Image

വടകരയില്‍ അനുജന്റെ കുത്തേറ്റു ജ്യേഷ്ഠന്‍ മരിച്ചു

Published on 30 January, 2012
വടകരയില്‍ അനുജന്റെ കുത്തേറ്റു ജ്യേഷ്ഠന്‍ മരിച്ചു
വടകര: മദ്യപിച്ചു വീട്ടില്‍ ബഹളം വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ അനുജന്റെ കുത്തേറ്റു മരിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ ലക്ഷംവീടിനു സമീപം മലയില്‍ ജിജിത്താണ് (23) മരിച്ചത്. അനുജന്‍ ജിതേഷാണ് (21) കുത്തിയതെന്നു വടകര പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തി ബഹളം വെച്ച ജിതേഷ് അച്ഛന്‍ ശ്രീനിവാസനെ മര്‍ദിച്ചതായി പറയുന്നു. ഇതിനെ ജ്യേഷ്ഠന്‍ ജിജിത്ത് ചോദ്യം ചെയ്തതോടെ സഹോദരങ്ങള്‍ തമ്മില്‍ അടിപിടിയായി. ഇതിനിടയില്‍ കണ്ണാടി പൊട്ടിച്ചെടുത്ത ജിതേഷ് ജ്യേഷ്ഠന്റെ കാലില്‍ കുത്തുകയായിരുന്നു. സാരമായി മുറിവേറ്റ ജിജിത്തിനെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലതുകാലില്‍ തുടയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നു പോലീസ് അറിയിച്ചു. മുട്ടിനു താഴെയും മുറിവേറ്റു.

വീട്ടില്‍ മദ്യപിച്ചെത്തുന്ന ജിതേഷ് ബഹളംവെക്കുക പതിവാണ്. ഇന്നലെ ടോര്‍ച്ചിനെ ചൊല്ലി അച്ഛന്‍ ശ്രീനിവാസനുമായി വാക്കേറ്റത്തിലേര്‍പെടുന്നതു കണ്ടാണ് ജ്യേഷ്ഠന്‍ ജിജിത് ഇടപെടുന്നതും കുത്തേല്‍ക്കുന്നതും. വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാവുന്നതിനാല്‍ പരിസരവാസികള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അയല്‍വാസികള്‍ എത്തിയാണ് ജിജിത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മുറിവില്‍ നിന്ന് ഏറെ നേരം രക്തംവാര്‍ന്നാണ് മരണം. സംഭവത്തിനു ശേഷം കുന്നിന്‍ മുകളിലേക്ക് ഓടിപ്പോയ ജിതേഷിനെ നാട്ടുകാര്‍ പിടികുടി പോലീസിനു കൈമാറി. ഇയാള്‍ക്കും പരിക്കുണ്ട്.

മരിച്ച ജിജിതും സഹോദരന്‍ ജിതേഷും കോണ്‍ക്രീറ്റ് തൊഴിലാളികളാണ്. അമ്മ: കമല. സഹോദരി: ജിന്‍സി.

വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശശികുമാറിനാണ് അന്വേഷണ ചുമതല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക