ന പൂങ്കുയിലിനോട് ചോദിച്ചിട്ടുണ്ട്. പൗര്‍ണ്ണമി നിലാവില്‍ വെട്ടി തിളങ്ങുന്ന നിലാവിനോട് ചോദിച്ചിട്ടുണ്ട്. ഇങ്ങനെ വിടരുന്നത്, സാഹിത്യത്തിന്റെ ലഹരിയില്‍ മുങ്ങുന്നത്, സ്‌നേഹത്തിന്റെ അലമാലകളില്‍ തുള്ളിക്കളിക്കുന്നത് സന്തോഷകരമായ കാര്യമാണോ? അവരുടെ മറുപടി ഞാന്‍ പറയാം, സന്തോഷകരമാണു. ഇത് മാത്രമാണു സന്തോഷം. ഈ സന്തോഷം നേടാനുള്ള വേദന പോലും ഒരു സന്തോഷമാണു. കാവ്യദേവതേ.. സ്വസ്തി, സ്വസ്തി.... എന്നു നമ്മളും അപ്പോള്‍ ഉരുവിട്ടുപോകുന്നു.
കാവ്യാസ്വാദനം സ്വര്‍ഗീയാനുഭൂതി പകരുന്ന ഒന്നാണ്്. നമുക്ക് അമേരിക്കന്‍ മലയാളി കവികളുടെ ലോകത്തിലേക്ക് പ്രവേശിക്കാം. അവര്‍ നിരാശപ്പെടുത്തുകയില്ലെന്ന് എനിക്കുറപ്പുണ്ട്. പ്രിയ വായനകാരെ സമയമുണ്ടാക്കി നിങ്ങള്‍ അതെല്ലാം സശ്രദ്ധം വായിക്കുക. അതിനു ശേഷം അതെക്കുറിച്ച് ഒരു ചര്‍ച്ചക്കായി ഇ-മലയാളിയോട് അപേക്ഷിക്കാം. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മേല്‍ പലരും ചൊരിഞ്ഞിട്ടുള്ള മാലിന്യം മാറ്റികൊണ്ട് സ്വന്തം കണ്ണിലൂടെ അവരെ കാണുക. എല്ലാവര്‍ക്കും ഹ്രുദ്യമായ ഒരു വായനാനുഭവം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. നമസ്‌തേ..
ശുഭം