Image

കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ ചാണക്യന്‍ ഉമ്മന്‍ചാണ്ടി തന്നെ (മോന്‍സി കൊടുമണ്‍)

Published on 16 November, 2015
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ ചാണക്യന്‍ ഉമ്മന്‍ചാണ്ടി തന്നെ (മോന്‍സി കൊടുമണ്‍)
വെട്ടിനിരത്തുവാന്‍ വി.എസിനെ വെല്ലുവാന്‍ ആരുമില്ലെന്നായിരുന്നു കേട്ടുകേഴ്‌വി. എന്നാല്‍ വെട്ടിനിരത്തുകള്‍ മാത്രമല്ല, ശത്രുക്കളെ അരിഞ്ഞുവീഴ്‌ത്തി നുറുക്കികളയുവാനും കുതന്ത്രങ്ങള്‍ പയറ്റി തെളിഞ്ഞ രാഷ്‌ട്രീയ ചാണക്യതന്ത്രജ്ഞന്‍ ഉമ്മന്‍ചാണ്ടി തന്നെ. കേരളാ ഭരണം സരിതാനായരുടെ സാരിതുമ്പില്‍ ആടിയുലഞ്ഞപ്പോഴും സുസ്‌മേരവദനനായി നിയമസഭയില്‍ തന്ത്രങ്ങള്‍ മെനഞ്ഞെടുത്ത കുതന്ത്രശാലിയായിരുന്നു ഉമ്മന്‍ചാണ്ടി. ചിലയാളുകള്‍ക്ക്‌ മദ്യപാനമാണ്‌ ദൗര്‍ബല്യമെങ്കില്‍ മറ്റു ചിലര്‍ക്ക്‌ പുകവലിയോ, വ്യഭിചാരമോ, മോഷണമോ ആയിരിക്കും. എന്നാല്‍ ഇദ്ദേഹത്തിന്റെ ദൗര്‍ബല്യം ഇതൊന്നുമല്ല. തന്റെ എതിരാളികളെ എങ്ങനെ അരിഞ്ഞുവീഴ്‌ത്തണമെന്നു കൂലംകഷമായി ചിന്തിച്ചുകൊണ്ട്‌ കുതന്ത്രങ്ങള്‍ മെനയുകയാണ്‌ ഇദ്ദേഹത്തിന്റെ ദൗര്‍ബല്യം. ആയതിനാല്‍ മുടി കത്രിക്കുവാന്‍ പോലും സമയം കിട്ടുന്നില്ല. ജനസേവന തത്‌പരനായി എപ്പോഴും തലചൊറിഞ്ഞുകൊണ്ടും പലരുടേയും ഉറക്കംകെടുത്തിക്കൊണ്ടും സദാ ഭരണതന്ത്രജ്ഞനായി കാണപ്പെടുന്നു.

ഹരിത കേരളം സരിത കേരളമാക്കി തന്നെ കുഴയ്‌ക്കാന്‍ വന്ന കേരളത്തിലെ ചുവപ്പു നായകന്മാരുടേയും അണികളുടേയും ഒരു വലിയ ചൂടന്‍ സമരത്തേയാണ്‌ തിരുവനന്തപുരത്ത്‌ അദ്ദേഹം തവിടുപൊടിയാക്കി കൊടുത്തത്‌. വി.എസു പോലുമറിയാതെ സമരം നിര്‍ത്തി അണികള്‍ വീട്ടിലേക്കു മടങ്ങിയത്‌ ഒരുപക്ഷെ പലര്‍ക്കും ഇന്നും അത്ഭിതംതന്നെ.

