അദ്ധ്യായം ഇരുപത്.
വിന്ററിന്റെ വരവറിയിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ നല്ല തണുപ്പാണ്. മെത്തയും പുതപ്പുമില്ലാതെ വെറുംതറയില്‍ കിടന്നുറങ്ങുന്ന സാറയും കൂട്ടരും എങ്ങനെ തണുപ്പുകാലം ചിലവഴിക്കും എന്നചിന്തയിലായിരുന്നു. തന്നെക്കാളുപരി മക്കളെപ്പറ്റി ഓര്‍ത്താണ് അവള് വിഷമിച്ചത്. അവരും ഇതുപോലത്തെ സാഹചര്യത്തിലായിരിക്കുമോ ജീവിക്കുന്നത്?
അറിയാന്‍ യാതൊരു മാര്‍ഗവുമില്ല. വരാന്‍പോകുന്ന കൊടുംശൈത്യത്തെ കുഞ്ഞുങ്ങള്‍ എങ്ങനെ അതിജീവിക്കും? അവര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നുണ്ടാകുമോ? തന്റെ ഇളയകുഞ്ഞിനെ ആരാണ് സംരക്ഷിക്കുന്നത്? അമ്മയുടെ കൈകളില്‍നിന്ന് പിഞ്ചുകുഞ്ഞിനെ ബലമായിപിടിച്ചെടുത്ത ദുഷ്ടന്മാരില്‍നിന്ന് നല്ലെതെന്തെങ്കിലും പ്രതീക്ഷിക്കാമോ.?
കടിച്ചുകീറാന്വന്ന ഉക്രേനിയനില്നിന്ന് തന്നെരക്ഷിച്ച ലിയോണിനെപ്പറ്റി അവള് ഓര്‍ത്തു. അവന് എന്തിനാണ് സാഹസം ഏറ്റെടുത്തത്? അവന്റെ ആരുമല്ലാതിരുന്നിട്ടും ജീവന്‍പണയപ്പെടുത്തി തന്നെ രക്ഷിക്കാന്‍ അവനെ പ്രേരിപ്പിച്ച സംഗതിയെന്താണ്? അവനെ അന്ന് എസ്സെസ്സുകാര്‍ പിടിച്ചുകൊണ്ട് പോയതില്പിന്നീട് കണ്ടിട്ടില്ല. തീര്‍ച്ചയായും അവര്‍ അവനെ കൊന്നിട്ടുണ്ടാകും.
ലിയോണിനുപകരം ഇപ്പോള്‍ അടുക്കളയില്‍ ജോലിചെയ്യുന്നത് രണ്ട് ഉക്രേനിയന്മാരാണ്; പരിഹാസികള്‍. യഹൂദരുടെ കഷ്ടപ്പാടുകള്‍ കണ്ട് രസിക്കുന്നവര്‍. തങ്ങളാല്‍ കഴിയുംവിധം അവരും സ്തീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കും. തിളച്ചസൂപ്പ് ഒഴിച്ചുകൊടുക്കുമ്പോള്‍ ചിലരുടെ കൈകളിലേക്ക് വീഴ്ത്തും. അങ്ങനെ പലരുടേയും കൈകള്പൊള്ളിയിട്ടുണ്ട്. ചെറുപ്പക്കാരികളെ കണ്ടാല്‍ അസ്ളീലച്ചുവയുള്ള സംസാരം.
ഒരിക്കല്‍ മദ്ധ്യവയസ്കയായ ബെര്‍ത്തയുടെ കയ്യിലേക്ക് തിളച്ചസൂപ്പോഴിച്ച് അവരില്‍ ഒരുവന് പൊള്ളിച്ചു. പെട്ടെന്നുണ്ടായ വേദനകൊണ്ടും, ദേഷ്യംകൊണ്ടും അനന്തരഫലംമറന്ന് അവള് പാത്രത്തിലുണ്ടായിരുന്ന സൂപ്പ് അവന്റെ മുഖത്തേക്ക് ഒഴിച്ചു. വേദനകൊണ്ട് നിലവിളിച്ച് അവന് ഭ്രാന്തനെപ്പോലെ പരക്കംപാഞ്ഞു.
"തിളച്ചവെള്ളം ദേഹത്തുവീണാലുള്ള വേദന അവനും അറിയട്ടെ.'
ബെര്‍ത്ത പറഞ്ഞു.
പക്ഷേ, അവള്‍ക്കുള്ള ശിക്ഷ അതിഭയങ്കരമായിരുന്നു. ഉക്രേനിയന്‍ ഗാര്‍ഡുകള്‍ അവളെ നഗ്നയായി തൂണില്‍കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് മാറിമാറി അടിച്ചു. രക്തത്തില്‍കുളിച്ച ഒരു ശരീരമായിട്ട് അവള് ആദിവസംമൊത്തം അവിടെത്തന്നെനിന്നു. അന്നുസന്ധ്യക്ക് അവള് മരിച്ചു. പൈശാചികമായ ശിക്ഷ നോക്കിനില്ത്താനല്ലാതെ മറ്റൊന്നുംചെയ്യാന്‍ അന്തേവാസികളായ സ്ത്രീകള്‍ക്ക് സാധിച്ചില്ല. അതിനുശേഷം മനഃപൂര്‍വം സൂപ്പൊഴിച്ച് കൈപൊള്ളിക്കുന്ന പരിപാടി മറ്റെ ഉക്രേനിയന്‍ നിറുത്തി. മുഖംമൊത്തം പൊള്ളിയ ഉക്രേനിയനെ എസ്സെസ്സുകാര്‍ എവിടേക്കോ മാറ്റി.
അവനുപകരം വന്നത് പോളണ്ടുകാരനായ പ്ളേറ്റോ എന്നചെറുപ്പക്കാരനായിരുന്നു. വന്നനാള്‍മുതല്‍ അവന് അലീനയോട് ഇഷ്ട്ടംകൂടാന് തുടങ്ങി. ആദ്യമൊന്നും അവള്‍ക്ക് അവനോട് താല്പര്യമൊന്നും തോന്നിയില്ല. സാറയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഉക്രേനിയനെയാണ് മറ്റെല്ലാജോലിക്കാരിലും സ്ത്രീകള്‍ കാണുന്നത്. ആരും നല്ലവരല്ല, മനുഷ്യത്തം ഇല്ലാത്തവരാണ് എല്ലാവരും. ദുഷിച്ച കണ്ണുകളോടെയാണ് ഉക്രേനിയന്മാരും പോളണ്ടുകാരും സ്ത്രീളെ വീക്ഷിക്കുന്നത്, തങ്ങളുടെ കാമകേളിക്കുള്ള ഉപകരണങ്ങളായിട്ട്. സ്ത്രീകളോട് സദാചാരവിരുദ്ധമായി പെരുമാറരുത് എന്ന് നാസികളുടെ നിര്‍ദ്ദേശമുള്ളതിനാല്‍ ഉക്രേനിയനും, പോളണ്ടുകാരുമായിട്ടുള്ള ഗാര്‍ഡുകളും മറ്റുജോലിക്കാരും അടങ്ങിയിരിക്കുന്നു എന്നേയുള്ളു.
പ്ളേറ്റോ മറ്റുള്ളവരില്‍നിന്ന് വെത്യസ്തനാണെന്ന് സ്ത്രീകള്‍ക്ക് പൊതുവെ അഭിപ്രായമുണ്ട്. എല്ലാവരോടും മര്യാദയോടെയും സ്നേഹത്തോടെയുമാണ് അവന്റെ പെരുമാറ്റം. സൂപ്പ് വിളമ്പുന്നതും മറ്റും ഇപ്പോള്‍ അവനാണ്. ആരുടേയും കൈപൊള്ളിക്കുന്ന പരിപാടി അവനില്ല. അവശരായിട്ടുള്ളവര്ക്ക് ഒരുകഷണം റൊട്ടികൂടികൊടുക്കാന് അവന് മനസുകാണിക്കാറുണ്ട്.
"എല്ലാവര്ക്കും ഒരോകഷണംകൂടി തന്നാല്കൊള്ളാമെന്ന് എനിക്കുണ്ട്.' കൂടുതല്‍ ചോദിക്കുന്നവരോട് അവന് പറയും. "പക്ഷേ, എന്തുചെയ്യാം പെങ്ങളെ, ഇതിനൊക്കെ കണക്കുള്ളതാ.'
