സഞ്ജയനും ഒ.വി. വിജയനും പഠിപ്പിച്ച കോളജ്, സഹോദരന് അയ്യപ്പനും
അയ്യപ്പപണിക്കരും പഠിച്ച കോളജ് - ഇങ്ങനെയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജിനെ
മലയാളികള്‍ അറിയുന്നത്. എന്നാല്‍, അതിന് മറ്റൊരു ഡൈമെന്‍ഷനുണ്ട്.
ഒരു
നൂറ്റാണ്ടു മുമ്പ് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ മിഷന് സൊസൈറ്റി ബീജാവാപം ചെയ്ത
എം.സി.സി എന്ന മലബാര്‍ ക്രിസ്ത്യന്‍ കോളജിന് 2016ല്‍ നൂറ്റിയേഴ്
തികഞ്ഞെങ്കിലും കോളജിന്റെ ഭരണം നിര്‍വഹിക്കുന്ന പ്രൊട്ടസ്റ്റന്റ്
വിശ്വാസികള്‍ക്ക് മലബാര്‍ മഹായിടവക ഉണ്ടാകുന്നതും ഡോ. റോയ്സ് മനോജ്
വിക്ടറിനെ ആദ്യബിഷപ്പായി ലഭിക്കുന്നതും ഈ വര്‍ഷമാണ്.
സി.എസ.്ഐ.
ഉത്തരകേരള മഹായിടവക വിഭജിച്ചാണ് മലബാര്‍ മഹായിടവക രൂപവത്കരിച്ചത്.
ഡോ. റോയ്സ് ചാര്‍ജെടുക്കുന്നതിനു തൊട്ടുമുമ്പ് ക്രിസ്ത്യന്‍ കോളജിന്റെ
പുതിയ സാരഥിയായി ഡോ. സൂസന്ന സേത്ത് എത്തി.. ഉത്തരകേരള മഹായിടവകയുടെ
ഭാരതീയനായ രണ്ടാമത്തെ ബിഷപ് ഡോ. കെ.സി. സേത്തിന്റെ പുത്രി. സൂസന്നയും
മാതാപിതാക്കളും കോട്ടയം സി.എം.എസ് കോളജില്‍ പഠിച്ചവരാണ്. അമ്മ തങ്കമ്മ
സേത്ത് ആകട്ടെ അവിടെ മാത്സ് പ്രൊഫസറുമായിരുന്നു. കെമിസ്ട്രി അധ്യാപികയായ
സൂസന്നയ്ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ 28 വര്‍ഷത്തെ
സേവനപാരമ്പര്യമുണ്ട്.
യൂറോപ്യന്മാരോടൊപ്പം നില്ക്കുന്ന
അക്കാദമിക് പരിവേഷമുണ്ട് പുതിയ ബിഷപ്പിന്. പാലക്കാട്ട് ജനിച്ച അദ്ദേഹം
ടെക്സാസിലെ ബ്രൈറ്റ് ഡിവിനിറ്റി സ്കൂളില്‍നിന്ന് ഡോക്ടറേറ്റ് നേടിയശേഷം
തിരുവനന്തപുരം യുണൈറ്റഡ് തിയളോജിക്കല്‍ അധ്യാപകനായിരുന്നു.
""കൊളോണിയല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ക്ലാസ് ഫോര്മേഷന് ഇന്‍ ഏര്‍ലി ജുഡായിസം:
എ പോസ്റ്റ് കൊളോണിയല്‍ റീഡിംഗ്'' - അതായിരുന്നു ഗവേഷണവിഷയം. കൊളോണിയല്‍
വാഴ്ചയും മലബാറിലെ വര്ഗവികസനവും എന്ന വിഷയത്തില്‍ കോഴിക്കോട്ട്
ഒരുഗവേഷണസ്ഥാപനം ആരംഭിക്കാന്‍ അദ്ദേഹം താത്പര്യം കാട്ടുമെന്നാണ്
അക്കാദമിക സമൂഹത്തിന്റെ പ്രതീക്ഷ.