വി.എസും പിണറായിയും തമ്മില്‍ നടത്തുന്ന പടലപിണക്കങ്ങള്‍ക്ക്‌ കാരണക്കാരന്‍ എപ്പോഴും ഈ ചാണക്യന്റെ തന്ത്രങ്ങള്‍ തന്നെ. കേരള സി.പി.എമ്മിലെ ഗര്‍ജ്ജിക്കുന്ന സംഹമായിരുന്ന എം.വി. രാഘവനെ യു.ഡി.എഫ്‌ മുന്നണിയില്‍ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും കുത്തി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.എം.പിയെ തുണ്ടംതുണ്ടമാക്കിയപ്പോള്‍ ഉള്ളില്‍ ഏറെ പുഞ്ചിരിച്ചതും ഈ സമര്‍ത്ഥന്‍ തന്നെ. സി.പി.എമ്മിന്റെ മറ്റൊരു പെണ്‍പുലി കെ.ആര്‍. ഗൗരിയമ്മയ്‌ക്കും കൊടുത്തു ഒരെട്ടിന്റെ പണി. ഗൗരിയമ്മയുടെ പാര്‍ട്ടിയും പലതായി മുറിഞ്ഞ്‌ ഗത്യന്തരമില്ലാതെ ഇന്ന്‌ അനാഥ പ്രേതംപോലെ നടക്കുന്നതും ഈ ചാണക്യന്റെ തന്ത്രമല്ലേ? പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ അമ്മയെ എന്നാലും കേരള ജനത ഒരിക്കലും മറക്കില്ല. ഒരിക്കല്‍ അമ്മ പറഞ്ഞ കാര്യമാണ്‌- പോലീസിന്റെ ലാത്തികള്‍ക്ക്‌ ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രവസിക്കുമായിരുന്നെന്ന്‌. ആ ധീരവനിതയുടെ പാര്‍ട്ടിയേയും ഇദ്ദേഹം വെട്ടിനുറുക്കിയിരിക്കുന്നു.

പാലാക്കാര്‍ക്കുവേണ്ടി തേനും പാലും ഒഴുക്കിക്കൊണ്ടിരുന്ന പാലായിലെ മാണിക്യത്തിനു ഇന്ന്‌ ഈ ഗതി വരുത്തുവാന്‍ ഈ ചാണക്യനെയ്‌തത്‌ ഒളിയമ്പുതന്നെ. ഒരിക്കല്‍ മുഖ്യമന്ത്രിപദത്തിനുവേണ്ടി കാക്കക്കണ്ണെറിഞ്ഞതിന്റെ വൈരാഗ്യമാണ്‌ മാണിക്യത്തിനെ ഇന്നു കഴുകന്മാര്‍ക്കു കൊത്തിനുറുക്കാന്‍ എറിഞ്ഞുകൊടുത്തത്‌. പട്ടംമുതല്‍ പാലാ വരെ റീത്തുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ മാണിക്യം ചെയ്‌ത കേരളാ കോണ്‍ഗ്രസിന്റെ ചരമ പ്രസംഗം കേട്ട്‌ പൂഞ്ഞാറിലെ പുലിക്കുട്ടി പിച്ചും പേയും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരുകോടി കോഴ വാങ്ങിയവന്‍ നരകത്തിലും 10 കോടി കോഴ വാങ്ങിയവന്‍ സ്വര്‍ഗ്ഗത്തിലും എത്തിയന്നദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ പുലിക്കുട്ടിയെക്കൊണ്ട്‌ പലപ്പോഴും മാണിക്യത്തിനെ മാന്തിക്കീറിപ്പറിക്കുന്ന കൊടുംക്രൂരത നാം നേരില്‍ കണ്ടിട്ടുള്ളതാണല്ലോ? ഉമ്മന്‍ചാണ്ടിക്കു നേരേ ചീറ്റി വന്ന പി.സി മൂര്‍ഖനെ പാലായിലെ വീടിന്റെ തിരുമുറ്റത്തു കൊണ്ടു വിട്ടുകൊടുത്തു ഇത്രയും നാള്‍ അയോഗ്യനാക്കാതിരുന്ന പി.സി. ജോര്‍ജിനെ ഇപ്പോള്‍ അയോഗ്യനാക്കിയത്‌ ആരെ സന്തോഷിപ്പിക്കാനാണ്‌? എന്തായാലും തന്റെ ഏറ്റവും വലിയ അരമന രഹസ്യങ്ങള്‍ അറിയാമായിരുന്ന ഭയപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടിക്ക്‌ ഇനി ഭയക്കേണ്ട ആവശ്യമില്ല. കാരണം പൂഞ്ഞാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ന്‌ പാലാ മാണിക്യമാണ്‌. കുഞ്ഞാടിനെ തമ്മിലടിപ്പിച്ച്‌ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയെപ്പോലെ ദാഹിച്ചു നില്‍ക്കുന്ന ഉമ്മച്ചനെയാണ്‌ ഇനി നമുക്കു കാണാന്‍ സാധിക്കുന്നത്‌.

സംഭവം തീരുന്നില്ല- ആര്‍.എസ്‌.പിയുടെ ഒരു വിഭാഗത്തെ മുറിപ്പിച്ചുകൊണ്ട്‌ യു.ഡി.എഫില്‍ ചേര്‍ത്ത്‌ തല അവിടേയും വാല്‌ ഇവിടേയുമാക്കിത്തീര്‍ത്തു. ഇതോടുകൂടി ആര്‍.എസ്‌.പിയും പിളര്‍ന്ന്‌ മണ്ണിലേക്ക്‌ ലയിക്കാന്‍ സാധ്യതയുണ്ട്‌. അങ്ങനെ അതിവേഗം ബഹുദൂരത്തില്‍ യു.എന്‍ അവാര്‍ഡും കരസ്ഥമാക്കിയ തന്ത്രജ്ഞന്‍ കേരളാ കോണ്‍ഗ്രസ്‌ ബി എന്ന പാര്‍ട്ടിയേയും കാറ്റില്‍ പറത്തിക്കളഞ്ഞു. ചരടു പൊട്ടിയ പട്ടംപോലെ കൊട്ടാരക്കര ബസ്‌ സ്റ്റാന്‍ഡില്‍ ചിലര്‍ അലഞ്ഞു നടക്കുന്നുണ്ടാകാം. മന്ത്രി കസേര പോയിട്ട്‌ പ്യൂണിന്റെ കസേര പോലും കൊടുത്തില്ല.

യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ക്കും മകനും ഈ അധോഗതി വരുത്തിക്കൊടുത്തതാര്‌? കേരള രാഷ്‌ട്രീയത്തിന്റെ ചാണക്യവീരനല്ലേ? എല്ലാ ഘടകകക്ഷികളേയും നിലംപരിശാക്കിക്കൊണ്ട്‌ കോണ്‍ഗ്രസ്‌ ഒറ്റകക്ഷിയായി കേരളം ഭരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുമ്പോള്‍ തന്റെ അടുത്ത ലക്ഷ്യം ലീഗിനെ കൂടി പിളര്‍ത്തുക എന്നുള്ളതാണ്‌. മത-വര്‍ഗീയ കക്ഷികള്‍ തീര്‍ച്ചയായും കേരളത്തിന്‌ ആപത്താണ്‌. അവരെ നശിപ്പിക്കുന്നത്‌ അനിവാര്യമാണെങ്കില്‍ പോലും പോഴിയുന്ന അപ്പക്കഷണങ്ങള്‍ പെറുക്കിയെടുക്കുവാന്‍ മറ്റൊരു ഭിക്ഷാടകകൂട്ടര്‍ കാത്തിരിപ്പുണ്ടല്ലോ. അതാണ്‌ കേരളത്തിന്റെ ഏറ്റവും വലിയ ആപത്ത്‌. കേരളം മതേതര സംസ്ഥാനമാക്കണം. മതങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കാതെ മാനവകുലത്തിന്‌ പ്രാധാന്യംകൊടുത്തുകൊണ്ടും അവരുടെ നന്മയ്‌ക്കുവേണ്ടിയും ഭരിക്കുവാന്‍ പിണറായി എന്ന നട്ടെല്ലുള്ള ഒരു പുത്രന്‍ ഉണ്ടെന്നുള്ളത്‌ മനസിലാക്കുന്നത്‌ നന്നായിരിക്കും. ആള്‍ദൈവങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച ഒറ്റ നേതാവേ കേരളത്തിലുള്ളുവെന്നുകൂടി മനസിലാക്കാന്‍ കേരള ജനത തയാറാകും. കോണ്‍ഗ്രസ്‌ ഭരിച്ചാലും കമ്യൂണിസ്റ്റ്‌ ഭരിച്ചാലും കേരളം വര്‍ഗ്ഗീയ ഭ്രാന്തില്‍ വെന്തുരുകുവാന്‍ പടില്ല എന്നതാണ്‌ എന്റെ അഭിപ്രായം. ബീഹാര്‍ എന്ന സംസ്ഥാനം അതാണ്‌ നമുക്ക്‌ കാട്ടിത്തരുന്നത്‌. മതവും ജാതിയും വര്‍ഗീയതയും വിട്ട്‌ കേരളം ആര്‌ ഭരിക്കുന്നുവോ അവര്‍ ഭരിക്കട്ടെ. എങ്കില്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറുകയുള്ളൂ.

ജയ്‌ഹിന്ദ്‌.
കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ ചാണക്യന്‍ ഉമ്മന്‍ചാണ്ടി തന്നെ (മോന്‍സി കൊടുമണ്‍)
Join WhatsApp News
Justice 2015-11-17 07:03:57
You said oomanchandy good  or pinarayi good
Anyway you didn't say  about the wonder victory of ARUVIKARA.
Who will in the next election.?  THE LEADER SHOULD BE VELLAPALLY. MANI HAS CHANCE GO WITH BJP?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക