നാടിന്‍ നിനവുകള്‍
തൊട്ടുണര്‍ത്തുന്നതാം
കൊച്ചു,ഗ്രാമീണവിദ്യാലയത്തില്‍
ബാല്യത്തിലാദ്യമായെത്തിയതിന്നുമെന്‍
സ്മൃതിയില്‍
മധുവായ്‌നിറഞ്ഞിടുന്നു.
മോടിയില്‍ക്കോടിധരിച്ചുഞാനച്ഛന്റെ
കൈപിടിച്ചന്നു
നടന്നുമന്ദം
പാടവരമ്പിലൂടക്കരയ്‌ക്കെത്തവേ,
കണ്ടുഞാനെന്നാദ്യ*വിദ്യാലയം.
ഒരുചെറുചാറ്റല്‍മഴയുടെതാളത്തി
നൊപ്പമെന്നുളളില്‍നിറഞ്ഞു
ഹര്‍ഷം;
അന്നു വിദ്യാലയമുറ്റത്തൊരായിരം
മുത്തുമണികള്‍
ചൊരിഞ്ഞുവര്‍ഷം.
അത്ഭുതത്താല്‍
നയനങ്ങള്‍നിറഞ്ഞുപോ
'യൊന്നാംതര'ത്തിലിരുന്നനേരം
ഇന്നുമെന്നോര്‍മ്മയി,ലാചാര്യവാത്സല്യ
വദനംനിറച്ചിടുന്നാസുദിനം.
പലരും
വിതുമ്പിക്കരഞ്ഞു, മറ്റുളളവ
രരികത്തു നിശ്ശബ്ദരായിരിക്കെ,
പ്രഥമദിനത്തിലെന്‍
പേരുചോദിച്ചാദ്യ
മധുരംപകര്‍ന്നുതന്നദ്ധ്യാപകന്‍.
ഹൃദയത്തെ
മെല്ലെത്തലോടുന്ന പാഠങ്ങ
ളൊന്നായിഞങ്ങള്‍ പഠിച്ചുപിന്നെ,
ഓരോ
ഋതുക്കളുമതുപോലെതന്നെയ
ന്നെത്രയോകാര്യമുണര്‍ത്തിയെന്നെ.
ഗുരുനാഥനോതിയോരുപദേശമിന്നുമെ
ന്നകതാരിലുയരുന്നു;
ജന്മപുണ്യം:
"അക്ഷരത്തെറ്റുവരുത്താതിരിക്കുവാന്‍
ശ്രദ്ധിച്ചിടേണ"മെന്നുളളവാക്യം.
എത്ര
തിരക്കുകള്‍ക്കുളളിലായാലുമി
ന്നുളളില്‍ത്തെളിയുമാ തൂവെളിച്ചം:
അറിവിന്റെ
ബാലാക്ഷരങ്ങള്‍
പഠിപ്പിച്ച
യാദ്യവിദ്യാലയാചാര്യസൂക്തം.
*ഉമയനല്ലൂര്പേരയം പി.വി.യൂ.പി. സ്കൂള്‍