ഫിലഡല്‍ഫിയ: കണ്ണീരും മഹാവ്യസനവുമായി തടിച്ചുകൂടിയ പുരുഷാരത്തിനു നടുവില്‍
ഒന്നുമറിയാത്തപോലെ നിത്യനിദ്രയില്‍ എം.എ കുരുവിളയും (82) ഭാര്യ ലീലാമ്മയും
(79). അമ്പതാണ്ട് ഒരുമിച്ച് ജീവിച്ച് സുഖദുഖങ്ങള്‍ പങ്കുവെച്ചവര്‍
അന്ത്യയാത്രയിലും ഒന്നുചേര്‍ന്നപ്പോള്‍ മലയാളി സമൂഹമാകെ തേങ്ങി.
തങ്ങളുടെ ആത്മീയതയുടെ കര്‍മ്മവേദിയായിരുന്ന സെന്റ് പീറ്റേഴ്‌സ് സിറിയന്‍
ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ രണ്ടു മഞ്ചങ്ങളില്‍ ഉറക്കത്തിലെന്നപോലെ
കിടക്കുന്നവര്‍ പതിമൂന്നു ദിവസം മുമ്പ് അതേ വേദിയില്‍ അമ്പതാം വിവാഹ
വാര്‍ഷികം ആഘോഷിച്ചത് കണ്ണുനനയ്ക്കുന്ന ഓര്‍മ്മയായി.
ജീവിതത്തിന്റെ നശ്വരതയും മരണത്തിന്റെ അനിവാര്യതയും ദൈവത്തിലുള്ള
പ്രത്യാശയും എടുത്തുകാട്ടി ആത്മീയാചാര്യന്മാര്‍ ആശ്വാസ വചനങ്ങള്‍
പറഞ്ഞുവെങ്കിലും മക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മാതാപിതാക്കളുടെ
ഒരുമിച്ചുള്ള വേര്‍പാട് താങ്ങാവുന്നതിനപ്പുറമായിരുന്നു. കരഞ്ഞു തളര്‍ന്ന
കണ്ണുകളോടെ അവര്‍ വേര്‍പാടിന്റെ വേദനയില്‍ പകച്ചു നിന്നു.
വിവിധ സഭകളിലെ രണ്ടു ഡസനോളം വൈദികരും ഓര്‍ത്തഡോക്‌സ് സഭയുടെ ത്രിശൂര്‍
ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും പ്രാര്‍ഥനാ ശൂശ്രൂഷകളുമയെത്തി. എണ്‍പതുകളില്‍ അമേരിക്കയില്‍ ആദ്യം
എത്തിയപ്പോള്‍ താമസിച്ചത് അവരുടെ വീട്ടിലായിരുന്നുവെന്നു തിരുമേനി
അനുസമരിച്ചു. എത്ര സമര്‍ഥരായാലും നമ്മുടെ കഴിവിനും ജ്ഞാനത്തിനും അപ്പുറമായി
ചിലതുണ്ടെന്നു തിരുമേനി ചൂണ്ടിക്കാട്ടി. മരണം അതിലൊന്നാണു. അത് എപ്പോള്‍
വരുമെന്നോ എങ്ങനെ വരുമെന്നോ നമുക്കറിയില്ല. ഈ ശാശ്വത സത്യം മനസിലാക്കാതെ നാം
ജീവിക്കുകയും ചെയ്യുന്നു.
തടിച്ചു കൂടിയ ജനാവലിയെ നിയന്തിക്കാന്‍ പോലീസ് പാടു പെട്ടു. സ്ട്രീറ്റില്‍
ഗതാഗതം പാടെ നിലച്ചു.
മരണവിവരമടങ്ങിയ ലീഫ് ലെറ്റ് ആദ്യം 500 എണ്ണം അടിച്ചു. അതു തീര്‍ന്നപ്പോള്‍
വീണ്ടും 500 കൂടി തയ്യാറാക്കി. അതും തീര്‍ന്നു. സംസ്‌കാര ശുശ്രൂഷാ
സമയത്തേക്കു വേറെ അടിക്കേണ്ടി വന്നു എന്നു പറയുമ്പോള്‍ തന്നെ തടിച്ചു കൂടിയ
ജനാവലിയെപറ്റി ഊഹിക്കാം.
ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അംഗം അല്‍ടോബന്‍ ബര്‍ഗര്‍, എക്യുമെനിക്കല്‍
കൗണ്‍സില്‍ പ്രസിഡന്റ് ഫാ. സജി മുക്കൂട്ടില്‍, സീറൊ മലബാര്‍ ചര്‍ച് വികാരി
ഫാ. ജോണിക്കുട്ടി പുലിശേരി, ന്യു യോര്‍ക്കില്‍ നിന്ന് ഫാ. ടി.എം. തോമസ്,
വെരി റവ ഐസക്ക് പൈലി കോര്‍ എപ്പിസ്‌കോപ്പ തുടങ്ങി ഒട്ടേറെ വൈദികര്‍
പ്രാര്‍ഥനകളുമായി എത്തി
മണര്‍കാട് മറ്റത്തില്‍ കുടുംബാംഗമായ കുരുവിളയും ആനിക്കാട് ഏണാട്ട് കുടുംബാംഗമായ ലീലാമ്മയും ഫിലഡല്‍ഫിയയിലെ ആദ്യകാല കുടിയേറ്റക്കാരാണ്. 1977ല്‍ സ്ഥാപിതമായ സെന്റ് പീറ്റേഴ്‌സ് സിറിയക്ക് കത്തീഡ്രലിന്റെ സ്ഥാപക കുടുംബങ്ങളില്‍ ഇവരും ഉള്‍പ്പെടും.
1993 മുതല്‍ 95 വരെ കുരുവിള പള്ളി ട്രസ്റ്റിയായിരുന്നു.
മക്കള്‍: സുജ സാബു, ലത സാബു, സജു കുരുവിള. മരുമക്കള്‍: സാബു ജോണ്‍, സാബു തോമസ്, ജസി കുരുവിള.
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിലെന്നപോലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്
കത്തീഡ്രലിലേയും തുടക്കക്കാരില്‍ ഇരുവരും ഉള്‍പ്പെടുന്നതായി പഴയ കാല
സുഹൃത്ത് കോര ചെറിയാന്‍ അനുസ്മരിച്ചു. കുരുവിളയും മൂന്നു
മക്കളും വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ പോയി പിക്ക് ചെയ്തതും കോര ചെറിയാന്‍
ഓര്‍ക്കുന്നു.
ആത്മീയതയായിരുന്നു അവരുടെ ജീവിതത്തിന്റെ മുഖമുദ്ര. മാതാപിതാക്കളുടെ ആത്മീയത
മക്കളും പിന്തുടര്‍ന്നു. പൊതുവില്‍ സംതൃപ്തമായ ജീവിതം നയിച്ചവര്‍ക്ക്
ഇത്തരമൊരു അന്ത്യം ഉണ്ടായത് വിശ്വസിക്കാനാവുന്നില്ല. എല്ലാം ഈശ്വര
നിശ്ചയം-കോര ചെറിയാന്‍ ചൂണ്ടിക്കാട്ടി.
വി. കുര്‍ബാനയും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ 7:30നു. തുടര്‍ന്ന്
സംസ്‌കാരം ലാമ്പ് ഫ്യൂണറല്‍ ഹോമിന്റെ ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍.
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ വികാരി ഫാ. ജോയി ജോണ്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.