Image

ഭാര്യയെ കൊന്നത് തന്റെ ശരീരം മാന്തിക്കീറിയതിനെന്നു ഭര്‍ത്താവ്

Published on 13 January, 2012
ഭാര്യയെ കൊന്നത് തന്റെ ശരീരം മാന്തിക്കീറിയതിനെന്നു ഭര്‍ത്താവ്
കോട്ടയം: ഭര്‍ത്താവിന്റെ ശരീരമാകെ മാന്തിക്കീറിയ ഭാര്യയുടെ നടപടിയാണ് തുരുത്തിക്കടുത്ത് കുന്തിരിപ്പടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചതെന്ന് പ്രതി ജയ്‌മോന്‍ പറയുന്നു. കൊല്ലണമെന്ന ഉദേശം ഇല്ലായിരുന്നുവെന്നും സഹിക്കാന്‍ വയ്യാതെ ചെയ്തതാണെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നുമാണ് ഇയാളിപ്പോള്‍ പറയുന്നത്. 

ഉറങ്ങാന്‍ കിടന്ന സമയത്ത് പല കാര്യങ്ങളെക്കുറിച്ച് ഇരുവരും വാക്കുതര്‍ക്കമുണ്ടായി. ഈ സമയത്താണ് ഭാര്യ മിനിയുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നത്. ഇതേ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് മിനി ഭര്‍ത്താവിന്റെ ശരീരമാകെ മാന്തിക്കീറി. ഈ സമയത്ത് ജയ്‌മോന്‍ രണ്ടു കൈകളും കൊണ്ട് കഴുത്തില്‍ ഞെക്കിപ്പിടിച്ചു. കാല്‍മുട്ടുകള്‍ കൊണ്ട് മിനിയുടെ കാലുകള്‍ ബലമായി അമര്‍ത്തിപ്പിടിച്ചാണ് കഴുത്തില്‍ ഞെക്കിപ്പിടിച്ചത്. ഇതിനിടെ 'ഇവന്‍ എന്നെ കൊല്ലുന്നേ' എന്ന് മിനി അലറിയപ്പോള്‍ മൂത്തകുട്ടി ഉണര്‍ന്നു. ജയ്‌മോന്‍ ദേഷ്യപ്പെട്ടതോടെ കുട്ടി വീണ്ടും കിടന്നു. അല്‍പ സമയം കഴിഞ്ഞപ്പോഴാണ് മിനിക്ക് അനക്കമില്ലെന്നും മരിച്ചെന്നും ബോധ്യപ്പെട്ടത്. 

ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രതി വിവരിക്കുന്നത് ഇങ്ങനെയാണ്. ജയ്‌മോന്റെ ശരീരമാകെ മാന്തിക്കീറിയ പാടുകളുണെ്ടന്ന്് കേസ് അന്വേഷിക്കുന്ന ചിങ്ങവനം എസ്‌ഐ അനൂപ് സി നായര്‍ പറഞ്ഞു. കഴുത്ത് ഞെരിച്ചപ്പോഴാകാം ഭാര്യ മാന്തിക്കീറിയതെന്നു പോലീസ് കരുതിയെങ്കിലും ശരീരത്തിലെ പാടുകള്‍ പരിശോധിച്ചതില്‍ മരണ സമയത്തെ പാടുകള്‍ മാത്രമല്ല എന്നു വ്യക്തമായിട്ടുണ്ട്. ജയ്‌മോന്റെ പോക്കറ്റില്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ക്ക് ഭാര്യയോടെ സ്‌നേഹമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ' എന്റെ കൊച്ചിനെ (മോളെ) ഞാന്‍ കൊന്നു. ഞാനിനി ജീവിക്കുന്നില്ല' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഒരു പോക്കറ്റ് ഡയറിയിലാണ് ഈ കുറിപ്പുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ്‌മോനെ ചങ്ങനാശേരി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡു ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ജയിലിലേക്ക് മാറ്റും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക