ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. 1978ല്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് എ.എ.പി ഉന്നയിച്ചിരിക്കുന്നത്.
1978ല്‍ ബിരുദം നേടിയ മറ്റ് ആളുകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ കൈകൊണ്ട് എഴുതിയിരിക്കുമ്പോള്‍ മോദിയുടേത് മാത്രം എങ്ങനെയാണ് കംപ്യൂട്ടര്‍ അച്ചടിയായതെന്ന് എ.എ.പി നേതാവ് അശുതോഷ് ചോദിച്ചു. തന്നെയുമല്ല, മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന സര്‍വകലാശാല ലോഗോ ആധുനിക ഫോണ്ടിലുള്ളതാണെന്നും, നേരെ മറിച്ച് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പഴയ ഫോണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
മോദിയുടെ സര്‍ട്ടിഫിക്കറ്റുകളും പരീക്ഷാ നമ്പറും റോള്‍ നമ്പറുമൊക്കെ സ്ഥിരീകരിച്ചെന്ന് പറഞ്ഞ സര്‍വകലാശാല, പക്ഷെ മുന്‍പ് വന്ന വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്, ഇത്ര പഴക്കമുള്ള രേഖകള്‍ സൂക്ഷിക്കാറില്ലെന്നാണെന്നും എ.എ.പി ചൂണ്ടിക്കാട്ടി.
സര്‍വകലാശാല ഇന്ത്യയുടെ ഭരണഘടനയോടാണ് നീതി പുലര്‍ത്തേണ്ടതെന്നും, അല്ലാതെ ഭരിക്കുന്ന പാര്‍ട്ടിയോടല്ലെന്നും എ.എ.പി ആവശ്യപ്പെട്ടു.