ഇരുന്നൂറു വര്‍ഷം മുമ്പ്
കേരളത്തിലെ ആദ്യത്തെ കോളജ് - കോട്ടയം സി.എം.എസ് - സ്ഥാപിച്ച ഇംഗ്ലണ്ടിലെ
ചര്‍ച്ച് മിഷനറീസ് സൊസൈറ്റിയുടെ ചരിത്രത്തോളം പഴക്കമുണ്ട് മലബാറില്‍
ബാസല്‍ മിഷന്. തലശേരിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍
ആരംഭിച്ച ബാസല്‍ മിഷന് പ്രവര്‍ത്തനം കോഴിക്കോട്ടേക്കും മറ്റിടങ്ങളിലേക്കും
പടര്‍ന്നുപിടിക്കുകയായിരുന്നു. ഗുണ്ടര്‍ട്ട്, ജെ.എം. ഫ്രിക്സ്, സാമുവല്‍
ഹെബ്രിക് എന്നീ വൈദികപ്രമുഖര്‍ ചേര്‍ന്ന് 1856ല്‍ മാനാഞ്ചിറ മൈതാനത്തോടു
ചേര്‍ന്ന് മനോഹരമായ സി.എസ്.ഐ കത്തീഡ്രല്‍ പടുത്തുയര്‍ത്തി. 1909ല്‍
രൂപംകൊണ്ട ബി.ജി.ഇ..എം ഇംഗ്ലീഷ് പ്രൈമറി സ്കൂളാണ് ക്രിസ്ത്യന്‍ കോളജായി
വളര്‍ന്നത്.
""മലബാറിന്റെ സാംസ്കാരികവളര്‍ച്ചയ്ക്ക് എം.സി.സി നല്കിയ
സംഭാവന ഉജ്വലമാണ്'' -മുന്‍ പ്രിന്‍സിപ്പലും ഒ.എസ്.എ (ഓള്‍ഡ് സ്റ്റുഡന്റ്
അസോസിയേഷന്) മുന്‍ പ്രസിഡന്റുമായ ഡോ. വയോള ഐറിന് ഹണ്ട് പറയുന്നു.
വിദ്യാര്‍ഥിനിയും സുവോളജി അധ്യാപികയും പ്രിന്‍സിപ്പലുമായി നാലു
പതിറ്റാണ്ടിന്റെ ബന്ധമാണ് ഐറിന് കോളജുമായുള്ളത്. ""ജഡ്ജിമാരായ ആര്.
ബസന്ത്, കെ. ഹേമ, അഡ്.ജനറല്‍ എം. രത്നസിംഗ്, മന്ത്രിമാരായ എ.സി.
ഷണ്മുഖദാസ്, എം.ടി. പത്മ, എം.കെ. മുനീര്‍ എന്നിവരും എഴുത്തുകാരായ
പുനത്തില്‍ കുഞ്ഞബ്ദുള്ള, സി. രാധാകൃഷ്ണന്, ചിന്ത രവി, കെ.പി. രാമനുണ്ണി
തുടങ്ങിയവരും പൂര്വവിദ്യാര്ഥികളാണ്. വിഷ്ണു നാരായണന് നമ്പൂതിരി,
എം.ആര്. ചന്ദ്രശേഖരന്, ഗീത ഹിരണ്യന് തുടങ്ങിയവരും
അധ്യാപകരായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരായിരുന്ന ഏബ്രഹാം
തോമസ് (ലുധിയാന), ജയരാജ് മുള്ളിയില്‍ (വെല്ലൂര്‍)... അങ്ങനെ
കുറേപ്പേരും.
കോളജിന്റെ ഒരു നൂറ്റാണ്ടു ചരിത്രത്തില്‍ ആറ് വനിതകളേ
പ്രിന്‍സിപ്പല്‍മാരായി സേവനം ചെയ്തിട്ടുള്ളൂ - വിക്ടോറിയ ജി. ലാന്‍സ്ലറ്റ്
തോമസ് (അന്തരിച്ചു), വയോള ഐറിന് ഹണ്ട്, മെര്ലിന് പ്രേംദാസ്, ഗ്ലാഡിസ്
പമേലഎലിസബത്ത് ഐസക്, പാവമണി മേരി ഗ്ലാഡിസ്. ഇപ്പോഴിതാ സൂസന്ന
സേത്തും.’
""വിവേചനമില്ലാത്ത വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി
മലബാറില്‍ വിപ്ലവം വിതച്ച സ്ഥാപനമായിരുന്നു ബാസല്‍ മിഷന്. ജാതിയോ മതമോ
വിശ്വാസമോ പരിഗണിക്കാതെ എല്ലാവരെയും അവര്‍ സ്വാഗതം ചെയ്തു'' -കോളജിന്റെ
ശതാബ്ദി പതിപ്പായ "സെന്റം' രൂപകല്പന ചെയ്ത മലയാളം പ്രൊഫസറും
എഴുത്തുകാരനുമായ ഡോ. കെ.വി. തോമസ് പറഞ്ഞു. നൂറു തികഞ്ഞ കോളജിനുള്ള ഏറ്റം
മനോഹരമായ തിരുമുല്‍ക്കാഴ്ചയാണ് "സെന്റം'.
അധ്യാപകനും
എഴുത്തുകാരുമായിരുന്ന സഞ്ജയന് (തലശേരി തിരുവങ്ങാട് മാണിക്കോത്ത്
രാമുണ്ണിനായര്‍ എന്ന എം.ആര്. നായര്‍), ഒ.വി. വിജയന്, ആര്. രാമചന്ദ്രന്,
വിദ്യാര്‍ഥിയായിരുന്ന കെ. അയ്യപ്പപണിക്കര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി
അര്‍പ്പിക്കുന്ന ലേഖനങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് "സെന്റം'. ""എന്റെ ഏട്ടന്''
എന്ന പേരിലാണ് വിജയനെക്കുറിച്ച് ഒ.വി. ഉഷയുടെ ഓര്‍മകള്‍. കോളജിലെ
പ്രിയപ്പെട്ട അധ്യാപകനെ ഓര്‍മിച്ചുകൊണ്ട് "ജെയിംസിന്റെ സംവത്സരങ്ങള്‍'
എന്ന പേരില്‍ അയ്യപ്പ പണിക്കര്‍ എഴുതിയ ലേഖനവുമുണ്ട്. കവി ആര്.
രാമചന്ദ്രനെപ്പറ്റി എഴുതിയത് സുകുമാര്‍
അഴീക്കോടാണ്.ഡ
എം.സി.സി.യുടെ ഓള്‍ഡ് ബോയിയും ഗവേണിംഗ് ബോഡി അംഗവുമായ
ഡോ. ഒലിവര്‍ പ്രതാപ് നൂണ്, ലണ്ടനില്‍ തൊറാസിക് മെഡിസിനില്‍
ഉപരിപഠനംനടത്തിയു.കെ.യില്‍ ദീര്‍ഘകാലം പ്രാക്ടീസ് ചെയ്ത ആളാണ്.
ഗൈനക്കോളജിസ്റ്റായ ഭാര്യ ഷീലയുമൊത്ത് നഗരവാരിധി നടുവിലാണു
താമസമെങ്കിലും തനിക്കു പ്രിയപ്പെട്ട കോഴിക്കോടിന്റെ ചരിത്രഗവേഷണവുമായി
അദ്ദേഹം ഉലകം ചുറ്റുന്നു. ഈ മേയില്‍ ബാസല്‍ മിഷനെപ്പറ്റി പഠിക്കാന്‍
സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി വന്നതേയുള്ളൂ. കൂടെയുണ്ടായിരുന്നു, ജര്‍മന്‍
അറിയാവുന്ന ഡോ. സച്ചിന് ജയിംസ്.
ഐ.എ.എസില്‍നിന്നു റിട്ടയര്‍ ചെയ്ത
സി.കെ. രാമചന്ദ്രനുമൊത്ത് കാലിക്കട്ട് ഹെറിറ്റേജ് ഫോറം കെട്ടിപ്പടുത്ത
ഒലിവറിന്റെ ചരിത്രജ്ഞാനവും ഗവേഷണപടുതയും ഒരൊറ്റ ഉദാഹരണംകൊണ്ട്
തെളിയിക്കാം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നൂറാം
ജന്മദിനാഘോഷത്തെപ്പറ്റി ആലോചന വന്നപ്പോള്‍ സ്റ്റേഷന് എന്നു സ്ഥാപിച്ചു
എന്നതിന്റെ രേഖകളില്ലാതെ അധികൃതര്‍ കൈമലര്‍ത്തി. 1888 ജനുവരി രണ്ടിനാണ്
സ്റ്റേഷന് നിലവില്‍ വന്നതെന്ന് ബ്രിട്ടീഷ് ആര്ക്കൈവ്സില്നിന്നു ലഭിച്ച അസൈലം
പ്രസ് അല്മനാക്ക ്ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തെളിയിച്ചു.
എം.സി.സി
കാമ്പസ് എന്നെന്നും വൈബ്രന്റ് ആയി നിലകൊള്ളുന്നതിന്റെ രഹസ്യം
ചരിത്രാധ്യാപകനായ എം.സി. വസിഷ്ഠ് പോലുള്ളവരുടെ നിസ്തന്ദ്ര സേവനമാണ്.
സാഹിത്യം, കവിത, സംഗീതം, സിനിമ, കാര്‍ട്ടൂണ്‍... എന്നുവേണ്ട, സംസ്കാരത്തിന്റെ
സമസ്ത മേഖലകളിലും കോളജ് നിറഞ്ഞാടുന്നു. ജേര്‍ണലിസം ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ഒഡീസി എന്ന പേരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചുവര്‍പത്രം
ഇറക്കി റിക്കാര്‍ഡിട്ടത് 2000 ഫെബ്രുവരി 21നാണ്.
ദേശീയ ഫുട്ബോളില്‍
മാറ്റുരച്ച കെ.പി. സേതുമാധവന്, എം. ജയരാജന്, കെ. നൗഷാദ്, ജിജു ജേക്കബ്,
ജസീല്‍ ഇസ്മായില്‍ തുടങ്ങിയ നിരവധി താരങ്ങള്‍ എം.സി.സിയുടെ അഭിമാനങ്ങളാണ്.
ഞായറാഴ്ചയും കോച്ചിംഗിനെത്തുന്ന കെ. ഹരിദാസന് ആണ് അവരുടെ പ്രചോദനം. എട്ടു
തവണ വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭാസി മലാപ്പറമ്പാണ്
പൂര്‍വവിദ്യാര്‍ഥികളിലെ ഒരു താരം. പത്ത് ഫുട്ബോള്‍ രാജാക്കന്മാരുടെ
അഭിമുഖം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം എഴുതിയ "ഷോഗോ ബെനിറ്റോ' എന്ന പുസ്തകം
പുറത്തിറങ്ങിയതേയുള്ളൂ. പൂര്വവിദ്യാര്ഥീ സംഘടനയുടെ വൈസ്
പ്രസിഡന്റുമായിരുന്നു ഭാസി. (എം.ജി. ഗോപിനാഥ് ഇപ്പോള്‍ പ്രസിഡന്റ്).
നിത്യഹരിത സൗഹൃദം: പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേത്ത്
മലബാര്‍ മഹായിടവകയുടെ ആദ്യബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍; കോഴിക്കോട്ടെ മനോഹരമായ കത്തീഡ്രല്‍.
സഞ്ജയനും ഒ.വി. വിജയനും: എം.സി.സി.യുടെ പൊന്തൂവലുകള്.
ഡോ. കെ.വി. തോമസ്, കോളജില്‍ ചേരാന്‍ അയ്യപ്പ പണിക്കര്‍ നല്കിയ അപേക്ഷയുടെ കോപ്പിയുമായി.
സ്വിറ്റ്സര്‍ലഡിലെ ബാസല്‍ മിഷന് കേന്ദ്രത്തില്‍ ഡോ. ഒലിവര്‍ നൂണ്, റവ. മാഗ്ദലീന സിമ്മര്മാന്, ഡോ. സച്ചിന് ജയിംസ്.
ഹെര്സീസ് എന്ന ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ അഞ്ചു തലമുറകളുടെ കഥയുമായി ഡോ. ഒലിവര്‍. ഭാര്യ ഡോ. ഷീല
ഡോ. വയോള ഐറിന് ഹണ്ട്: പതിറ്റാണ്ടുകളുടെ പരിമളം.
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം: ഗോപീകൃഷ്ണന്; ഡോ. എം.സി. വസിഷ്ഠ്, കാര്‍ട്ടൂണിസ്റ്റ് രാജീന്ദ്ര കുമാര്‍.
കോച്ച് ഹരിദാസനൊപ്പം. എം.സി.സി.വനിതാ ക്രിക്കറ്റ് ടീം-15 വര്‍ഷത്തിനുള്ളില്‍ ഒന്‍പതു തവണ വാഴ്സിറ്റി കിരിടം നേടി.
വേള്‍ഡ് കപ്പ് റിപ്പോര്‍ട്ടിംഗില്‍ ചരിത്രം രചിച്ച ഭാസി മലാപ്പറമ്പ് ബ്രസീലില്‍, വലത്ത് അദ്ദേഹത്തിന്റെ പുസ്തകം - ഷോഗോ ബെനിറ്റോ.