"എന്റെ കുഞ്ഞുങ്ങള്‍ എവിടെയാണെന്ന് നിനക്കറിയാമോ, പ്ളേറ്റോ?' കൂട്ടത്തില്‍ മര്യദക്കാരനാണെന്ന് അറിയാവുന്നതുകൊണ്ട് അവനോട് ചോദിച്ചാല്‍ എന്തെങ്കിലും വിവരംകിട്ടുമെന്ന് സാറ പ്രതീക്ഷിച്ചു. അതിന് മറുപടി പറയാതെ അവന് അലീനയെ നോക്കി. ഇവിടുന്ന് കൊണ്ടുപോയ കുഞ്ഞുങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അവനറിയാം. പക്ഷേ, എങ്ങനെയത് പറയും? തനിക്കും അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ട്. തന്റെ ഇളയ സഹോദരി ന്യുമോണിയപിടിപെട്ട് മരിച്ചപ്പോള്‍ തങ്ങള്‍ക്കുണ്ടായ ദുഖം എത്രമാത്രമായിരുന്നെന്ന് അനുഭവിച്ചവനാണ് അവന്. മകളുടെ വേര്‍പാടിന്റെ ദുഃഖം ഇപ്പോഴും തന്റെ അമ്മയെ വേദനിപ്പിച്ചുകൊണ്ടിരിക്കയാണ്. അതറിയാവുന്ന താന്‍ എങ്ങനെ ഒരമ്മയോട് അവരുടെ മക്കള്‍ ജീവിച്ചിരിപ്പില്ലെന്ന് പറയും? ഇല്ല. തനിക്കത് പറയാന്‍ സാധ്യമല്ല. വേറെ ഏതെങ്കിലും വിധത്തില്‍ അവരത് അറിയുന്നെങ്കില്‍ അങ്ങനെയാകട്ടെ.
"എനിക്കൊന്നും അറിയല്ല, ചേച്ചി,' അവന് ഒഴിഞ്ഞുമാറി.
ആരുമൊന്നും പറയുന്നില്ലെങ്കിലും സാറയുടെ മനസ് കുഞ്ഞുങ്ങളെയോര്‍ത്ത് വേദനിക്കാത്ത നിമിഷങ്ങളില്ല. അവര്‍ സന്തോഷത്തോടെയല്ല കഴിയുന്നതെന്ന് അവളുടെ മനസ് പറയുന്നു.രാത്രിയില്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍കണ്ട് അവള് ഞെട്ടിയുണരും. രണ്ട് ഭീമാകാരന്മാരായ എസ്സെസ്സുകാര്‍ തന്റെ ഇളയകുഞ്ഞിനെ രണ്ടുകൈകളിലുംപിടിച്ച് വലിക്കുന്നത് സ്വപ്നംകണ്ട് അവള് ഉറക്കെനിലവിളിച്ചു. കരച്ചില് കേട്ടാണ് അലീന ഉണര്‍ന്നത്. ഇതൊരു പുതുമയൊന്നും അല്ല അവള്‍ക്ക്. രാത്രിയില്‍ ഇതുപോലത്തെ കരച്ചില് പല അമ്മമാരില്‍നിന്നും കേള്‍ക്കാറുണ്ട്.
എന്താണെന്ന് ചോദിച്ചിട്ടും മറുപടിപറയാതെ സാറ കരഞ്ഞുകൊണ്ട് നേരംവെളുപ്പിച്ചു.
"അലീന നിന്നോടെനിക്ക് ഒരുകാര്യം പറയാനുണ്ട്,' കുറെദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്ളേറ്റോ അവളോട് പറഞ്ഞു.
തന്നോട് മാത്രമായി അവനെന്താണ് പറയാനുള്ളതെന്ന് അവള് അത്ഭുതപ്പെട്ടു. അവനൊരു മര്യാദക്കാരനായതുകൊണ്ട് ഉക്രേനിയന്മാരെപ്പോലെ വഷളത്തരങ്ങളൊന്നും പറയാനായിരിക്കില്ല എന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അവനെ സ്വകാര്യമായി കാണാന്‍ അവള് തീരുമാനിച്ചത്.
"അലീന, നീ ഒരമ്മയല്ലെങ്കിലും നിനക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ് എനിക്ക് പറയാനുള്ളത്.' പ്ളേറ്റോ എന്താണ് പറഞ്ഞുവരുന്നെതെന്ന് അറിയാതെ അവള് പരിഭ്രമിച്ചു. "കഴിഞ്ഞദിവസം സാറ അവളുടെ കുഞ്ഞുങ്ങളെപ്പറ്റി എന്നോട് ചോദിച്ചപ്പോള്‍ എനിക്കൊന്നും അറിയാന്‍പാടില്ല എന്നുപറഞ്ഞത് കള്ളമായിരുന്നു. ഇവിടുന്ന് കൊണ്ടുപോയ കുഞ്ഞുങ്ങള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും എന്താണ് സംഭവിച്ചതെന്ന് മറ്റെല്ലാഗാര്ഡുകളെപ്പോലെ എനിക്കും അറിയാം. പക്ഷേ, ഞാനെങ്ങനെ ഹൃദയഭേദകമായ ആവാര്‍ത്ത ഒരമ്മയോട് പറയും?'
അവന് പറഞ്ഞുവരുന്നത് ഹൃദയമിടിപ്പോടെ അവള് കേട്ടുകൊണ്ടിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഒരു ദുരന്തസ്വപ്നം കണ്ട് ഉണര്‍ന്നതുപോലെയാണ് അവള്‍ക്ക് തോന്നിയത്. അവന് പറയുന്നത് സത്യമാണോ? മനുഷ്യരായി ജനിച്ചവര്‍ക്ക് എങ്ങനെ ഇത്രഭയങ്കരമായ ക്രൂരകൃത്യം ചെയ്യാന്‍ സാധിക്കും? ഒരമ്മക്കും ഇതുപോലത്തെ വാര്‍ത്ത കേള്‍ക്കാനുള്ള കരുത്ത് ഉണ്ടായിരിക്കത്തില്ല. പ്ളേറ്റോ പറഞ്ഞതുപോലെ താനൊരു അമ്മയല്ലാതിരുന്നിട്ടും തന്റെ ഹൃദയം തകരുന്നതായിട്ടാണ് അവള്‍ക്ക് തോന്നിയത്. സാറയുടെ കുഞ്ഞുങ്ങളെ മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാകുഞ്ഞുങ്ങളേയും അവള്‍ക്ക് ഇഷ്ടമായിരുന്നു. അവരെ അമ്മമാരില്‍നിന്ന് പിടിച്ചുമാറ്റിയപ്പോള് അവരെപ്പോലെതന്നെ അവളുടെ മനസും വേദനിച്ചു. അവരോടൊപ്പം അവളും കരഞ്ഞു. കരയാനല്ലാതെ തനിക്കെന്തുചെയ്യാന്‍ സാധിക്കും? പ്ളേറ്റോ പറഞ്ഞകാര്യം സാറയോടോ മറ്റ് അമ്മമാരോടോ പറയാന്‍ അവള്‍ക്ക് സാധ്യമല്ല. പക്ഷേ, അത് മനസിലിരുന്ന് വൃണപ്പെട്ട് താന്‍ മരിച്ചുപോകുമെന്ന് അവള് ഭയപ്പെട്ടു.
കരഞ്ഞ മുഖഭാവവുമായി തിരികെച്ചെന്ന അലീനയോട് സാറ കാരണംതിരക്കി. "അവനെന്താ നിന്നോട് സംസാരിച്ചത്?'
"ഒന്നുമില്ല,' അവള് ഒഴിഞ്ഞുമാറി.
അവളെ വേദനിപ്പിക്കുന്ന എന്തോ അവന് പറഞ്ഞെന്ന് സാറ മനസിലാക്കി. അടുത്തപ്രാവശ്യം കാണുമ്പോള്‍ അവനെ ശകാരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.
(തുടരും...)
നോവലിന്റെ പത്തൊമ്പതാം ഭാഗം വായിക്കുക....