Image

മക്കളില്ലാത്ത മോഡിക്ക് മകന്‍ നഷ്ടമാകുന്നതിന്റെ വേദനയറിയില്ല: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

Published on 10 December, 2018
മക്കളില്ലാത്ത മോഡിക്ക് മകന്‍ നഷ്ടമാകുന്നതിന്റെ വേദനയറിയില്ല: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ബുലന്ദ് ഷഹര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അദ്ദേഹം അടുത്തിടെയുണ്ടായ കലാപത്തെ കുറിച്ച്‌ വൈകാരികമായി പ്രതികരിച്ചത്.

പ്രധാനമന്ത്രി മോഡിക്കോ മോഡിയുടെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാര്‍ക്കോ മക്കളില്ല എന്നതിനാല്‍ മക്കള്‍ നഷ്ടമാകുന്നതിന്റെ വേദന അറിയില്ലെന്ന് ആസാദ് പറഞ്ഞു.

ഡിസംബര്‍ 3നാണ് ഗോഹത്യയ്‌ക്കെതിരെയെന്ന വ്യാജേനയുണ്ടായ കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സുബോധ് കുമാറും സുമിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടത്. സംഘ പരിവാരത്തെ ആസാദ് രൂക്ഷമായി വിമര്‍ശിച്ചു. ബജ് റംഗ് ദള്‍, വിശ്വഹിന്ദു പരിഷത്, രാഷ്ട്രീയ സ്വയം സേവക സംഘം എന്നീ സംഘടനകളെ 1956ല്‍ ബാബ സാഹേബ് നിരോധിച്ചതുപോലെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സര്‍ക്കാരുകള്‍ ദളിത് വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു.

ബഹുജന സുഖയ ബഹുജന ഹിതയ എന്ന മുദ്രാവാക്യം മുഴക്കിയ ആസാദ് ബഹുജന സമാജത്തിനായി ജനങ്ങള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു. രാവണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആസാദ് സെപ്റ്റംബറിലാണ് ജയില്‍ മോചിതനായത്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് ആസാദിനെ ജയിലില്‍ അടച്ചത്. 2014ല്‍ ഭീം സേനയ്ക്ക് തുടക്കം കുറിച്ചത് ആസാദാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക