Image

ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്‌

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 26 August, 2015
ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്‌
ഡിട്രോയിറ്റ്‌: `പോളണ്ട്‌ എന്താ ഇയാളുടെ തറവാട്‌ സ്വത്തോ?` ഒരു പക്ഷെ സാധാരണക്കാരായ മലയാളികള്‍ക്ക്‌ വരെ പോളണ്ടിനെ പരിചയപ്പെടുത്തിയ വാക്കുകളായിരിക്കാം 1991 ഇറങ്ങിയ സന്ദേശം എന്ന മലയാളം സിനിമയിലെ ഈ ഡയലോഗ്‌. ഇത്‌ സന്ദേശത്തില്‍ പറഞ്ഞത്‌ വേറെ ആരുമല്ല, മലയാളത്തിന്റെ ജനപ്രീയ നടന്‍ ജയറാം സുബ്രമണ്ണ്യത്തിന്റേതാണു. മലയാളത്തിലും, തമിഴിലുമായി ഏകദേശം 120ഓളം സിനിമകളില്‍ അഭിനയിച്ച ജയറാമിനെ തേടി ഒരുപാടു സംസ്ഥാനദേശീയ അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്‌.

കോളേജ്‌ വിദ്യാഭ്യാസത്തിനു ശേഷമാണ്‌ ജയറാം കലാഭവനില്‍ ചേരുന്നത്‌. ഇവിടെ നിന്നാണ്‌ പദ്‌മരാജന്‍ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരന്‍ എന്ന ചിത്രത്തിലേക്ക്‌ ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടര്‍ന്നും ജയറാം പദ്‌മരാജന്റെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.

തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന്‌ കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവില്‍ക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. സത്യന്‍ അന്തിക്കാട്‌, രാജസേനന്‍ തുടങ്ങിയ പ്രശസ്‌ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്‌. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്‌. ധാരാളം തമിഴ്‌ ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്‌. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ്‌ ചിത്രങ്ങളില്‍ ചിലതാണ്‌. കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്‌. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ്‌ ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്‌. ഈ ചിത്രത്തിലെ അഭിനയത്തിന്‌ ജയറാമിന്‌ തമിഴ്‌നാട്‌ സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

ജയറാമിനൊപ്പം തെന്നിന്ത്യന്‍ താര റാണി പ്രിയാമണിയും എത്തുന്നുണ്ട്‌. പ്രിയാമണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യര്‍ (ജനനം1984 ജൂണ്‍ 4ന്‌ പാലക്കാട്‌) ഒരു തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ്‌. 2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരകഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ചലച്ചിത്ര അവാര്‍ഡ്‌ ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒണ്‍ലി വിഷ്‌ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. ആദ്യമായി അഭിനയിച്ച 'കണ്‍കളാല്‍ കൈത്‌ സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു' യിലും അഭിനയിച്ചതിനു ശേഷം, ബോക്‌സ്‌ ഓഫീസില്‍ അധികം വിജയിക്കാത്ത 'സത്യം' എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയില്‍ തുടക്കം കുറിച്ചു. തമിഴ്‌ സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തന്‍റെ 2005ലെ പുറത്തിറങ്ങിയ 'അത്‌ ഒരു കനാ കാലം' എന്നാ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. റിലീസിന്‌ മുമ്പ്‌ തന്നെ ബാലു മഹേന്ദ്ര `പ്രിയാമണി ഈ സിനിമയില്‍ മികച്ച അഭിനയമാണ്‌ കാഴ്‌ച വെച്ചതെന്നും അത്‌ വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും` പറഞ്ഞിരുന്നു. 'അത്‌ ഒരു കനാ കാലം' നിരൂപകര്‍ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 2006ല്‍ പ്രിയാമണി ജഗപതി ബാബുവിന്‍റെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയില്‍ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന്‌ മാത്രമല്ല പ്രിയാമണിക്ക്‌ മറ്റു 3 സിനിമകള്‍ കൂടി നേടി കൊടുത്തു. ഇത്‌ വരെ ഏകദേശം 45ല്‍ പരം സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്‌.

ഇവരോടൊപ്പം 25ഓളം കലാകാരന്മാരും കലാകാരികളും അമേരിക്കന്‍ പര്യടനത്തിനു എത്തുന്നുണ്ട്‌. സെപ്‌റ്റംബര്‍ ആദ്യ വാരത്തില്‍ എത്തുന്ന ടീമിന്റെ ആദ്യത്തെ ഷോ ഡിട്രോയിറ്റില്‍ വച്ചാണു നടത്തപ്പെടുന്നത്‌. സെപ്‌റ്റംബര്‍ 4, 2015ല്‍ മിഷിഗണിലെ വാറന്‍ സിറ്റിയിലെ ഫിറ്‌സ്‌ജെറാള്‍ഡ്‌ സ്‌കൂളില്‍ വച്ചാണു സ്‌റ്റേയ്‌ജ്‌ ഷോ നടത്തപ്പെടുന്നത്‌. മിഷിഗണിലെ എല്ലാ മലയാളികള്‍ക്കുമായി ഓണസമ്മാനമായി ഈ ഷോ അവതരിപ്പിക്കുന്നത്‌ റേഡിയോ മലയാളം യൂ എസ്‌ എ എന്ന എഫ്‌ എം ചാനലും സുഹൃത്തുക്കളും ചേര്‍ന്നാണ്‌. റേഡിയോ മലയാളം യൂ എസ്‌ ഏയുടെ ഒന്നാം വാര്‍ഷികം കൂടിയാണിതെന്നുള്ളതു സംഘാടകര്‍ക്ക്‌ ഇരട്ടി മധുരമാണ്‌ നല്‍കുന്നത്‌. മലയാളം സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും ലോക്കല്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‌കാനും ശ്രമിക്കുന്ന റേഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണു. കൂടാതെ ഈ ഷോയില്‍ നിന്ന്‌ കിട്ടുന്ന ലാഭം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായിരിക്കും എന്ന്‌ സംഘാടകര്‍ പറഞ്ഞു. മറക്കാതെ സെപ്‌റ്റംബര്‍ 4 നു ഷോയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക