Image

ദീപ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍..കേരളം ഭ്രാന്താലയമാകുന്നു

അനില്‍ പെണ്ണുക്കര Published on 06 October, 2015
ദീപ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍..കേരളം ഭ്രാന്താലയമാകുന്നു
നമ്മള്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമാണ്. ഓരോ ദിവസംകഴിയും തോറും ഓരോരോ വിഷയങ്ങള്‍ ചവയ്ക്കാന്‍ കിട്ടും. പക്ഷെ കുറച്ചു ദിവസങ്ങളായി മലയാളി ചവയ്ക്കുന്നത് അടുത്തു തന്നെ പൊട്ടാന്‍ സാധ്യതയുള്ള ഒരു ബോംബ് ആണ്. വര്‍ഗീയത എന്ന ബോംബ.് കേരളത്തില്‍ മാത്രമേ വലിയ കുഴപ്പം ഇല്ലാതിരുന്നുള്ളൂ. ഇപ്പോള്‍ അതും ആയി. ഇന്നിപ്പോള്‍ ഈ വിഷബോംബ് കേരളത്തിലെ കലാലയങ്ങളിലെക്കും എത്തിക്കഴിഞ്ഞു. സംഭവം ഇത്രേയുള്ളൂ. പക്ഷെ അത് ഒരു ഒന്നൊന്നര സംഭവം തന്നെ. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ ഒരു കോളേജാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജ്.
ദാദ്രിയില്‍ ബീഫ് കറി വെച്ചെന്ന് വ്യാജപ്രചരണം നടത്തി ഒരാളെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി. 

കോളേജില്‍ ക്ഷേത്രമുള്ളതു കൊണ്ട് ബീഫ് കയറ്റാന്‍ പാടില്ലെന്ന് വാദിച്ച് കുറേ എ ബി വി പി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കി, ചെറിയ കശപിശ ഉണ്ടായി. കോളേജിലെ അധ്യാപികയായ ദീപ റ്റീച്ചര്‍ പിറ്റേന്ന് ഒരു എഫ് ബി പോസ്റ്റിട്ടു. കോളേജ് ക്ഷേത്രമാണെന്ന എ ബി വി പി യുടെ വാദം അംഗീകരിക്കാനാവില്ല. അങ്ങനെ അംഗീകരിച്ചാല്‍ ഭാവിയില്‍ ഋതുമതികളായ പെണ്‍കുട്ടികള്‍ കോളേജില്‍ വരാന്‍ പാടില്ല എന്ന വാദം നാളെ ഉയര്‍ത്തിക്കൂടേ എന്നായിരുന്നു പോസ്റ്റ്. പിറ്റേന്ന് ടീച്ചര്‍ക്കെതിരേ എ ബി വി പി പ്രതിഷേധം. ഉടനേ മാനേജ് മെന്റ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദീപ റ്റീച്ചറെ തൂക്കിക്കൊല്ലാനാണോ പുറത്താക്കാനാണോ മാനേജ്‌മെന്റ് തീരുമാനിക്കുന്നതെന്ന് കണ്ടറിയാം.

ചില കാര്യങ്ങള്‍ ചില വിദ്വാന്മാര്‍ മനസിലാക്കുന്നത് നന്ന്. പണ്ട് വനവാസത്തിനിടെ മുന്നിലെത്തിയ രാമനെ ഭരദ്വാജ മുനി സ്വീകരിക്കുന്നത് മുഴുത്ത ഒരു പശു കിടാവിനെ അറുത്താണ്, ദേവ ഗുരു ബ്രുഹസ്പതിയുടെ പുത്രനാണ് ഭരദ്വജമുനി.

വിശുദ്ധ പശുവിനെ വധിച്ചു വീതം വെക്കുന്ന മറ്റൊരു പ്രധാന ഏര്‍പ്പാട് കൂടിയുണ്ടായിരുന്നു ആര്‍ഷ ഭാരതത്തില്‍. 'ഗോമെധ യാഗം' എന്നാണ് അതിന്റെ പേര്. യജ്ഞയൂപത്തിന്മേല്‍ പശുവിനെ ബന്ധിച്ച് മേനവദ്വാര ബന്ധനം ചെയ്തശേഷം മര്‍മ്മസന്ധികളില്‍ മര്‍ദ്ദിച്ച് വധിക്കുക.
അതിനു ശേഷം .പ്രസ്‌തോതാവ് താടിയെല്ലും നാക്കും, ഉദ്ഗാതാവ് വയറ്
പ്രതിഹര്‍ത്താവ് കഴുത്ത്, മൈത്രാവരുണന് വലതു തുടയുടെ കീഴ്ഭാഗം, ബ്രാഹ്മണാച്ഛംസി ഇടതു തുടയുടെ കീഴ്ഭാഗം, അച്ഛാവാകന് വലതു തുടയുടെ മുകള്‍ഭാഗം, അഗ്നീധ്രന് ഇടതു തുടയുടെ മുകള്‍ഭാഗം
നേഷ്ടാവ് വലതു മുന്‍ കാലിന്റെ കീഴ്ഭാഗം, പോതാവ് ഇടതു മുന്‍ കാലിന്റെ കീഴ്ഭാഗം, അത്രേയന് വലതു മുന്‍ കാലിന്റെ മുകള്‍ഭാഗം, സദസ്യന് ഇടതു മുന്‍ കാലിന്റെ മുകള്‍ഭാഗം ഗ്രാവസ്തുതന് കഴുത്തിലെ മാംസം ,നേതാവ് പിന്‍ഭാഗത്തെ മാംസം സുബ്രഹ്മണ്യന് തല, എന്നിങ്ങിനെ വീതം വെക്കണം.

മനുസ്മ്രിതിയിലും എത്രയോ ഉദാഹരണങ്ങള്‍ പറയുന്നു. ഒരുകാര്യം സംഘ ശക്തികള്‍ ശ്രദ്ധിക്കണം. വേദ കാലത്തേക്ക് പോയി നോക്കി അവിടെ ഉണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ആധുനിക ജനാധിപത്യ മതേതര രാഷ്ട്രം ആയ ഇന്ത്യയിലെ നിയമങ്ങള്‍ തീരുമാനിക്കേണ്ടത്, അവിടെ വിശുദ്ധ പശു ആഹാരം ആയാലും അല്ലെങ്കിലും ഇന്നത്തെ ജനതയെ അത് ബാധിക്കാന്‍ പാടില്ല.

വിശുദ്ധ പശു ആര്‍ എസ് എസ് ന്റെയും സംഘ പരിവാര സംഘടനകളുടെയും രാഷ്ട്രീയ അജണ്ടയാണ്. 65 % ത്തില്‍ അധികം ആളുകള്‍ മാംസാഹാരികളായ ഇന്ത്യയില്‍ ആര്‍ എസ് എസ് ന്റെ രാമനെ സ്വീകരിക്കാന്‍ ദേവഗുരുവിന്റെ മകന്റെ കാര്‍മ്മികത്വത്തില്‍ പശുവിനെ അറുത്ത 'ആര്‍ഷ' ഭാരതത്തില്‍ രാമന്റെ പേരില്‍ അവര്‍ നടത്തിയ ആരോഹണത്തിനു ആക്കം കൂട്ടാന്‍ തന്നെയാണ് അവര്‍ സാധാരണ നാല്‍ക്കാലി സസ്തനി ആയ പശുവിനെ പശുമാത ആക്കി നില നിര്‍ത്തുന്നത്. ഒരു കാര്യം ഉറപ്പാണ്. വിശുദ്ധ പശു ഒരു രാഷ്ട്രീയം തന്നെയാണ് .

കേരളത്തിന്റെ പിന്നടത്തത്തിന് വേഗം കൂടി എന്നു തോന്നുന്നു. ഇതൊരു ചൂണ്ടയാണോന്ന് സംശയിക്കണം. ഇതിനെതിരായ പ്രതികരണങ്ങള് പോലും ഗുണം ചെയ്യുന്നത് ഇവര്‍ക്ക് തന്നെയായിരിക്കും. ആളുകളെ ഓരോ കളത്തിലേക്ക് മാറ്റിനിര്‍ത്തുകയാണല്ലോ ഇവരുടെ പണി. പിന്നെ എളുപ്പമല്ലേ.
ഒരു വാല്‍കഷണം കൂടി.. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് മഹാവിഷ്ണുവും, പരമശിവനുമോന്നുമല്ല.
കോണ്‍ഗ്രസാണ്. വര്‍ഗീയതയ്ക്ക് എതിരേ വാതോരാതെ വിസര്‍ജിക്കുന്ന സുധീരനും കോണ്‍ഗ്രസിനും എന്താണ് പറയാനുള്ളത് എന്ന് കൂടി കേള്‍ക്കാന്‍ അടിയങ്ങള്‍ കാത്തിരിക്കുന്നു. 
---------------------------------

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് പോസ്റ്റിട്ട കോളജ് അധ്യാപികക്കെതിരെ അന്വേഷണം

തൃശൂര്‍: ഉത്തര്‍പ്രദേശിയിലെ ദാദ്രിയില്‍ വീട്ടില്‍ ഗോമാസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്കെതിരെ അന്വേഷണം. കോളജിലെ അധ്യാപിക ദീപ നിശാന്താണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരസ്യ പ്രചാരണം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പലിനോട് കോളജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബീഫ് ഫെസ്റ്റിനെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കോളജില്‍ ക്ഷേത്രമുണ്ടെന്നും മാംസാഹാരം പ്രവേശിപ്പിക്കാന്‍ അനുമതിയില്‌ളെന്നും പറഞ്ഞാണ് എ.ബി.വി.പി പ്രശ്‌നമുണ്ടാക്കിയത്. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ബീഫ് ഫെസ്റ്റിന്റെ സംഘാടകരെന്ന് പറയപ്പെടുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

ഇതിനിടക്കാണ്, എസ്.എഫ്.ഐ നടപടി ന്യായീകരിച്ച ദീപ പോസ്റ്റിട്ടത്. കലാലയം ക്ഷേത്രമല്‌ളെന്ന് പറഞ്ഞ ദീപ, പെണ്‍കുട്ടികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ അശുദ്ധി കല്‍പ്പിച്ച് കോളജില്‍ പ്രവേശം തടയുന്ന സ്ഥിതി നാളെ വന്നേക്കാമെന്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകള്‍ അധ്യാപികയെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളജ് മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ അതില്‍ ആദ്യത്തെ ആളാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നായിരുന്നു ദീപയുടെ പോസ്റ്റ്. വിവാദമായതിനെ തുടര്‍ന്ന് അധ്യാപിക പോസ്റ്റ് പിന്‍വലിച്ചിരുന്നു.


ദീപ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍..കേരളം ഭ്രാന്താലയമാകുന്നു
ദീപ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍..കേരളം ഭ്രാന്താലയമാകുന്നു
Join WhatsApp News
keraleeyan 2015-10-06 14:57:01

കേരളം ഭരിക്കുന്നത് യാതൊരു കാഴ്ചപ്പാടുമില്ലാത്ത കന്നുകാലികള്‍ ആകുമ്പോള്‍ വര്‍ഗീയക്കാര്‍ ഉറഞ്ഞു തുള്ളും. ഉമ്മന്‍ ചാണ്ടി മുന്‍പ് ഭരിച്ചപ്പൊഴും ആര്‍.എസ്.എസ് ശക്തിപ്പെട്ടതാണു. അന്നു ന്യൂനപക്ഷങ്ങല്‍ ഇലക്ഷനില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണു ആകെ രക്ഷ. വേള്ളാപ്പള്ളി ശിങ്കിടികള്‍ പിണങ്ങിയാലും ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ സി.പി.എം. മുന്നേറണം. 

വായനക്കാരൻ 2015-10-06 15:43:38
ദീപം തെളിക്കുക ദീപ ടീച്ചർ! താങ്കളെ താണു വണങ്ങുന്നു.
വിദ്യാധരൻ 2015-10-06 17:45:47
മൃദുലതൃണദലത്തെ ഹന്ത മാൻ തിന്നിടുന്നി -
ങ്ങദയമതിനെ ദുഷ്ടൻ കൊന്നിടുന്നൂ മൃഗേന്ദ്രൻ 
അഥ ഹരിയെ നരേശൻ വേട്ടയാടുന്നവന്നും 
മൃതിയടരിൽ വരുന്നു -മൃത്യുവിൻ നൃത്തമെങ്ങും (ലോകം,-ആശാൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക