Image

ജോയി വധം: ഷെറിന്റെ കാമുകിയെ ചോദ്യം ചെയ്തു; മൊഴികള്‍ വ്യാജം

Published on 08 June, 2016
ജോയി വധം: ഷെറിന്റെ കാമുകിയെ ചോദ്യം ചെയ്തു; മൊഴികള്‍ വ്യാജം
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയ് ജോണിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മകന്‍ ഷെറിന്‍ അന്വേഷണ സംഘത്തിന് നല്‍കിയ പല മൊഴികളും കള്ളത്തരങ്ങളായിരുന്നുവെന്ന് കണ്ടെത്തല്‍. ബംഗളുരുവിലെ ഫല്‍റ്റിലാണ് പാസ്സ്‌പോര്‍ട്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇവിടെ ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ചികിത്സക്ക് പണം തികയാഞ്ഞതിന് തുടര്‍ന്ന് ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ പണയം വെച്ചു എന്ന് മൊഴിമാറ്റി.

ഇവിടെ നടത്തിയ പരിശോധയില്‍ 5 വര്‍ഷം മുന്‍പ് 10,000രൂപ നല്‍കാനുണ്ടെന്നും പാസ്‌പോര്‍ട്ടിന്റെ കോപ്പി മാത്രമാണ് നല്‍കിയിരുന്നതെന്നും കണ്ടെത്തി. ഐ.ടി വിദഗ്ധനെന്ന് ഇതുവരെ പറഞ്ഞതും കളവാണ്. ഇലക്ടോണിക്‌സ് സംബന്ധമായ ചെറിയ ജോലികളിലാണ് ചെയ്തിരുന്നത്. ബംഗളുരുവില്‍ മുന്തിയ ഹോട്ടലിലാണ് താമസിച്ചതെന്ന വാദവും പൊളിഞ്ഞു. ഇവിടെ ഏറ്റവും കുറഞ്ഞ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചത്. ഇവിടെയും വാടക കുടിശ്ശിക വരുത്തിയ ഷെറിന്‍ പലര്‍ക്കും കടംവാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നും കണ്ടെത്തി. ഷെറിനുമായി ഇവിടെ അടുപ്പമുളളവരോടും അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.

ബംഗളുരുവിലെ ഷെറിന്റെ കാമുകിയെ അന്വേഷണസംഘം കണ്ടെത്തി ചോദ്യം ചെയ്തു. ഇവര്‍ കൊലപാതകത്തിന് തൊട്ടുമുന്‍പുവരെ ഷെറിനുമായി ബന്ധപ്പെട്ടിരുന്നെന്നും കൊലപാതക വിവരം അറിഞ്ഞതോടെ ബന്ധം ഉപേക്ഷിച്ചതായും ഇവര്‍ വെളിപ്പെടുത്തി. ഇന്നലെ തെളിവെടുപ്പിന്റെ ഭാഗമായി കൊലപാതകത്തിന് മുന്‍പ് ഷെറിനും പിതാവ് ജോയ് ജോണുംകൂടി എത്തിയ തിരുവനന്തപുരത്തെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ പോലീസ് സംഘം എത്തി.

ഷെറിനെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പിതാവിനൊപ്പമാണ് എത്തിയതെന്നും പറഞ്ഞു. ഇവിടെ നിന്നും സി.സി ക്യാമറ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഷെറിനെ ഇന്ന് ചെങ്ങന്നൂര്‍ ഫസ്റ്റ്കല്‍സ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുമെന്ന് ചെങ്ങന്നൂര്‍ സി.ഐ, ജി. അജയ്‌നാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക